സ്വർണക്കടത്ത് വിവാദത്തിനിടെയാണ് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ മൊഴി പുറത്തുവന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ കമ്മീഷൻ വാഹങ്ങിയെന്നതായിരുന്നു കേരളത്തെ ഇളക്കിമറിച്ച ആ വെളിപ്പെടുത്തൽ. പ്രതിപക്ഷം ആയുധമാക്കിയപ്പോഴും തങ്ങൾ കക്ഷിയല്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. പാവപ്പെട്ടവർക്ക് വീടുകിട്ടുന്ന പദ്ധതിയെ തുരങ്കം വെക്കാനുള്ള പ്രതിപക്ഷ ശ്രമമെന്ന് പറഞ്ഞ് സർക്കാർ ആരോപണങ്ങളെ നേരിട്ടു. എന്നാൽ പിന്നീട് പദ്ധതിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുകയായിരുന്നു.
advertisement
ലൈഫ് മിഷൻ മുൻ സിഇഒയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം.ശിവശങ്കറിന്റെ വിദേശ സന്ദർശനങ്ങളും വിദേശത്തുവച്ച് സ്വപ്നയെ കണ്ടുമുട്ടിയതായുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലും സർക്കാരിന് തിരിച്ചടിയായി. ധാരണാപത്രം ഒപ്പിട്ട ജൂലൈ 11ന് തദ്ദേശഭരണ സെക്രട്ടറിയുടെ കത്തുവായിച്ചാണ് ലെഫ് മിഷൻ സിഇഒ പോലും വിവരം അറിഞ്ഞതെന്ന തുറന്നുപറച്ചിലുമുണ്ടായി. ധാരണാപത്രം ആരാണ് തയാറാക്കിയതെന്നു പോലും മിഷന് അറിയില്ലായിരുന്നു. പദ്ധതിയെക്കുറിച്ചു കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്നും വേണമെങ്കിൽ ഇനിയും അറിയിക്കാമല്ലോ എന്ന വാദമാണ് മുഖ്യമന്ത്രി ഉയർത്തിയത്.
Also Read- ലൈഫ് മിഷനിലേക്ക് സിബിഐ വരുമ്പോൾ എന്തു സംഭവിക്കും?
വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരയും തദ്ദേശമന്ത്രി എ.സി. മൊയ്തീനും തമ്മിലുള്ള വാഗ്വാദം വക്കീൽ നോട്ടിസിൽ വരെയെത്തി. പ്രതിപക്ഷ നേതാവ് പലതവണ കത്തെഴുതി ചോദിച്ചിട്ടും ധാരണാപത്രത്തിന്റെ പകർപ്പ് നൽകാൻപോലും സർക്കാർ തയാറായില്ല. കഴിഞ്ഞ ദിവസമാണ് ധാരണാപത്രത്തിന്റെ പകർപ്പ് പ്രതിപക്ഷ നേതാവിന് നൽകിയത്. ഇതിനിടെ ധാരണാപത്രത്തിലെ പല വിവരങ്ങളും മാധ്യമങ്ങൾ പുറത്തുവിട്ടു. ലൈഫ് മിഷൻ യൂണിടാക്കുമായി ഇടപെട്ടിട്ടില്ലെന്ന വാദം അവർ തമ്മിലുള്ള ഇമെയിലുകൾ പുറത്തുവന്നതോടെ പൊളിഞ്ഞു.
വിജിലൻസ് അന്വേഷണ സാധ്യത ആരായാൻ സർക്കാരിനോട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശിച്ചെങ്കിലും സർക്കാർ അനങ്ങിയില്ല.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചീഫ് സെക്രട്ടറിയോടു ലൈഫ് മിഷൻ രേഖകൾ ആവശ്യപ്പെട്ടതും പിന്നീട് മിഷൻ സിഇഒ യു.വി. ജോസിനെ വിളിച്ചുവരുത്തിയതും സർക്കാരിനെ പ്രതിരോധത്തിലാക്കി. മന്ത്രിപുത്രനു കോഴ കിട്ടിയെന്ന വിവരവും പിന്നാലെ വന്നു. ഇതിനിടെ ധാരണാപത്രം ഒപ്പിട്ടതു സംബന്ധിച്ച് വിദേശകാര്യമന്ത്രാലയം അന്വേഷണം ആരംഭിച്ചതും സർക്കാരിനു പ്രഹരമായി. ദിവസങ്ങൾക്ക് ശേഷം വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. രണ്ടുദിവസം കഴിഞ്ഞപ്പോൾ തന്നെ കേന്ദ്രാനുമതി ഇല്ലാതെ വിദേശ സഹായം തേടിയതുമായി ബന്ധപ്പെട്ട് സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണവും തുടങ്ങി.