കെ സുധാകരന് ചെറുപ്പംമുതൽ പിണറായിയോട് വെറുപ്പാണ്. പിണറായിയുടെ അച്ഛൻ ചെത്ത് തൊഴിലാളി ആയത് തെറ്റാണോ? സുധാകരൻ ഒരിക്കലും അത്തരത്തിലൊരു പരാമർശം നടത്താൻ പാടില്ലായിരുന്നു. അത്തരത്തിൽ ഒരാളെ അധിക്ഷേപിക്കാൻ പാടില്ലെന്ന് കെ സുധാകരന് പറഞ്ഞുകൊടുക്കാൻ കോൺഗ്രസുകാർ ആർജവം കാട്ടണം.
എന്നാൽ സുധാകരനെ കാണുമ്പോൾ മുട്ടുവിറയ്ക്കുന്ന കോൺഗ്രസുകാരും ഉണ്ട്. മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പോകാൻ പാടില്ല എന്നത് അധമബോധം ആണ്. ചെത്ത് തൊഴിലാളി കുടുംബത്തിൽ പിറന്ന മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ യാത്ര ചെയ്താൽ എന്താണ് കുഴപ്പം.
advertisement
വിമർശനമുന്നയിച്ച കെ സുധാകരന്റേത് ഫ്യൂഡൽ ബോധമാണെന്നും എ കെ ബാലൻ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരളയാത്ര തിരുവനന്തപുരത്ത് എത്തുമ്പോൾ കോൺഗ്രസിന് നിലവിലുള്ള ജനസ്വാധീനം കൂടി പോകും. കോവിഡിനെയും വഹിച്ചുകൊണ്ടാണ് യാത്ര. ജാഥ തിരുവനന്തപുരത്തെത്തുമ്പോൾ കേരളം റെഡ് സോണായി മാറാനാണ് സാധ്യതയെന്നും എ കെ ബാലൻ വിമർശിച്ചു.
You may also like:മലക്കം മറിഞ്ഞ് രമേശ് ചെന്നിത്തല; കെ സുധാകരൻ മുഖ്യമന്ത്രിക്കെതിരെ തെറ്റായ പരാമർശം നടത്തിയിട്ടില്ലെന്ന് വിശദീകരണം
യുഡിഎഫിന്റെ ഐശ്വര്യകേരള യാത്രയ്ക്കു തലശ്ശേരിയിൽ ഒരുക്കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് കെ.സുധാകരന്റെ ഭാഗത്ത് നിന്നും വിവാദപരാമർശം ഉണ്ടായത്.
'ചെത്തുകാരന്റെ കുടുംബത്തിൽ നിന്നു നിന്നു മുഖ്യമന്ത്രിയായ പിണറായിക്കു സഞ്ചരിക്കാൻ ഹെലികോപ്റ്റർ വാങ്ങിയതു തൊഴിലാളിവർഗ പാർട്ടിക്ക് അഭിമാനിക്കാൻ വകയുള്ളതാണോ എന്നു സിപിഎം ചിന്തിക്കണം' എന്നായിരുന്നു പരാമർശം.
You may also like:സുധാകരനോട് ഷാനിമോളുടെ മാപ്പ്; 'ഫോണിൽ പോലും സംസാരിക്കാതെ പെട്ടെന്ന് പ്രതികരിച്ചത് എന്റെ പിഴവ്'
ഐശ്വര്യ കേരള യാത്രയുടെ കോഴിക്കോട് ജില്ലയിലെ പര്യടനത്തിന് മുന്നോടിയായി നടത്തിയ വാർത്ത സമ്മേളനത്തിൽ സുധാകരന്റെ വിവാദ പരാമർശം ഒഴിവാക്കേണ്ടതായിരുന്നെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. എന്നാൽ ചെന്നിത്തലയുടെ നിലപാടിന് എതിരെ രൂക്ഷമായ ഭാഷയിലാണ് സുധാകരൻ ഇന്നലെ തന്നെ തിരിച്ചടിച്ചത്. മുഖ്യമന്ത്രിക്കെതിരായി ജാതിപരമായ പരാമർശം താൻ നടത്തിയിട്ടില്ല. എന്തിനാണ് രമേശ് തന്നെ തള്ളി പറഞ്ഞതെന്ന് അറിയില്ല. വിവാദത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം.
ഇതിനു പിന്നാലെ, താൻ സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും ഈ വിഷയത്തിൽ താൻ പറഞ്ഞ പൊതു പ്രസ്താവന ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് എതിരെ നടത്തിയത് ശരിയായ വിമർശനമാണ്. മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെ കുറിച്ചാണ് സുധാകരൻ വ്യക്തമാക്കിയിട്ടുള്ളത്. ഈ കാര്യങ്ങൾ സുധാകരനുമായി ഫോണിൽ സംസാരിച്ച വ്യക്തമാക്കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
സുധാകരന്റെ പ്രസ്താവനയെ തള്ളി ഐ ഗ്രൂപ്പിലെ ഷാനിമോൾ ഉസ്മാനും രംഗത്ത് വന്നിരുന്നു. പിന്നാലെ ക്ഷമയും ചോദിച്ചു. സുധാകരനോട് ഫോണിൽ പോലും സംസാരിക്കാതെ വിമർശിച്ചത് തന്റെ പിഴയാണ്. തന്റെ പ്രതികരണത്തിന് പിന്നിൽ ഒരു നേതാവിനും പങ്കില്ല. സുധാകരനോടും കോൺഗ്രസ് പ്രവർത്തകരോടും ക്ഷമ ചോദിക്കുന്നു. വിവാദം ഇവിടെ അവസാനിപ്പിക്കണമെന്നും ഷാനിമോൾ ഉസ്മാൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ആവശ്യപ്പെട്ടു.
