പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോട് ദൈവത്തിന് സ്തുതി എന്നാണ് മറുപടി നൽകിയത്. ഈ സമയം വിധി കേള്‍ക്കാനെത്തിയ ബിഷപ്പിന്റെ അനുയായികൾ പ്രെയ്സ് ദ ലോർഡ് എന്ന് ഉറക്കെ വിളിച്ചു. കോടതിക്ക് പുറത്ത് മധുര വിതരണവും നടന്നു.
ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏഴ് വകുപ്പുകൾപ്രകാരമുള്ള കുറ്റങ്ങളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയിരുന്നത്. ഈ വകുപ്പുകൾ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് വിധി പറഞ്ഞത്.
advertisement
വിധി വന്ന് നിമിഷങ്ങൾക്കുള്ളിൽ ജലന്ധർ രൂപതാ പി ആർ ഒ പുറത്തിറക്കിയ വാർത്താക്കുറിപ്പ് ഇങ്ങനെ- ''ഇന്നത്തെ വിധിയിലൂടെ കോട്ടയത്തുള്ള അഡീഷണൽ സെഷൻസ് കോടതി ജലന്തർ രൂപതയുടെ മെത്രാനായ അഭിവന്ദ്യ ഫ്രാങ്കോ മുളക്കൽ പിതാവിനെ കുറ്റവിമുക്തനാക്കിയിരിക്കുന്നു. നാളിതുവരെ അദ്ദേഹത്തിന്റെ നിരപരാധിത്വത്തിൽ വിശ്വസിച്ചവർക്കും അദ്ദേഹത്തിന് വേണ്ട നിയമസഹായം ചെയ്തുകൊടുത്തവർക്കും നന്ദി രേഖപ്പെടുത്തുന്നു.''
105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. മേജർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരി ഉൾപ്പെടെ നാല് ബിഷപ്പുമാരെ ഈ കേസുമായി ബന്ധപ്പെട്ട് വിസ്തരിച്ചിരുന്നു. 25 കന്യാസ്ത്രീകൾ, 11 വൈദികർ, രഹസ്യമൊഴിയെടുത്ത 7 മജിസ്ട്രേറ്റുമാർ, വൈദ്യപരിശോധന നടത്തിയ ഡോക്ടർ എന്നിവരെല്ലാം വിസ്താരത്തിനെത്തി. 83 സാക്ഷികളിൽ വിസ്തരിച്ച 39 പേരും പ്രോസിക്യൂഷന് അനുകൂല നിലപാടെടുത്തു. പ്രതിഭാഗത്ത് നിന്ന് വിസ്തരിച്ചത് ആറ് സാക്ഷികളെയാണ്. 122 രേഖകൾ കോടതിയിൽ ഹാജരാക്കി.
അന്ന് ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാൻ വൈകിയതിലും കേസിൽ കുറ്റപത്രം വൈകിയതിലും പ്രതിഷേധം തെരുവിലേക്ക് നീണ്ടിരുന്നു. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രത്യക്ഷസമരവുമായി എത്തിയിരുന്നു.
വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. നാലു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ 2018 സെപ്റ്റംബർ 21നാണ് ഫ്രാങ്കോ അറസ്റ്റിലായത്. അഡ്വ. ജിതേഷ് ജെ ബാബുവായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ.