ഇന്നലെ രാത്രി 11ന് കാഞ്ഞിരന്താനം വീട്ടിലെത്തിച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലിയർപ്പിക്കാൻ രാവിലെ മുതൽ നിരവധി പേർ എത്തി. കോവിഡിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിച്ചത്. എയർ ഇന്ത്യ വിമാനത്തിൽ കഴിഞ്ഞ ദിവസം വൈകിട്ട് 5.10 ന് നെടുമ്പാശേരിയിൽ എത്തിച്ച മൃതദേഹം രാത്രിയോടെ ഇടുക്കിയിലേക്ക് കൊണ്ടുവന്നു.
ജില്ലാ ഭരണകൂടത്തിന് വേണ്ടി കലക്ടർ എച്ച് ദിനേശൻ അന്ത്യോപചാരം അർപ്പിച്ചു. ഇസ്രായേൽ കോൺസുൽ ജനറൽ ജോനാദൻ സഡ്ക്ക കീരിത്തോട്ടിൽ എത്തി സൗമ്യക്ക് ആദരാഞ്ജലി അർപ്പിച്ചു. എം.പി. ഡീൻ കുര്യാക്കോസ് മുൻ പൂഞ്ഞാർ എം.എൽ എ. പി സി ജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജിജി. കെ. ഫിലിപ്പ് മുൻ എം. പി. ഫ്രാൻസിസ് ജോർജ് കോൺഗ്രസ് നേതാക്കളായ അഡ്വക്കറ്റ് ഇ എം ആഗസ്തി എ പി ഉസ്മാൻ സി പി എം ജില്ലാ സെക്രട്ടറിയറ്റംഗം സി വി വർഗീസ്, ബി.ജെ.പി ജില്ലാ പ്രസിഡൻറ് കെ.എസ്. അജി തുടങ്ങി വിവിധ മേഖലയിൽ നിന്നുള്ളവർ അന്ത്യോപചാരമർപ്പിച്ചു.
advertisement
Also Read- 'മാപ്പ് സൗമ്യ, ഇത് കേരളമാണ്, ഇവിടം ഇങ്ങനെയാണ്'; സന്ദീപ് ജി വാര്യർ
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച സംസ്കാരചടങ്ങുകൾക്ക് ഇടുക്കി രൂപത വികാരി ജനറൽ ഫാ. ജോസ് പ്ലാച്ചിക്കൽ നേതൃത്വം നൽകി. തുടർന്ന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്‍റെ കാർമ്മികത്വത്തിൽ പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം സൗമ്യയുടെ മൃതദേഗം സംസ്ക്കരിച്ചു. സൗമ്യയുടെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് സീറോമലബാർ സഭ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുടെ അനുശോചന സന്ദേശം വികാരി ജനറാൾ ഫാ ജോസ് പ്ലാച്ചിക്കൽ വായിച്ചു.
ഡീൻ കുര്യക്കോസും തൃക്കാക്കര എംഎൽഎ പി ടി തോമസ്, ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ എന്നിവരും വിമാനത്താവളത്തിൽ ബന്ധുക്കളോടൊപ്പമെത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ഇസ്രായേലിലെ ടെൽ അവീവിൽ നിന്ന് പ്രത്യേക വിമാനത്തിൽ പുലർച്ചെ ഡൽഹിയിൽ എത്തിച്ച മൃതദേഹം കേന്ദ്ര മന്ത്രി വി.മുരളീധരനാണ് ഏറ്റുവാങ്ങിയത്.
ഇക്കഴിഞ്ഞ 11നാണ് ഹമാസിന്റെ മിസൈൽ ആക്രമണത്തിൽ സൗമ്യ കൊല്ലപ്പെട്ടത്. നാട്ടിലുള്ള ഭർത്താവ് സന്തോഷുമായി വീഡിയോ കോളിലൂടെ സംസാരിച്ചു കൊണ്ടിരിക്കെ അഷ്ക്ക ലോണിലെ താമസസ്ഥലത്ത് മിസൈൽ പതിക്കുകയായിരുന്നു. കഴിഞ്ഞ 10 വർഷമായി കെയർടേക്കറായി ജോലി ചെയ്തുവരുന്ന സൗമ്യ രണ്ടു വർഷം മുൻപാണ് നാട്ടിൽ വന്ന് തിരിച്ചു പോയത്. ആറ് മാസത്തിന് ശേഷം ജോലി മതിയാക്കി തിരിച്ചു പോരുവാനായി തീരുമാനിച്ചിരിയ്ക്കുമ്പോഴാണ് ദുരന്തം. മുൻപഞ്ചായത്ത് അംഗങ്ങളായ സതീശന്റെയും സാവിത്രിയുടെയും മകളാണ് സൗമ്യ സന്തോഷ്. ഒൻപത് വയസുള്ള അഡോൺ ഏക മകനാണ്.