Also Read- ബ്രഹ്മപുരത്തെ മാലിന്യമല മറിക്കുമോ പുതിയ കളക്ടർ; പുകമറയിൽ നിന്ന് പുറത്തുവരുമോ കൊച്ചി?
ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. കളമശേരി മെഡിക്കൽ കോളേജിൽ മൂന്ന് ഷിഫ്റ്റുകളിലായി ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെയും ഡി.എം.ഒ ഓഫീസിൽ മൂന്ന് ഷിഫ്റ്റുകളിലായി നാല് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ ഉൾപ്പെടെയുള്ളവരുടെയും സേവനം ലഭ്യമാണ്. പുക മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർക്കായി മെഡിക്കൽ കോളേജിൽ പ്രത്യേക വാർഡ് തയ്യാറാക്കിയിട്ടുണ്ട്.
advertisement
വടവുകോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ നേതൃത്വത്തിൽ 24 മണിക്കൂർ സേവനവുമുണ്ട്. തിങ്കളാഴ്ച മുതൽ ശ്വാസകോശ വിദഗ്ധന്റെ സേവനവും ആരംഭിച്ചിരുന്നു. പകൽ സമയങ്ങളിലാണ് ഇവരുടെ സേവനം ലഭ്യമാക്കുന്നത്. വ്യാഴാഴ്ച 12 പേർ ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളെ തുടർന്നു ഡോക്ടറെ കാണാൻ എത്തിയിരുന്നു. ഇതിൽ മൂന്ന് പേർക്കായിരുന്നു പുകയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായിരുന്നത്.
ബ്രഹ്മപുരത്തെ ആരോഗ്യ ഉപകേന്ദ്രത്തിലും പ്രത്യേക സൗകര്യങ്ങളുണ്ട്. ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 4.30 വരെ നേഴ്സിന്റെയും ഒന്നിടവിട്ട ദിവസങ്ങളിൽ ഡോക്ടർമാരുടെ നേതൃത്വത്തിൽ ക്യാമ്പും നടത്തിവരുന്നു. ശ്വാസതടസം നേരിടുന്നവർക്കായി ഓക്സിജൻ പാർലറുള്ള ആംബുലൻസും സർവസജ്ജമാണ്.
പുക ശമിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കായി എലിപ്പനി പ്രതിരോധ മരുന്ന് വിതരണം ചെയ്തു. ഇവർക്കായി പ്ലാന്റിലും സമീപത്തുള്ള കെ.എസ്.ഇ.ബി സബ് സ്റ്റേഷനിലും മുഴുവൻ സമയ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.