കേരളത്തിന്റെ മുഖ്യമന്ത്രിയാണ് അദ്ദേഹം. ക്ഷണിച്ചിട്ടാണ് പോയത്. മുൻ മുഖ്യമന്ത്രിയെക്കുറിച്ചാണ് സംസാരിക്കേണ്ടിയിരുന്നത്. പ്രമുഖർ അന്തരിക്കുമ്പോൾ അടുപ്പമുള്ളവരും സഹപ്രവർത്തകരുമെല്ലാം ഒന്നിച്ചു ചേരുന്നതും അനുസ്മരിക്കുന്നതും എല്ലാം സാധാരണമാണ്. അതൊരു കീഴ്‌വഴക്കമാണ്. അതിനാണ് മുഖ്യമന്ത്രി എത്തിയത്. എന്നാൽ തുടക്കം മുതലേ കെ സുധാകരനും കോൺഗ്രസുകാരും അദ്ദേഹത്തെ അപമാനിക്കുകയും കുത്തുവാക്കുകൾ പറയുകയുമായിരുന്നുവെന്ന് ശ്രീമതി പറഞ്ഞു.
ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് കെപിസിസി പ്രസിഡന്റ് നടത്തിയ ദീർഘ പ്രസംഗത്തിന്റെ പ്രധാനഭാഗവും മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ പാർട്ടിയെയും കുറ്റപ്പെടുത്തുന്നതായിരുന്നു. തലങ്ങും വിലങ്ങും കുത്തുവാക്കുകളാണ് പ്രയോഗിച്ചത്. ഇതൊന്നും ഇത്തരം വേദികളിൽ സാധാരണയായി പതിവില്ല. എത്ര വൈരനിരാതന ബുദ്ധിയോടെയാണെങ്കിലും ഇങ്ങനെയൊന്നും കേരളത്തിൽ ഉണ്ടാകാൻ പാടില്ലാത്തതാണെന്നും ശ്രീമതി പറഞ്ഞു.
advertisement
അനുസ്മരണ യോഗമാകുമ്പോൾ വിവേകവും മാന്യതയും കാത്തുസൂക്ഷിക്കണം. കെപിസിസി പ്രസിഡന്റ് സംസാരിക്കുമ്പോൾ ആരും മുദ്രാവാക്യം വിളിക്കുകയോ ശബ്‌ദമുണ്ടാക്കുകയോ ചെയ്തിട്ടില്ല. എന്നാൽ മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങി രണ്ടു മൂന്നു വാചകം പൂർത്തിയാക്കും മുമ്പ് സദസിൽ നിന്ന് ഉമ്മൻചാണ്ടിയെ പ്രകീർത്തിച്ച് മുദ്രാവാക്യം തുടങ്ങി. രണ്ടു മൂന്നു മിനിട്ടു കഴിഞ്ഞപ്പോൾ മൈക്കിൽനിന്ന് ഒരു അപശബ്‌ദം വന്നു. മൈക്ക് ഓഫായി. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ഒരു പന്തികേട് തോന്നാതിരിക്കില്ലെന്നും ശ്രീമതി പറഞ്ഞു.
മുഖ്യമന്ത്രി ആത്മാർഥമായി ഉമ്മൻചാണ്ടിയുടെ സ്മരണകൾ പങ്കിടുകയായിരുന്നു. ആ ചടങ്ങിൽ ഉമ്മൻചാണ്ടിയെക്കുറിച്ച് ഗഹനമായി സംസാരിച്ചത് മുഖ്യമന്ത്രിയായിരുന്നു. എന്നാൽ കോൺഗ്രസുകാർ അനുസ്മരണയോഗം രാഷ്ട്രീയ യോഗമാക്കാനാണ് ശ്രമിച്ചത്. കേരളത്തിൽ ഇതുവരെ കാണാത്ത കാര്യമാണ് അത്. ഇത് മാന്യതക്കും വിവേകത്തിനും യോജിച്ചതല്ല. മൈക്ക് യന്ത്രമാണ്. അതിന് വിവേകമുണ്ടാകില്ല. മനുഷ്യർക്ക് വിവേകമുണ്ടാകണമല്ലോ എന്നും ശ്രീമതി ചോദിച്ചു.
