ജയിലിൽനിന്ന് ശബ്ദരേഖ പുറത്തുവന്ന സംഭവം യാഥാർഥ്യമല്ലെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. അത് ജയിലിൽനിന്ന് ആയിരുന്നില്ല. കസ്റ്റഡിയിൽ ആയിരുന്ന സമയത്ത്, കേസിൽനിന്ന് രക്ഷിക്കാമെന്ന് ശിവശങ്കർ വാഗ്ദാനം നൽകിയതിനെ തുടർന്ന് ഉണ്ടായ ഒരു ക്ലിപ്പാണ് അതെന്നും സ്വപ്ന വെളിപ്പെടുത്തി. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചുള്ളതായിരുന്നു അത്. ഓഗസ്റ്റിൽ കസ്റ്റഡിയിലായിരുന്നപ്പോഴാണ് ആ ശബ്ദസന്ദേശം. എന്നാൽ ഡിസംബറിലാണ് ഇത് പുറത്തുവന്നതെന്നും സ്വപ്ന പറഞ്ഞു. സന്ദീപ് പറഞ്ഞിട്ടാണ് ഓഡിയോ ക്ലിപ്പ് നൽകിയത്. രണ്ട് ശബ്ദസന്ദേശങ്ങളും മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചുള്ളതായിരുന്നുവെന്നും സ്വപ്ന ഉറപ്പിച്ചു പറഞ്ഞു.
advertisement
എൻഐയെ കൊണ്ടുവന്നത് ശിവശങ്കർ
കേസ് അന്വേഷണത്തിലേക്ക് എൻഐഎ കൊണ്ടുവന്നത് ശിവശങ്കറിന്‍റെ ബുദ്ധിയായിരുന്നുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. താൻ വാ തുറക്കാതിരിക്കാൻ വേണ്ടിയാണ് എൻഐയെ കൊണ്ടുവന്നത്. താൻ ഒരിക്കലും ഒരു കള്ളക്കടത്തും നടത്തിയിട്ടില്ലെന്നും, അതിനുള്ള കഴിവ് തനിക്ക് ഇല്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഒരു ബുദ്ധിശാലിയുടെ പദ്ധതി അനുസരിച്ചാണ് ഇതൊക്കെ നടന്നത്. ഇത്തരത്തിൽ കാര്യങ്ങൾ മുൻകൂട്ടി കണ്ട്, ഓരോന്ന് ചെയ്യാനുള്ള കഴിവ് തനിക്ക് ഇല്ലെന്നും സ്വപ്ന പറഞ്ഞു.
സ്പേസ് പാർക്കിൽ ജോലി ലഭിച്ചത് ശിവശങ്കറിന്‍റെ ശുപാർശ അനുസരിച്ചാണെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. തന്‍റെ നിയമനകാര്യത്തിൽ ശിവശങ്കർ കള്ളം പറയുന്നത് എന്തിനാണെന്ന് അറിയില്ല. തനിക്ക് ഇക്കാര്യത്തിൽ കള്ളം പറയാനാകില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
ശിവശങ്കർ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു; തന്നെ നശിപ്പിച്ചതിൽ ശിവശങ്കറിന് വലിയ പങ്ക്: സ്വപ്ന സുരേഷ്
മുൻ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം ശിവങ്കറിനെതിരെ (M Sivasankar) തുറന്നടിച്ച് സ്വർണക്കടത്ത് കേസിലെ (Gold Smuggling Case) പ്രതി സ്വപ്ന സുരേഷ് (Swapna Suresh). ന്യൂസ് 18ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സ്വപ്ന, ശിവശങ്കറിനെതിരെ വിമർശനം ഉന്നയിച്ചത്. എം ശിവശങ്കറിന്റെ നാളെ പുറിത്തിറങ്ങുന്ന പുസ്തകം 'അശ്വത്ഥാമാവ് വെറും ആന'യിലെ തനിക്കെതിരായ വിമർശനങ്ങൾക്കാണ് സ്വപ്ന മറുപടി നൽകിയത്. ജയിൽ മോചിതയായ ശേഷം ഒരു വാർത്താ ചാനലിന് സ്വപ്ന സുരേഷ് അഭിമുഖം നൽകുന്നത് ആദ്യമാണ്.
ഐ ഫോൺ നൽകി ശിവശങ്കറിനെ ചതിക്കേണ്ട കാര്യമില്ലെന്ന് സ്വപ്ന പറയുന്നു. യൂണിടാക് നിർദേശമനുസരിച്ചാണ് ശിവശങ്കറിന് ഐ ഫോൺ നൽകിയത്. ശിവശങ്കറിന് ഫോൺ മാത്രമല്ല നൽകിയതെന്നും സ്വപ്ന അഭിമുഖത്തിൽ പറയുന്നു. ഫോൺ തനിക്ക് നൽകിയത് സ്വപ്നയുടെ ചതിയെന്ന് ശിവശങ്കർ പുസ്തകത്തിൽ പറഞ്ഞിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യൂണിടാക്കിനെ തെരഞ്ഞെടുത്തത് എം ശിവശങ്കറിന്റെ അറിവോടെയാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു. മുഖ്യമന്ത്രിക്ക് ഇക്കാര്യം അറിയാമെന്ന് കരുതുന്നില്ല. ലൈഫ് മിഷൻ വിഷയവുമായി മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന് ബന്ധമില്ലെന്നും സ്വപ്ന സുരേഷ് പറയുന്നു.
മൂന്നുവർഷത്തിലേറെയായി ശിവശങ്കർ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. കോൺസുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയിലാണ് പരിചയം തുടങ്ങുന്നത്. തന്നെ നശിപ്പിച്ചതിൽ ശിവശങ്കറിന് വലിയ പങ്കുണ്ട്. ഐ ടി വകുപ്പിൽ നിയമനം നേടിത്തന്നത് ശിവശങ്കറാണെന്നും സ്വപ്ന പറയുന്നു. എന്നാൽ നിയമനത്തിൽ പങ്കില്ലെന്ന് ശിവശങ്കർ പുസ്തകത്തിൽ പറഞ്ഞിരുന്നു. കോൺസുലേറ്റിൽ നിന്ന് രാജിവച്ചത് ശിവശങ്കർ പറഞ്ഞിട്ടാണെന്നും സ്വപ്ന കൂട്ടിച്ചേർത്തു.
