ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഹോസ്റ്റൽ ഒഴിയാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടി രാത്രിയിലും വിദ്യാർത്ഥികൾ സമരം നടത്തി. കഴിഞ്ഞദിവസം അമൽജ്യോതി കോളേജിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തിയിരുന്നു.
രണ്ടാംവർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനി ശ്രദ്ധ സതീഷിന്റെ മരണത്തിൽ ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വിദ്യാർത്ഥി സമരം.വിദ്യാർഥികളും സമരത്തിലേക്ക് എത്തിയതോടെ കോളേജ് അധികൃതർ ചർച്ചകൾ തയ്യാറായിരുന്നു.
advertisement
സർക്കാർ ചീഫ് വിപ്പ് എൻ ജയരാജിന്റെ മധ്യസ്ഥതയിലാണ് ചർച്ച നടത്തിയത്.വിദ്യാർഥികളുടെ ആവശ്യത്തിനുമേൽ പൂർണമായി വഴങ്ങാൻ മാനേജ്മെന്റ് തയ്യാറായിരുന്നില്ല. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധ സതീഷിനെ കഴിഞ്ഞ വെള്ളിയാഴ്ച കോളേജ് ഹോസ്റ്റലിൽ തൂങ്ങമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ കോളജിനെതിരെ ആരോപണവുമായി ശ്രദ്ധയുടെ കുടുംബം രംഗത്ത് വന്നിരുന്നു.
ശ്രദ്ധയുടെ മരണത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിക്കാണ് അന്വേഷണ ചുമതല. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.