തകർപ്പൻ ബാറ്റിംഗ് പ്രകടനം നടത്തിയ മുൻനിര ബാറ്റർമാരുടെ പ്രകടനത്തിന്റെ ബലത്തിലാണ് ചെന്നൈ കൂറ്റൻ സ്കോർ നേടിയത്. 59 പന്തിൽ 86 റൺസ് നേടിയ ഫാഫ് ഡുപ്ലെസിസാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറർ. അവസാന ഓവറുകളിൽ ഡുപ്ലെസിസ് തകർത്തടിച്ചതോടെയാണ് ചെന്നൈ 192ൽ എത്തിയത്. അവസാന ഓവറിലെ അവസാന പന്തിലാണ് താരം പുറത്തായത്.
ഡുപ്ലെസിസിന് പുറമെ മൊയീൻ അലി (20 പന്തിൽ പുറത്താകാതെ 37), റോബിൻ ഉത്തപ്പ (15 പന്തിൽ 31), ഋതുരാജ് ഗെയ്ക്‌വാദ് (27 പന്തിൽ 32) എന്നിവരും മികച്ച പ്രകടനമാണ് നടത്തിയത്. കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരെയ്ൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
advertisement
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് വേണ്ടി ഓപ്പണിങ് ബാറ്റർമാരായ ഡുപ്ലെസിസും ഋതുരാജ് ഗെയ്ക്‌വാദും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ 61 റൺസ് നേടിയാണ് സഖ്യം വേർപിരിഞ്ഞത്. 27 പന്തിൽ നിന്നും 32 റൺസെടുത്ത ഗെയ്ക്‌വാദിനെ സുനിൽ നരെയ്ൻ ശിവം മാവിയുടെ കൈകളിൽ എത്തിക്കുകയായിരുന്നു.
ഗെയ്ക്‌വാദിന് പകരം ഡുപ്ലെസിസിന് കൂട്ടായി എത്തിയ ഉത്തപ്പ തുടക്കം മുതൽ തകർത്തടിച്ചതോടെ ചെന്നൈ ടോപ് ഗിയറിൽ കുതിക്കുകയായിരുന്നു. കൊൽക്കത്ത ബൗളർമാരെ കണക്കിന് ശിക്ഷിച്ച ഇരുവരും 32 പന്തിൽ നിന്നും 63 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് വേർപിരിഞ്ഞത്. തകർത്തടിച്ച് മുന്നേറുകയായിരുന്നു ഈ സഖ്യത്തെ വേർപിരിച്ചതും നരെയ്ൻ ആയിരുന്നു. 15 പന്തിൽ 31 റൺസ് നേടിയ ഉത്തപ്പയെ നരെയ്ൻ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.
പിന്നാലെയെത്തിയ മൊയീൻ അലിയും മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ ചെന്നൈയുടെ സ്കോറിങ് റേറ്റ് വീണ്ടും ഉയർന്നു. 15ാ൦ ഓവറില്‍ 131 റണ്‍സിലെത്തിയ ചെന്നൈ അവസാന അഞ്ചോവറില്‍ 61 റണ്‍സാണ് അടിച്ചുകൂട്ടിയത്. ലോക്കി ഫെർഗൂസന്‍ എറിഞ്ഞ 18ാ൦ ഓവറില്‍ 19 റണ്‍സും വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ 19ാ൦ ഓവറിൽ 13 റണ്‍സുമെടുത്ത ചെന്നൈയെ 200 കടക്കുന്നതിൽ നിന്നും തടഞ്ഞത് അവസാന ഓവർ എറിഞ്ഞ ശിവം മാവി ആയിരുന്നു. കൊൽക്കത്ത താരത്തിന്റെ അവസാന ഓവറിൽ നിന്നും ഏഴ് റൺസ് മാത്രമേ ചെന്നൈക്ക് നേടാൻ കഴിഞ്ഞുള്ളൂ. ഇതിനുപുറമെ മാവിയുടെ അവസാന പന്തിൽ ഡുപ്ലെസിസ് പുറത്താവുകയും ചെയ്തു.
കൊല്‍ക്കത്ത നിരയിൽ സുനില്‍ നരെയ്ന്‍ മികച്ച പ്രകടനം നടത്തിയപ്പോൾ മറ്റ് ബൗളർമാരെല്ലാം ചെന്നൈ ബാറ്റർമാരുടെ ബാറ്റിന്റെ ചൂടറിഞ്ഞു. നാലോവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി നരെയ്ൻ രണ്ട് വിക്കറ്റ് വീഴ്ത്തി. നാല് ഓവർ എറിഞ്ഞ ലോക്കി ഫെർഗൂസൻ 56 റൺസും വരുൺ ചക്രവർത്തി 38 റൺസും വിട്ടുകൊടുത്തപ്പോൾ മൂന്ന് ഓവർ എറിഞ്ഞ ഷാകിബ് അൽ ഹസൻ 33 റൺസ് വഴങ്ങി.