കസ്റ്റഡിയില്‍ എടുത്തവരില്‍ ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്ലക്കാര്‍ഡുമായി വീടുകൾക്ക് മുന്നിലാണ് പ്രദേശവാസികൾ അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്കെതിരെ പ്രതിഷേധിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വാട്‌സാപ്പ് സന്ദേശങ്ങള്‍ അയച്ചത്. എന്നാല്‍ അഡ്മിനിസ്‌ട്രേറ്ററെ ഭീഷണിപ്പെടുത്തുന്ന ഒന്നും സന്ദേശങ്ങളില്‍ ഇല്ലായിരുന്നെന്നും ഇവർ പറയുന്നു. പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Also Read 'ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല; പ്രതികരിക്കേണ്ടത് നമ്മുടെ കടമ'; സലിം കുമാര്‍
ഇതിനിടെ ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് അവിടത്തെ ബി.ജെ.പി. ജനറല്‍ സെക്രട്ടറി എച്ച്.കെ. മുഹമ്മദ് കാസിം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് പുറത്തുവന്നിരുന്നു. അഡ്മിനിസ്‌ട്രേറ്ററായി പ്രഫുല്‍ പട്ടേല്‍ എത്തിയതിനു പിന്നാലെ നടത്തിയ പരിഷ്‌കാരങ്ങള്‍ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
advertisement
Also Read കോവിഡ്: ജീവൻ രക്ഷിച്ച ഡ്രൈവറുടെ ടാക്സിയിൽ തന്നെ വീട്ടിലേക്ക് മടക്കം; വൈറലായി യുവതിയുടെ കുറിപ്പ്
കര്‍ഷകര്‍ക്ക് നല്‍കി വന്ന സഹായങ്ങള്‍ നിര്‍ത്തലാക്കിയതിനെ കുറിച്ചും സ്‌കൂളുകള്‍ അടച്ചുപൂട്ടിയതിനെ കുറിച്ചും കരാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ പിരിച്ചുവിട്ടതിനെ കുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ദിനേശ്വര്‍ ശര്‍മയുടെ മരണശേഷം ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല വഹിക്കുന്ന പ്രഫുല്‍ പട്ടേല്‍, ലക്ഷദ്വീപില്‍ വരാറില്ലെന്നും മുഹമ്മദ് കാസിം കത്തില്‍ പറയുന്നു.
2020 ഒക്ടോബറില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ചുമതല ഏറ്റെടുത്തതിനു ശേഷം വെറും മൂന്നുതവണ മാത്രമാണ് പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലേക്ക് വന്നത്. ദിവസങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഹ്രസ്വസന്ദര്‍ശനങ്ങളായിരുന്നു അവ. കഴിഞ്ഞ രണ്ടുമാസമായി പട്ടേല്‍ ലക്ഷദ്വീപില്‍ എത്തിയിട്ടില്ലെന്നും കാസിം കത്തില്‍ പറയുന്നു. ലക്ഷദ്വീപില്‍ ഭരണസ്തംഭനമാണെന്നും അദ്ദേഹം പറയുന്നു.
ലക്ഷദ്വീപിന്റെ നിലവിലെ അവസ്ഥ പരിതാപകരമാണെന്നും ദ്വീപുകളിലെ ആളുകളുടെ വിഷമങ്ങള്‍ പരിഹരിക്കാന്‍ ആരുമില്ലെന്നും കാസിം കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ത്തന്നെ ലക്ഷദ്വീപ് ഭരണം പഴയതുപോലെ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തര പുനരാലോചന നടത്തണമെന്നും കാസിം കത്തില്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.