സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാനുള്ള വിധി പ്രഖ്യാപിച്ചത് സുപ്രീം കോടതിയാണ്. ശബരിമല ദര്‍ശനത്തിന് എത്തുന്ന എല്ലാവര്‍ക്കും സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി സ്ത്രീകള്‍ക്കും സുരക്ഷ ഒരുക്കാന്‍ സര്‍ക്കാറിന് ഉത്തരവാദിത്വമുണ്ട്. അതാണ് സര്‍ക്കാര്‍ ചെയ്തത്. ശബരിമലയെ സംഘര്‍ഷഭൂമിയാക്കാനാണ് സംഘപരിവാര്‍ ശ്രമിച്ചത്. വലിയ അക്രമമാണ് അവര്‍ ശബരിമലയില്‍ ചെയ്തത്. ഇത്തരം സംഘര്‍ഷത്തില്‍ നിന്ന് ശബരിമലയെ മോചിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇപ്പോള്‍ ശബരിമല ദര്‍ശനം നടത്തിയ വനിതകള്‍ നേരത്തെയും ഇതിനായി ശ്രമിച്ചതാണ്. പലകാരണങ്ങളാള്‍ അതിന് കഴിയാതെ വന്നപ്പോള്‍ അവര്‍ മടങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്നാണ് അവര്‍ വീണ്ടും എത്തിയത്. കോടതി ഉത്തരവ് നടപ്പാക്കാന്‍ ബാധ്യതയുള്ള പൊലീസ് അതിന് സുരക്ഷ നല്‍കുകയായിരുന്നു.
advertisement
ഹെലികോപ്ടറിലല്ല യുവതികൾ ശബരിമലയില്‍ പോയത്. മറ്റ് ഭക്തര്‍ പോകുന്ന പോലെ തന്നെയാണ് അവരും പോയത്. ഭക്തര്‍ അവരെ തടയുന്ന സ്ഥിതിയുണ്ടായില്ല. ഇവര്‍ക്ക് ദര്‍ശനം നടത്താനുള്ള സൗകര്യം മറ്റ് ഭക്തര്‍ തന്നെ ഒരുക്കിക്കൊടുത്തു. ഇത് വനിതകളുടെ വാക്കില്‍ നിന്ന് തന്നെ വ്യക്തമാണ്. കുറച്ച് സമയം കഴിഞ്ഞാണ് വിവരം പുറത്തറിയുന്നത്. മണിക്കൂറുകള്‍ പിന്നിട്ടിട്ടും പ്രത്യേക സംഘര്‍ഷങ്ങള്‍ ഒന്നും ഉണ്ടായില്ല. ഈ വിഷയത്തില്‍ സ്വാഭാവികമായ പ്രതിഷേധം ആര്‍ക്കും ഇല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ സംഘര്‍ഷം ഉണ്ടാവണം എന്നാഗ്രഹിക്കുന്നവര്‍ രാഷ്ട്രീയ മുതലെടുപ്പിനായി സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുകയായിരുന്നു. ആസൂത്രിതമായ നീക്കങ്ങളാണ് പിന്നീട് ഉണ്ടായത്. സ്വാഭാവികമായ പ്രതിഷേധം ആര്‍ക്കും ഉണ്ടായിരുന്നില്ല.
ശബരിമലയില്‍ ബി.ജെ.പി. നടത്തുന്ന സംസ്ഥാന തലത്തിലുള്ള അഞ്ചാമത്തെ ഹര്‍ത്താലാണിത്. മൂന്ന് മാസത്തിനിടെ ഏഴ് ഹര്‍ത്താലുകള്‍ സംഘപരിവാര്‍ നടത്തി. ബാലിശമായ കാരണങ്ങള്‍ പറഞ്ഞാണ് ഹര്‍ത്താലുകള്‍ നടത്തിയത്. ഹര്‍ത്താലുകള്‍ ഏറ്റവും അവസാനം നടത്തേണ്ട സമരമുറയാണ്. ഇന്നത്തെ ഹര്‍ത്താല്‍ സുപ്രീം കോടതി വിധിക്കെതിരെയുള്ള ഹര്‍ത്താലാണ്. മാധ്യമപ്രവര്‍ത്തകരും പൊലീസും വഴിയാത്രക്കാരും അക്രമിക്കപ്പെടുകയാണ്. ഏഴ് പൊലീസ് വാഹനങ്ങളും 79 കെ.എസ്.ആര്‍.ടി.സി. ബസുകളും ഇന്നലെ മാത്രം തകര്‍ത്തു. വനിതകൾ ആക്രമിക്കപ്പെട്ടു. വനിതാ മതിലില്‍ പങ്കെടുത്ത സ്ത്രീകളെ ആക്രമിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകമായി ലക്ഷ്യംവയ്ക്കുന്നു. ഇത് വടക്കേ ഇന്ത്യയില്‍ നടക്കുന്നതിന്റെ തുടര്‍ച്ചയാണ്.വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മതനിരപേക്ഷത സംരക്ഷിക്കുന്ന നിലപാട് ഉയര്‍ത്തിപ്പിടിക്കണം. പൊതുവെ മാധ്യമങ്ങള്‍ പോസിറ്റീവായ നിലപാടാണ് സ്വീകരിക്കുന്നത്.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ വനിതാ മതില്‍ പുതിയ അധ്യായമാണ് രചിച്ചത്. ഇത് ഭാവി കേരളത്തിന്റെ ദിശ തീരുമാനിക്കാന്‍ പ്രാപ്തി ഉള്ളതാണ്. എല്ലാ തരത്തിലുള്ള വനിതകള്‍ ഒരു സമ്മർദവുമില്ലാതെ മതിലില്‍ അണിനിരന്നു. വനിതാ മതിലിനെ പിന്തുണച്ച സര്‍ക്കാരിന് കൂടുതല്‍ ഉത്തരവാദിത്വമുണ്ട്. വനിതകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവും. സ്ത്രീ പുരുഷ സമത്വമെന്ന ഭരണഘടനാപരമായ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കും. ഒരു കോണ്‍ഗ്രസ് നേതാവ് വനിതാ മതിലിനെതിരായ അക്രമത്തെ കുറിച്ച് പറഞ്ഞത് സ്വാഭാവികമായ പ്രതികരണമെന്നാണ്. കേരളത്തിലെ യു.ഡി.എഫും ബി.ജെ.പിയും ഒന്നിക്കുകയാണ്. വിശ്വാസമാണ് ഏറ്റവും പ്രധാനം എന്നുള്ള വാദം സംഘപരിവാറിന്റെ ബാബറി മസ്ജിദ് വിഷയത്തിലുള്ള വാദത്തെ പിന്തുണക്കുന്നതാണെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.
