കുടപ്പനയ്ക്കൽ തറവാട്ടിൽ ഇഡി എത്തിയതും പാണക്കാട് തങ്ങളെ ചോദ്യം ചെയ്തതും പുറത്തുവിട്ടാണ് ലീഗിനും കുഞ്ഞാലിക്കുട്ടിക്കുമെതിരായ ആക്രമണം കെ.ടി.ജലീൽ തുടങ്ങിവച്ചത്. എന്നാൽ പാണക്കാട് കുടുംബത്തെ വിവാദങ്ങളിലേക്കു വലിച്ചിഴിയ്ക്കുന്നത് ഗുണം ചെയ്യില്ലെന്നു തിരിച്ചറിഞ്ഞ സിപിഎം നേതൃത്വം അപ്പോൾത്തന്നെ ജലീലിനെ തിരുത്തി. പിന്നീട് കുഞ്ഞാലിക്കുട്ടിയെയും മകനേയും നേരിട്ടാക്രമിക്കുകയായിരുന്നു കെ.ടി.ജലീൽ.
പി.കെ.കുഞ്ഞാലിക്കുട്ടി എന്ന ലീഗിലെ ഏറ്റവും പ്രധാന നേതാവിനെതിരെ വലിയ ആയുധം കിട്ടിയിട്ടും ജലീലിന് പരിധി കടന്ന പിന്തുണ സിപിഎം നൽകിയില്ലെന്നതും ശ്രദ്ധേയം. ഇഡി അന്വേഷണത്തെ തുടർച്ചയായി സ്വാഗതം ചെയ്യുകയും തെളിവുകൾ കൈമാറാൻ ഇഡി ഓഫിസിൽ പോകുകയും ചെയ്ത ജലീലിന്റെ നടപടിയിലും സിപിഎമ്മിനു അതൃപ്തിയുണ്ടായിരുന്നു എന്നാണ് സൂചന. ഇപ്പോൾ മുഖ്യമന്ത്രി തന്നെ അതു പരസ്യമാക്കിയത് ജലീലിന് വലിയ തിരിച്ചടിയാണ്.
advertisement
Also Read-'ചോദ്യം ചെയ്തതോടെ ഇ ഡിയിൽ വിശ്വാസം കൂടിയോ?' AR നഗറിൽ കെടി ജലീലിനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി
സംസ്ഥാനത്തെ സഹകരണ മേഖല കൈപ്പിടിയിലൊതുക്കാൻ കേന്ദ്ര സർക്കാരിലൂടെ ബിജെപി ശ്രമിക്കുന്നെന്ന ആശങ്ക ഭരണ പ്രതിപക്ഷങ്ങൾ ഒരു പോലെ പങ്കുവയ്ക്കുന്നതാണ്. കരിവന്നൂരിലെ പിന്നാലേ മറ്റൊരു സഹകരണ ബാങ്കിൽക്കൂടി കോടികളുടെ ക്രമക്കേട് നടന്നെന്ന വെളിപ്പെടുത്തൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണ റഡാറിലേക്ക് കേരത്തിലെ സഹകരണ മേഖലയെ എത്തിക്കും. അത് സർക്കാരും സിപിഎമ്മും ആഗ്രഹിക്കുന്നില്ല.
Also Read-'കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽ നോട്ടടി യന്ത്രമോ സ്വർണം കായ്ക്കുന്ന തെങ്ങോ ഉണ്ടോ?' കെ.ടി. ജലീൽ
അതുകൊണ്ടാണ് ജലീലിനെ ഇത്ര കടുത്ത ഭാഷയിൽ വിമർശിക്കാൻ മുഖ്യമന്ത്രി തയാറായായത്. എന്നാൽ താൻ ഒരുഘട്ടത്തിലും ഇഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും സഹകരണ വകുപ്പും സർക്കാരും അന്വേഷിക്കണം എന്നാണ് തന്റെ നിലപാടെന്നും കെ.ടി.ജലീൽ പറയുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണമൂലമാണെന്നും ജലീൽ കരുതുന്നു. പക്ഷേ മുഖ്യമന്ത്രിയുടെ തള്ളിപ്പറയൽ ജലീലിനെതിരേ ലീഗും പ്രതിപക്ഷവും ആയുധമാക്കും. ഇത് കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള ജലീലിന്റെ ആക്രമങ്ങളുടെ മുനയൊടിക്കുകയും ചെയ്യും.
കേരളത്തിലെ സഹകരണ മേഖല ഇ ഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ല. ഇ ഡിയുടെ ചോദ്യം ചെയ്യലോടുകൂടി ജലീലിന് ഇഡിയില്‍ വിശ്വാസ്യത കൂടിയിട്ടുണ്ടെന്നാണ് തോന്നുന്നതെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
''കെ.ടി ജലീല് ഇ.ഡി ചോദ്യം ചെയ്ത ആളാണല്ലോ. ചോദ്യം ചെയ്യലോടെ ഇ ഡിയിൽ കുറെക്കൂടി വിശ്വാസ്യത അദ്ദേഹത്തിന് വന്നിട്ടുണ്ട് എന്നാണ് തോന്നുന്നത്. അങ്ങിനെയുള്ള പ്രതികരണങ്ങളാണ് കാണുന്നത്. ഏതായാലും കേരളത്തിന്‍റെ സഹകരണ മേഖല ഇ ഡിയല്ല കൈകാര്യം ചെയ്യേണ്ടത്. സാധാരണനിലക്ക് ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നത് ശരിയല്ല. അന്വേഷിക്കാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഇവിടെയുണ്ട്. അതിപ്പോൾ നടക്കാത്തത് കോടതി ഇടപെടൽ ഭാഗമായാണ്. അത് എല്ലാവർക്കും അറിയാം''. -മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
