സംവിധായകന് സമന്‍സ് അയച്ച ശേഷം തീയതി തീരുമാനിച്ചാകും രഹസ്യമൊഴി രേഖപ്പെടുത്തുക.കേസ് അട്ടിമറിക്കാനും വിചാരണ തടസ്സപ്പെടുത്താനും നടന്‍ ദിലീപും ബന്ധുക്കളും ശ്രമിക്കുന്നതിന്റെ ശബ്ദരേഖകളടക്കമുള്ള തെളിവുകള്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടിരുന്നു.
നടിയെ ആക്രമിച്ച ശേഷം പള്‍സര്‍ സുനി പകര്‍ത്തിയ ആക്രമണദൃശ്യങ്ങള്‍ ദിലീപ് കണ്ടതായി ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. ദിലീപ് ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്ത് കാണാന്‍ വന്നുവെന്നും, ഇതിന് തെളിവെന്ന പേരില്‍ വാട്‌സാപ്പില്‍ അയച്ച ഓഡിയോ മെസ്സേജും സംവിധായകന്‍ പുറത്തുവിട്ടിരുന്നു.
പ്രാഥമിക പരിശോധനയില്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട തെളിവുകളില്‍ കഴമ്പുണ്ടെന്ന് ബോധ്യമായ സാഹചര്യത്തില്‍ കൂടിയാണ് രഹസ്യമൊഴിയെടുക്കാന്‍ അന്വേഷണസംഘം എറണാകുളം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയത്.
advertisement
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപും പള്‍സര്‍ സുനിയുമടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
വിചാരണ അവസാന ഘട്ടത്തിലെത്തി നില്‍ക്കെനടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. നടിയെ ആക്രമിച്ചതില്‍ ഗൂഢാലോചന നടത്തിയത് ദിലീപാണെന്നും ദൃശ്യങ്ങള്‍ കേസില്‍ പ്രതിയായ ദിലീപിന്റെ കൈവശം ഉണ്ടെന്നും തെളിവായി സംഭാഷണങ്ങളുണ്ടെന്നുമായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണം. കേസില്‍ വിചാരണ നടക്കുന്നതിനിടെയാണ് ബാലചന്ദ്രകുമാര്‍, നടന്‍ ദിലീപിനെതിരെ പുതിയ ആരോപണങ്ങള്‍ ഉയര്‍ത്തിയത്.
ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തി മുദ്രവെച്ച കവറില്‍ വിചാരണ ക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പുറമേയാണ് മൊഴി മാറ്റം ഒഴിവാക്കുന്നതിനായി രഹസ്യമൊഴിയെടുക്കാന്‍ അന്വേഷണം സംഘം തീരുമാനിച്ചത്.
ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ തുടരന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിക്കും. നിലവിലെ അന്വേഷണസംഘത്തലവന്‍ ബൈജു പൗലോസിന് തന്നെയാകും മേല്‍നോട്ടച്ചുമതല. ദിലീപ് നല്‍കിയ ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ പള്‍സര്‍ സുനിയെയും ദിലീപിനെയും വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം. ഫെബ്രുവരി 16 ന് വിചാരണ അവസാനിപ്പിച്ച് വിധി പറയണമെന്ന് സുപ്രീം കോടതി നിര്‍ദേശമുള്ളതിനാല്‍ ഈ മാസം 20 ന് തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ വിചാരണക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണ സംഘത്തിന്റെ തിരക്കിട്ട നീക്കം.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളുപ്പടത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് 20 ന് സമര്‍പിക്കണമെന്നു വിചാരണ കോടതി നിര്‍ദേശിച്ചിരുന്നു. ബാലചന്ദ്രകുമാറിന്റെ മൊഴി കോടതിയില്‍ പ്രോസിക്യൂഷന്‍ സമര്‍പിച്ചതിനെ തുടര്‍ന്നാണിത്. വിചാരണ നിര്‍ത്തിവെക്കണമെന്ന പ്രേസിക്യൂഷന്റെ ഹര്‍ജി 20 ന് പരിഗണിക്കും.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ തുടരന്വേഷണം നടത്താനാണ് പ്രോസിക്യൂഷന്‍ ആവശ്യമുന്നയിച്ചത്. അതിനാല്‍ 20 വരെ സമയം അനുവദിച്ച കോടതി റിപോര്‍ട്ട് സമര്‍പിക്കണമെന്നും നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ അക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിരുന്നു.
Also Read-Actress Attack case| നടിയെ ആക്രമിച്ച കേസിൽ വിചാണയ്ക്ക് സമയം തേടി സർക്കാർ
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ പ്രോസിക്യൂഷനാണെന്നാണ് ദിലീപിന്റെ വാദം. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ നടന്‍ ദിലീപും മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. ബാലചന്ദ്ര കുമാറും പോലീസും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതിന്റെ ഫലമാണ് പുതിയ വെളിപ്പെടുത്തല്‍ എന്നാണ് പരാതിയിലെ ആരോപണം. വിചാരണ അട്ടിമറിക്കുന്നതിനാണ് ഈ നീക്കമെന്നും പരാതിയില്‍ പറയുന്നുണ്ട്.