മത്സരത്തിന് തൊട്ടുമുമ്പായി താരങ്ങൾ മൈതാനത്ത് പരിശീലനം നടത്തുന്നതിനിടെ ആയിരുന്നു റെയ്നയുടെ അപ്രതീക്ഷിത നീക്കം. ഹർഭജൻ സിംഗിന്റെ അടുത്ത് എത്തിയ റെയ്ന താരത്തിന്റെ കാല് തൊട്ട് വന്ദിക്കുകയായിരുന്നു. റെയ്നയുടെ അപ്രതീക്ഷിത നടപടിയിൽ ഹർഭജൻ അതിശയിച്ചു പോയതായി വീഡിയോയിൽ വ്യക്തമാണ്. പിന്നാലെ ഇരുവരും പരസ്പരം കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ ഉണ്ട്. ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടിയും ഇന്ത്യക്കായും ഒരുമിച്ച് കളിച്ചവരാണ് ഹർഭജനും റെയ്നയും. ഈ സൗഹൃദമാണ് റെയ്നയെ ഇത്തരമൊരു പ്രവൃത്തിയിലേക്ക് നയിച്ചത്.
advertisement
മത്സരം തുടങ്ങുന്നതിന് മുമ്പുള്ള ഷോയിലാണ് വീഡിയോ കാണിച്ചത്. 'ഈ രണ്ടു താരങ്ങൾ തമ്മിലുള്ള സ്നേഹമിതാണ്. ധാരാളം വർഷം ഇരുവരും ഒന്നിച്ച് കളിച്ചു. ഇന്ത്യക്കായി ലോക കപ്പ് സമ്മാനിച്ചു. ഇരുവർക്കും ഇടയിൽ പരസ്പര ബഹുമാനവും ഐക്യവും ധാരാളം വർഷങ്ങളായുണ്ട്' - അവതാരകൻ വീഡിയോ കാണിക്കുന്നതിനിടെ പറഞ്ഞു.
സൗഹൃദം പങ്കുവെക്കലും സ്നേഹപ്രകടനവുമെല്ലാം നടന്നിരുന്നു എങ്കിലും മത്സരത്തിന്റെ ആവേശത്തിനും ഒട്ടും കുറവുണ്ടായിരുന്നില്ല. ഇരു ടീമുകളും ചേർന്ന് 400 റൺസിൽ അധികം സ്കോർ ചെയ്ത മത്സരത്തിൽ വിജയം ചെന്നൈ സൂപ്പർ കിംഗ്സിന് ഒപ്പമായിരുന്നു. 18 റൺസിന്റെ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 220 റൺസ് കുറിച്ചപ്പോൾ മറുപടി ബാറ്റിഗിന് ഇറങ്ങിയ കൊൽക്കത്തയുടെ ഇന്നിംഗ്സ് 202 റൺസിൽ അവസാനിച്ചു.
22 പന്തുകളിൽ നിന്ന് 54 റൺസ് നേടിയ റസ്സലിന്റെയും 34 പന്തിൽ നിന്ന് 64 റൺസ് നേടിയ കമ്മിൻസിന്റെയും വെടിക്കെട്ട് പ്രകടനങ്ങളാണ് വലിയ വിജയലക്ഷ്യത്തിന് അടുത്തുവരെ കൊൽക്കത്തയെ എത്തിച്ചത്. 24 പന്തിൽ നിന്ന് 40 റൺസ് എടുത്ത ദിനേശ് കാർത്തികും മികച്ച പ്രകടനം പുറത്തെടുത്തു.
ഒരുവേള അഞ്ചു വിക്കറ്റിന് 31 എന്ന രീതിയിൽ പരുങ്ങുകയായിരുന്ന കൊൽക്കത്തയെയാണ് ഇവർ ചേർന്ന് വിജയലക്ഷ്യത്തിന് അടുത്ത് വരെ എത്തിച്ചത്. ചെന്നൈക്ക് വേണ്ടി 29 റൺസ് മാത്രം വിട്ട് നൽകി നാല് വിക്കറ്റ് എടുത്ത ദീപക്ക് ചഹാർ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. നേരത്തെ ഫാഫ് ഡുപ്ലെസിയുടെ പുറത്താകാതെ നേടിയ 95 റൺസിന്റെയും ഗൈക്വാദിന്റെ 64 റൺസിന്റെയും കരുത്തിലാണ് ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് നേടിയത്.
