ഈ വിഷയത്തിൽ ചര്‍ച്ചയുമായി മുന്നോട്ടുപോകുന്നത് രാഷ്ട്രീയമായും സാമൂഹികമായും ഭിന്നിപ്പുണ്ടാക്കാൻ ഇടയുണ്ട്. വിവാദത്തില്‍ വര്‍ഗീയ മുതലെടുപ്പിനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ഈ പ്രചാരണത്തില്‍ വീണുപോയെന്നും സി.പി.എം വിലയിരുത്തുന്നു. വിശ്വാസികള്‍ക്കെതിരെയോ വിശ്വാസം ഹനിക്കുന്ന രീതിയിലോ ഷംസീര്‍ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് സി.പി.എം കേന്ദ്രകമ്മിറ്റി വിലയിരുത്തുന്നത്.
അതേസമയം സ്പീക്കറുടെ ‘മിത്ത്’ പരാമര്‍ശത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ എന്‍എസ്എസ് നാളെ അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും ചേരും. പരാമര്‍ശത്തില്‍ സ്പീക്കര്‍ ഖേദം നടത്തണമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് എന്‍എസ്എസ്. തുടര്‍സമരരീതികള്‍ നാളത്തെ യോഗത്തില്‍ തീരുമാനമാകുമെന്നാണ് സൂചന.
advertisement
പ്രതിഷേധത്തില്‍ ഇതരസംഘടനകളുമായി ചേരണമോ, എന്‍എസ്എസ് മാത്രം മതിയോ എന്ന കാര്യത്തിലും നാളെ തീരുമാനമുണ്ടാകും. എം വി ഗോവിന്ദന്‍ നിലപാടില്‍ മാറ്റം വരുത്തിയെങ്കിലും സ്പീക്കര്‍ വിഷയത്തില്‍ മാപ്പു പറയണമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് എൻഎസ്എസ്. വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നാണ് എന്‍എസ്എസിന്റെ പൊതുവികാരം.
അതസമയം, നാമജപയാത്ര നടത്തിയതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിച്ചേക്കും. തിരുവനന്തപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടിനായിരുന്നു നാമജപയാത്ര നടത്തിയത്.