ന്യൂഡൽഹി/ കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress Attack case| വിചാരണക്ക് കൂടുതൽ സമയം തേടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ (Supreme Court)സമീപിച്ചു. വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം കൂടി അനുവദിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം.
അന്വേഷണം ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. ദിലീപിനെതിരെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. കേസ് അട്ടിമറിക്കുപ്പെടുമോയെന്ന വലിയ ആശങ്കയും ഭയവും തനിക്കുണ്ടെന്ന് നടി കത്തിൽ പറഞ്ഞിരുന്നു.
കേസിൽ ഇപ്പോഴുള്ള വെളിപ്പെടുത്തൽ നിർണ്ണായകമാണ്. അതുകൊണ്ടു തന്നെ പുനരന്വേഷണം അനിവാര്യമാണ്. രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചതില്‍ തനിക്ക് ആശങ്കയുണ്ടെന്നും നടി മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം വേണമെന്ന് പ്രോസിക്യൂഷനും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
വിചാരണ കോടതിയില്‍ ആണ് പ്രോസിക്യൂഷന്‍ ഈ ആവശ്യം ഉന്നയിച്ചത്. ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലുകള്‍ പ്രോസിക്യൂഷന്‍ കണ്ടെത്തിയിട്ടുള്ള തെളിവുകളുമായി യോജിച്ചു പോകുന്നുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടിട്ടുണ്ടെന്നും കൈക്കൂലി നല്‍കിയെന്നുമുള്ള വെളിപ്പെടുത്തലുകളാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ വീണ്ടും ചോദ്യം ചെയ്തേക്കും. പൾസർ സുനിയെ ചോദ്യം ചെയ്ത ശേഷമാകും ദിലീപിനെ ചോദ്യം ചെയ്യുക. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണസംഘം കോടതിയെ സമീപിച്ചിട്ടുണ്ട്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം സിജെഎം കോടതിയിൽ അന്വേഷണസംഘം അപേക്ഷ നൽകിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.