സ്കോർ: ചെന്നൈ സൂപ്പർ കിങ്‌സ് - 131/5 (20)
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് - 133/4 (18.3)
ചെന്നൈ ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി ഓപ്പണർമാരായ വെങ്കടേഷ് അയ്യരും അജിങ്ക്യ രഹാനെയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. പവർപ്ലേ ഓവറുകളിൽ വിക്കറ്റ് നഷ്ടമാക്കാതെ മുന്നേറിയ ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 43 റൺസാണ് കൂട്ടിച്ചേർത്തത്. മികച്ച രീതിയിൽ മുന്നട്ടുപോവുകയായിരുന്ന കൊൽക്കത്തയുടെ ഇന്നിങ്സിന് ഡ്വെയ്ൻ ബ്രാവോയാണ് ബ്രേക്കിട്ടത്. 16 പന്തുകളിൽ നിന്നും രണ്ട് ഫോർ സഹിതം 16 റൺസ് നേടിയ വെങ്കടേഷ് അയ്യരെ വിക്കറ്റ് കീപ്പർ ധോണിയുടെ കൈകളിലെത്തിച്ചാണ് ബ്രാവോ ചെന്നൈക്ക് ആശ്വാസം നൽകുന്ന ബ്രേക്ക്ത്രൂ സമ്മാനിച്ചത്.
advertisement
എന്നാൽ രണ്ടാം വിക്കറ്റിൽ നിതീഷ് റാണയുമൊത്ത് രഹാനെ കൊൽക്കത്തയുടെ ഇന്നിങ്സിനെ മുന്നോട്ട് നയിച്ചു. മികച്ച ഷോട്ടുകളിലൂടെ റൺസ് കണ്ടെത്തി രഹാനെ മുന്നേറിയപ്പോൾ ചില വമ്പനടികളിലൂടെ റാണയും കൊൽക്കത്തയുടെ സ്കോർ ഉയർത്തി. ഒടുവിൽ സ്കോർ 76 ൽ നിൽക്കെ നിതീഷ് റാണയെ അമ്പാട്ടി റായുഡുവിന്റെ കൈകളിൽ എത്തിച്ച് ഡ്വെയ്ൻ ബ്രാവോ വീണ്ടും ചെന്നൈക്ക് ആശ്വാസമേകി. പിന്നാലെ തന്നെ രഹാനയെ സാന്റ്നർ മടക്കിയതോടെ കൊൽക്കത്ത അൽപം പ്രതിരോധത്തിലായെങ്കിലും സ്കോർബോർഡിൽ കൂറ്റൻ സ്കോർ പിറക്കാത്തതിനാൽ അവരിൽ നിന്നും ജയം അകന്നില്ല.
നാലാം വിക്കറ്റിൽ ഒന്നിച്ച ശ്രേയസ് അയ്യർ - സാം ബില്ലിങ്‌സ് കൂട്ടുകെട്ടാണ് കൊൽക്കത്തയെ വിജയത്തിന് അടുത്തേക്ക് എത്തിച്ചത്. നാലാം വിക്കറ്റിൽ 36 റൺസ് കൂട്ടിച്ചേർത്ത് കൊൽക്കത്തയെ ഇവർ 100 കടത്തി. ജയത്തിനരികെ ബില്ലിങ്‌സ് മടങ്ങിയെങ്കിലും കൂടുതൽ നഷ്ടങ്ങൾ വരുത്താതെ അയ്യർ കൊൽക്കത്തയെ വിജയതീരം കടത്തുകയായിരുന്നു. 19 പന്തുകൾ നേരിട്ട അയ്യർ 20 റൺസോടെ പുറത്താകാതെ നിന്നു.
Also read-IPL 2022 | 'ടീം ബസിൽ കയറ്റില്ല; ഹോട്ടലിലേക്ക് നടന്നുവരാൻ പറയും'; ജഡേജയ്ക്കും പഠാനും വോൺ നൽകിയ ശിക്ഷ
കൊൽക്കത്തയുടെ ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തിൽ ശ്രേയസ് അയ്യർ ജയം നേടിയപ്പോൾ മറുവശത്ത് എം എസ് ധോണിയിൽ നിന്നും ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ജഡേജയ്ക്ക് ക്യാപ്റ്റനായുള്ള അരങ്ങേറ്റം കയ്‌പേറിയ അനുഭവമായി. കഴിഞ്ഞ സീസണിലെ ഫൈനലിലേറ്റ തോൽവിയുടെ മധുരപ്രതികാരം കൂടിയായി കൊൽക്കത്തയ്ക്ക് ഈ വിജയം.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 131 റൺസാണ് എടുത്തത്. കൊൽക്കത്ത ബൗളർമാരുടെ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ പ്രതിരോധത്തിലായ ചെന്നൈയെ എം എസ് ധോണിയുടെ (M S Dhoni) അർധസെഞ്ചുറി പ്രകടനമാണ് (38 പന്തിൽ 50) ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ധോണിക്കൊപ്പം ക്യാപ്റ്റൻ രവീന്ദ്ര ജഡേജയും (Ravindra Jadeja) (28 പന്തിൽ 26) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. കൊൽക്കത്തയ്ക്കായി ഉമേഷ് യാദവ് രണ്ടും ആന്ദ്രേ റസൽ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

