ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യ കൂടിയായ രേണുരാജാണ് നിലവിൽ ആലപ്പുഴ ജില്ലാ കളക്ടർ. അടുത്തിടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. രേണു രാജിനെ എറണാകുളം ജില്ലാ കളക്ടർ ആക്കി മാറ്റി നിയമിച്ചിട്ടാണ് ശ്രീറാമിനെ ആലപ്പുഴയ്ക്ക് എത്തിക്കുന്നത്. ശ്രീറാം കളക്ടർ ആയി എത്തുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ജില്ലയിൽനിന്നും ഉയരുന്നത്. കോൺഗ്രസ് ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും രംഗത്തുണ്ട്.
'നിയമനം പുനഃപരിശോധിക്കണം'; ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ചതിനെതിരെ പത്രപ്രവർത്തക യൂണിയൻ
advertisement
മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കളക്ടറായി നിയമിച്ചതിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ രംഗത്ത്. കേസിൽ വിധി വരുന്നതിന് മുൻപ് ഉന്നത പദവിയിൽ ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചത് അനുചിതമാണെന്നും നിയമനം പുനഃപരിശോധിക്കണമെന്നും യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ പി റെജിയും ജനറൽ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പത്രപ്രവര്‍ത്തക യൂണിയന്റെ കുറിപ്പ്
മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ വിചാരണ നേരിടുന്ന ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കളക്ടറായി നിയമിച്ചതിൽ കേരള പത്രപ്രവർത്തക യൂണിയൻ ശക്തിയായി പ്രതിഷേധിച്ചു.
കൊലപാതക കേസിൽ ഒന്നാം പ്രതിയായി സർക്കാർ തന്നെ കുറ്റപത്രം നൽകിയ വ്യക്തിയാണ് ശ്രീറാം വെങ്കിട്ടരാമൻ. അദ്ദേഹത്തിന്റെ സസ്പെൻഷൻ പിൻവലിച്ച അവസരത്തിലും ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടറായി നിയമിച്ച അവസരത്തിലും യൂണിയൻ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
Also Read- 'ഒരു പരിഗണനയും നൽകിയില്ല, ഓടിച്ചുവിട്ടു ആലപ്പുഴയിലേക്ക്! എന്തൊരു ശിക്ഷ, പിണറായി ഡാ': പി കെ അബ്ദുറബ്
ഇപ്പോൾ ജനങ്ങളുമായും മാധ്യമ പ്രവർത്തകരുമായും കൂടുതൽ ഇടപെടേണ്ട കളക്ടറായാണ് നിയമിച്ചിരിക്കുന്നത്. കെ എം ബഷീറിന്റെ ദാരുണമായ മരണം മാധ്യമ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഏറ്റവും വൈകാരികവും ഇന്നും ഏറെ വേദനയോടെ മാത്രം ഓർക്കുന്ന സംഭവവുമാണ്. അത്തരം ഒരു കേസിൽ കോടതി വിധി വരുന്നതിന് മുമ്പ് തന്നെ കേസിലെ ഒന്നാം പ്രതിയെ കളക്ടർ എന്ന ഉന്നത പദവിയിൽ നിയമിച്ചത് തികച്ചും അനുചിതമാണ്. മാധ്യമ പ്രവർത്തകരുടെയും ജനങ്ങളുടെയും വികാരം കണക്കിലെടുത്ത് ശ്രീറാം വെങ്കിട്ടരാമനെ നിയമനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നു.