സിപിഎമ്മിന്റെ ഫേസ്ബുക് പേജിൽ അപ്‌ലോഡ് ചെയ്ത ആഘോഷത്തിന്റെ ഫോട്ടോയും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. കേരളത്തിന്റെ കാവൽ മുഖമന്ത്രിയായി തുടരുന്ന പിണറായി വിജയൻ, കാവൽ മന്ത്രിസഭയിലെ അംഗങ്ങളായ എ.കെ.ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, ആന്റണി രാജു, ജോസ് കെ. മാണി എന്നിവരുൾപ്പെടെ 16 പേരാണ് സാമൂഹിക അകലം പാലിക്കാതെ ആഘോഷ ചടങ്ങിൽ പങ്കെടുത്തതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ജില്ലാ കലക്ടർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക ഒത്തുചേരലുകളും നിരോധിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് അനുയായികൾ ഉള്ള ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ചെയ്യുന്ന നിയമലംഘനം കൂടുതൽ ഗൗരവത്തോടു കൂടി വേണം കാണേണ്ടത്. കാരണം അവരുടെ പ്രവർത്തികൾ സമൂഹത്തിൽ സ്വാധീനം ഉണ്ടാക്കുകയും ഇത്തരം നിയമലംഘന പ്രവർത്തനം നടത്താൻ അനുയായികളെ പ്രേരിപ്പിക്കുകയും ചെയ്തേക്കാമെന്നും പരാതിയിൽ പറയുന്നു.
advertisement
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിന് മുൻപാണ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയം കേക്ക് മുറിച്ച് നേതാക്കൾ ആഘോഷിച്ചത്. എകെജി സെന്ററിലായിരുന്നു വിജയാഘോഷം. എല്ലാ ഘടകകക്ഷി നേതാക്കളുടേയും സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേക്ക് മുറിച്ചത്. കോടിയേരി ബാലകൃഷ്ണൻ, പന്ന്യൻ രവീന്ദ്രൻ, കാനം രാജേന്ദ്രൻ, എകെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയ എൽഡിഎഫ് കക്ഷി നേതാക്കളുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി കേക്ക് മുറിച്ചത്.
Also Read- രണ്ടാം പിണറായി സർക്കാരിൽ 21 മന്ത്രിമാർ; 12 പേർ സിപിഎമ്മിൽനിന്ന്; സിപിഐക്ക് 4 മന്ത്രിമാർ
അതേസമയം, കോവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മാതൃക കാട്ടേണ്ട രാഷ്ട്രീയ നേതാക്കൾ കൂട്ടം കൂടി നിന്ന് കേക്ക് മുറിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം വ്യാപകമായി. എൽഡിഎഫ് നേതാക്കളായ കാനം രാജേന്ദ്രനും ജോസ് കെ മാണിയും കേക്ക് മുറിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിന് താഴെ ഒട്ടേറെപേർ വിമർശനവുമായി എത്തി.
Also Read- രണ്ടാം പിണറായി സർക്കാർ: ആദ്യ ടേമില്‍ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിമാര്‍
ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ രാഷ്ട്രീയ-സമൂഹിക കൂടിച്ചേരലുകള്‍ അടക്കം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കിയിരുന്നു. ജനങ്ങള്‍ ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുമ്പോള്‍ പുറത്ത് നേതാക്കള്‍ ആഘോഷിക്കുകയാണെന്ന് അടക്കമുള്ള വിമർശനമാണ് ഉയരുന്നത്.