അതേസമയം, കൂത്തുപറമ്പിലേത് ആസൂത്രിത കൊലയെന്നതിന്റെ തെളിവാണ് ഫേസ്ബുക്ക് പോസ്‌റ്റെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് പ്രതികരിച്ചു.
advertisement
പോസ്റ്റ് വിവാദമായതിന് പിന്നാലെ മകനെ തള്ളി പി ജയരാജൻ രംഗത്തെത്തി. ''ഇപ്പോൾ ചാനലുകളിൽ എന്റെ മകന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വാർത്തയായതായി കണ്ടു. ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ല. പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാന്‍ യോജിക്കുന്നില്ല. ദൗർഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടത്.''- പി ജയരാജൻ കുറിച്ചു.
ഇന്നലെയാണ് കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ പുല്ലൂക്കര പാറാൽ സ്വദേശി മൻസൂറിന് വെട്ടേറ്റത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയോടെ സിപിഎം - മുസ്ലിം ലീഗ് സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ രാത്രിയോടെ ആക്രമണമുണ്ടായത്. കണ്ണൂർ പാനൂരിന് അടുത്ത് കടവത്തൂർ മുക്കിൽപീടികയിലാണ് ആക്രമണം നടന്നത്. ബോംബ് എറിഞ്ഞ് ഭീതിപടർത്തിയശേഷം മുഹ്സിനെയും മൻസൂറിനെയും വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചയോടെ മൻസൂർ മരിക്കുകയായിരുന്നു. മുഹ്‌സിൻ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഒരു സിപിഎം പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പാനൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ലക്ഷ്യമിട്ടത് തന്നെയായിരുന്നുവെന്ന് കൊല്ലപ്പെട്ട മുസ്ലിംലീഗ് പ്രവർത്തകൻ മൻസൂറിന്റെ സഹോദരൻ മുഹ്സിൻ പ്രതികരിച്ചിരുന്നു. പേര് ചോദിച്ച് ഉറപ്പിച്ച ശേഷമാണ് ഡിവൈഎഫ്‌ഐ സംഘം ആക്രമിച്ചതെന്ന് സഹോദരന്‍ മുഹ്‌സിന്‍ പറഞ്ഞു. ഇരുപതംഗ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ആക്രമിച്ചത്. തന്നെ മര്‍ദ്ദിക്കുന്നത് കണ്ടാണ് മന്‍സൂര്‍ ഓടിയെത്തിയതെന്ന് മുഹ്‌സിന്‍ വെളിപ്പെടുത്തി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹ്‌സിന്‍ നിലവില്‍ കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്.