പ്രതിപക്ഷ നേതാവിൻ്റെ പഞ്ചായത്തിലെ കോൺഗ്രസ് സിപിഎം കൂട്ടുകെട്ട് സംസ്ഥാന തലത്തിൽ തന്നെ സിപിഎമ്മിന് നാണക്കേടായ പശ്ചാത്തലത്തിലായിരുന്നു രാജി നിർദ്ദേശവുമായി ജില്ലാ കമ്മറ്റി മുന്നോട്ടുവന്നത്. രണ്ട് പഞ്ചായത്തുകളിലാണ് കോൺഗ്രസ് പിന്തുണയിൽ ജില്ലയിൽ സിപിഎം അധികാരത്തിലേറിയത്. ഭരണം കിട്ടിയ തിരുവൻവണ്ടൂരിൽ അന്നു തന്നെ സിപിഎം ഭരണ സമതി രാജിവെച്ചു. എന്നാൽ ചെന്നിത്തലയിൽ മൗനാനുവാദത്തിൽ ഭരണം തുടർന്നു.
advertisement
വിഷയം ചർച്ചകളിൽ ഇടംപിടിച്ചതോടെ ജില്ലാ നേതൃത്വത്തിൻ്റെ രാജി പ്രഖ്യാപനവും ഉണ്ടായി. സംസ്ഥാന നയത്തിന് വിരുദ്ധമായ ഈ കൂട്ടുകെട്ടിൽ പുറത്താക്കൽ ഉൾപ്പടെയുള്ള അന്ത്യശാസനത്തെ വെല്ലുവിളിച്ച് ഭരണത്തിൽ തുടരുമെന്ന നിലപാട് ആവർത്തിക്കുകയാണ് തൃപ്പെരുന്തുറയിലെ സിപിഎം. ഏരിയ സെക്രട്ടറിയുടെ നോട്ടിസ് ലഭിച്ചെന്ന് പ്രസിഡൻ്റ് വിജയമ്മ ഫിലേന്ദ്രൻ സമ്മതിക്കുന്നുണ്ടെങ്കിലും രാജിയെ കുറിച്ച് കൂടുതൽ ആലോചിക്കണം എന്ന നിലപാടിലാണ്.
ചെന്നിത്തല, തൃപ്പെരുന്തുറ ലോക്കൽ കമ്മറ്റികളുടെ കൂടെ പിന്തുണയോടെയാണ് വിജയമ്മ ഫിലേന്ദ്രൻ്റെ നീക്കം. തിങ്കളാഴ്ച രാജി നൽകിയില്ലെങ്കിൽ പുറത്താക്കുമെന്ന് ജില്ലാ സെക്രട്ടറി തന്നെ പരസ്യമായി അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ നടപടി കൈക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഇതോടെ സിപിഎമ്മിൻ്റെ കേടർ സ്വഭാവത്തെ മറികടന്ന് നെഹ്രു ട്രോഫിയിലെ പരസ്യ പ്രതിഷേധത്തിനും, സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ട രാജി തന്നെ തള്ളിയ ചെന്നിത്തലയിലെ പ്രാദേശിക ഘടകങ്ങൾക്കുമെതിരെ ചെറുവിരൽപ്പോലും അനക്കാനാവാതെ കുഴങ്ങുകയാണ് ജില്ലാ സെക്രട്ടറി ഉൾപ്പടെയുള്ളവർ.