തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരണമെന്ന് ആവശ്യപ്പെട്ട് പിഷാരടി ഇതുവരെ വിളിച്ചിട്ടില്ലെന്ന് ആസിഫ് അലി പറഞ്ഞു. "അദ്ദേഹത്തെ അടുത്തറിയുന്ന ഒരാളായതുകൊണ്ട് തന്നെ അങ്ങനെയൊരു വിളി വന്നാൽ ഉറപ്പായും പോകും. വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണം. വോട്ട് ചെയ്യാതെ രാഷ്ട്രീയക്കാരെയോ പാർട്ടികളെയോ കുറ്റം പറയാൻ നമുക്ക് അവകാശമില്ല. സ്വന്തം വോട്ടവകാശം വിനിയോഗിച്ചതിന് ശേഷം മാത്രമേ ആ സ്വാതന്ത്ര്യമുള്ളൂ," അദ്ദേഹം ഓർമ്മിപ്പിച്ചു.
സ്ഥാനാർത്ഥിയാകാൻ ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ വെറും പ്രചരണങ്ങൾ മാത്രമാണെന്നും താരം വ്യക്തമാക്കി. ആരെങ്കിലും സമീപിച്ചാൽ തന്നെയും സ്ഥാനാർത്ഥിയാകാൻ തനിക്ക് താല്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
advertisement
റംസാൻ ആഘോഷങ്ങൾക്കിടയിലാണ് ആസിഫ് അലി തന്റെ നിലപാടുകൾ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. 30 ദിവസത്തെ വ്രതശുദ്ധിക്ക് ശേഷം കുടുംബത്തോടൊപ്പം എറണാകുളത്താണ് ഇത്തവണ താരം പെരുന്നാൾ ആഘോഷിക്കുന്നത്. സാധാരണ തൊടുപുഴയിലെ തറവാട്ടിലാണ് പോകാറുള്ളതെങ്കിലും ഇത്തവണ ഒരു മാറ്റത്തിന് വേണ്ടിയാണ് കൊച്ചിയിൽ ഒത്തുചേർന്നത്. ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒത്തൊരുമയോടെ എല്ലാ ആഘോഷങ്ങളും പങ്കിടണമെന്നും ആ ശീലം എന്നും തുടരണമെന്നും അദ്ദേഹം ആശംസിച്ചു.
