കഴിഞ്ഞ 16ആം തീയതിയാണ് ഭക്ഷ്യമന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനം നടത്തി ഓണക്കിറ്റിൽ കുട്ടികൾക്കായി ക്രീം ബിസ്കറ്റ് ഉൾപ്പെടുത്തുന്ന കാര്യം അറിയിച്ചത്. പക്ഷേ, ബിസ്കറ്റ് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. കുട്ടികളുടെ നിരന്തര അഭ്യർത്ഥന മാനിച്ച് ഓണക്കിറ്റ് പട്ടികയിൽ ബിസ്ക്കറ്റ് ഉൾപ്പെടുത്തി. പക്ഷേ, പണച്ചെലവ് ആലോചിച്ചപ്പോൾ പട്ടികയിൽ നിന്ന് ബിസ്കറ്റ് വെട്ടി.
advertisement
ഓണക്കിറ്റിലെ സാധനങ്ങൾക്ക് സഞ്ചി ഉൾപ്പെടെ 17 ഇനം എന്നത് 16 ഇനം ആയി കുറഞ്ഞു. ഒരു റേഷൻ കാർഡ് ഉടമയ്ക്ക് 570 രൂപയുടെ കിറ്റാകും ലഭിക്കുക. 22 കോടി രൂപയാണ് ബിസ്കറ്റ് ഒഴിവാക്കിയതിലൂടെ സർക്കാർ ലാഭിക്കുക.
പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, തുവരപ്പരിപ്പ്, തേയില, മുളക്‌പൊടി, ഉപ്പ്, മഞ്ഞൾ, ആട്ട, ഉപ്പേരി, ബാത്ത് സോപ്പ് തുടങ്ങിയവയും പായസം തയ്യാറാക്കുന്നതിന് ആവശ്യമായ അണ്ടിപ്പരിപ്പ്, എലയ്ക്ക, സേമിയ/പാലട/ഉണക്കലരി എന്നിവയിൽ ഒന്ന്, നെയ്യ്, ഉൾപ്പെടെയുള്ള വിഭവങ്ങളും ഉണ്ടാകും. ഓഗസ്റ്റ് ഒന്ന് മുതൽ വിതരണം ആരംഭിക്കാനാണ് തീരുമാനം.
ഫലപ്രദമാകുന്നില്ല; സംസ്ഥാനത്ത് ഏർപ്പെടുത്തിയ വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിച്ചേക്കും
സംസ്ഥാനത്തെ മുഴുവൻ റേഷൻകാർഡ് ഉടമകൾക്കും കിറ്റ് ലഭിക്കും. മുഖ്യമന്ത്രിയും ധനമന്ത്രിയും ഭക്ഷ്യമന്ത്രിയുമായുള്ള യോഗത്തിലാണ് ഓണത്തിന് സംസ്ഥാനത്തെ മുഴുവൻ റേഷൻകാർഡ് ഉടമകൾക്കും ബിസ്കറ്റ് ഉൾപ്പെടെ 17 ഇനങ്ങൾ അടങ്ങിയ സ്‌പെഷ്യൽ ഓണക്കിറ്റ് നൽകാൻ തീരുമാനിച്ചത്. എന്നാൽ, പിന്നീട് ധനവകുപ്പിന്റെ എതിർപ്പിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കിറ്റിൽ നിന്ന് ബിസ്കറ്റ് ഒഴിവാക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
പരിസ്ഥിതി സൗഹൃദമായി തുണി സഞ്ചിയിലാണ് സ്‌പെഷ്യൽ കിറ്റ് വിതരണത്തിനെത്തുക. സപ്ലൈകോ മുഖേന റേഷൻ കടകൾ വഴിയാണ് സംസ്ഥാനത്ത് സ്‌പെഷ്യൽ ഓണക്കിറ്റ് വിതരണം ചെയ്യുക. സൗജന്യകിറ്റിന്റെ വിതരണം ആഗസ്റ്റ് 18ഓടെ പൂർത്തിയാക്കാനാണ് ഭക്ഷ്യവകുപ്പ് ലക്ഷ്യമിടുന്നത്. സ്‌പെഷ്യൽ ഓണക്കിറ്റിൽ ഉൾപ്പെടുത്തുന്ന അവശ്യ സാധനങ്ങളുടെ അളവും ഗുണനിലവാരവും പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് വകുപ്പ്മന്ത്രി സപ്ലൈകോ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.