രാവിലെ പുതുപ്പള്ളി ഹൗസിലെ പ്രാർത്ഥനയ്ക്ക് ശേഷം ഉമ്മൻചാണ്ടി പ്രശ്നപരിഹാരങ്ങൾ നടത്തിയ കസേരയിൽ ചാണ്ടി ഉമ്മൻ അൽപനേരം ഇരുന്നു. ശേഷം തലസ്ഥാനത്തെ വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ച ശേഷമാണ് ചാണ്ടി ഉമ്മൻ ആദ്യദിവസം സഭയിലെത്തിയത്. പുതുപ്പള്ളിയുടെ വികസനത്തിന് പ്രേരകമായി ഉമ്മൻ ചാണ്ടി എപ്പോഴും തന്റെ കൂടെയുണ്ടാകുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
പഴവങ്ങാടി ഗണപതി ക്ഷേത്രം, ആറ്റുകാൽ ദേവി ക്ഷേത്രം, സെൻ്റ് ജോർജ് സിറിയൻ കത്രീഡൽ, പാളയം ജുമാ മസ്ജിദ് എന്നീ ആരാധനാലയങ്ങൾ സന്ദർശിച്ചു. ശേഷം ഔദ്യോഗിക വസതിയിലെത്തി സ്പീക്കർ എ എൻ ഷംസീറിനെ കണ്ടു. പി സി വിഷ്ണുനാഥ് എംഎൽഎയ്ക്കൊപ്പമാണ് ചാണ്ടി ഉമ്മൻ സഭയിലെത്തിയത്. ഡെസ്കിലടിച്ചാണ് പ്രതിപക്ഷം ചാണ്ടി ഉമ്മനെ വരവേറ്റത്. 53 വർഷങ്ങൾ പുതുപ്പള്ളിയെ പ്രതിനിധീകരിച്ചെത്തിയ ഉമ്മൻചാണ്ടിയുടെ പിൻഗാമിയായി ദൈവനാമത്തിലായിരുന്നു ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ.
advertisement
സത്യപ്രതിജ്ഞയ്ക്കുശേഷം അംഗത്വ രജിസ്റ്ററിൽ ഒപ്പുവെച്ചു. തുടർന്ന് സ്പീക്കറുടെ ഡയസിലെത്തി ഹസ്തദാനം ചെയ്തു.
പിന്നീട് മുഖ്യമന്ത്രിയടക്കം മുൻനിരയിലുള്ള മന്ത്രിമാരുടെയും അടുത്തേക്ക്. പിന്നീട് പ്രതിപക്ഷനേതാവടക്കമുള്ള സഭാ കക്ഷിനേതാക്കളേയും അഭിസംബോധന ചെയ്തു.
37,719 വോട്ടുകളുടെ മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നത്. പുതുപ്പള്ളിയെ ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നായിരുന്നു ചാണ്ടി ഉമ്മന്റെ ജയം.