കുന്നത്തൂരിൽ ഇക്കുറിയും മത്സരിക്കാൻ കഴിയുമെന്ന പ്രതീക്ഷയും കുഞ്ഞുമോൻ പങ്കുവെക്കുന്നു. അതേസമയം സിപിഎം സീറ്റ് ഏറ്റെടുക്കുമെന്ന വാർത്ത പൂർണമായി നിഷേധിക്കാതെയായിരുന്നു പുതിയ സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പിൻ്റെ പ്രതികരണം.
നേരത്തെ, ഇടതുമുന്നണി പ്രവേശം ആശ്യപ്പെട്ട് കുഞ്ഞുമോൻ പലകുറി നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ അനുകൂല സമീപനം ഉണ്ടായില്ല.
കുഞ്ഞുമോന് പകരം കെ സോമപ്രസാദ് സി.പി.എം സ്ഥാനാർത്ഥിയായി കുന്നത്തൂരിൽ എത്തിയേക്കുമെന്നാണ് സൂചന. ബോർഡ്, കോർപ്പറേഷൻ ചെയർമാൻ സ്ഥാനമാണ് കോവൂർ കുഞ്ഞുമോന് വാഗ്ദാനം ചെയ്തിട്ടുള്ളതെന്നും വിവരമുണ്ട്. അതേസമയം ആർ.എസ്.പി എൽ പിളർന്നതിൽ ഒരു കൂട്ടർ കോൺഗ്രസിലും സി.പി.ഐയിലുമായി ചേർന്നു. മുൻ സംസ്ഥാന സെക്രട്ടറി എസ്. ബലദേവ് ഉൾപ്പെടെയുള്ളവർ കുഞ്ഞുമോനെതിരാണ്. സീറ്റ് കിട്ടിയില്ലെങ്കിൽ കുഞ്ഞുമോൻ യു.ഡി.എഫിലേക്ക് ചേക്കേറുമെന്നും അഭ്യൂഹമുണ്ട്.
advertisement
Also Read പെരുമ്പാവൂർ നിന്നും ഗുവാഹത്തി ബസ് സർവീസ്; 3500 കിലോ മീറ്റർ 3000 രൂപയ്ക്ക് 3 ദിവസം കൊണ്ട്
കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ മത്സരിച്ചാൽ എതിർ സ്ഥാനാർത്ഥിയെ നിർത്തുമെന്ന് എസ് ബലദേവ് പറഞ്ഞു. തന്നെ പുറത്താക്കിയിട്ടില്ലെന്നും ഇപ്പോഴും സെക്രട്ടറി സ്ഥാനത്ത് തുടരുകയാണെന്നും ബലദേവ് പ്രതികരിച്ചു.
ആർ.എസ്.പി എല്ലിലെ പിളർപ്പും സീറ്റ് ഏറ്റെടുക്കാൻ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നു. മത്സരിക്കാൻ കുഞ്ഞുമോൻ തയ്യാറായി നിൽക്കെ കുന്നത്തൂർ വേണ്ടെന്നും പകരം മറ്റൊരു ജനറൽ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് എസ് ബലദേവ് മുന്നണി നേതൃത്വത്തിന് കത്ത് നൽകി.
കഴിഞ്ഞ ദിവസമാണ് കുഞ്ഞുമോൻ പക്ഷം യോഗം ചേർന്ന് ബലദേവിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്. കുഞ്ഞുമോൻ ഇടതുമുന്നണിയുമായുള്ള സഹകരണം തുടർന്നാൽ ബലദേവ് അടക്കമുള്ളവരെ സ്വന്തം ചേരിയിലേക്ക് കൊണ്ടുവരാനാണ് യു ഡി എഫ് ആലോചന.