കേരള പൊലീസിൽ ഉദ്യോഗസ്ഥർ നേരിടുന്ന മാനസിക സമ്മർദത്തെ കുറിച്ചും വർധിച്ചു വരുന്ന ആത്മഹത്യകളെ കുറിച്ചും ന്യൂസ് 18 റിപ്പോർട്ട് ചെയ്തിരുന്നു. ജോലി സാഹചര്യം സഹിക്കാനാകാതെ ജോലി ഉപേക്ഷിച്ചു പോകുന്നവരുടെ എണ്ണം കൂടുന്നുവെന്നും ദീര്‍ഘകാല അവധിയെടുത്ത് മാറി നില്ക്കുന്നവരും അനുമതിയൊന്നുമില്ലാതെ മറ്റ് ജോലികള്‍ തേടിപ്പോകുന്നവരും കൂടുതലാണ്.
advertisement
കൂടാതെ, 69 പേരാണ് കേരള പൊലീസിൽ നാല് വർഷത്തിനിടെ ആത്മഹത്യ ചെയ്തത്. വിഷാദരോഗം കാരണമാണ് കൂടുതല്‍പേരും ആത്മഹത്യ ചെയ്തതെന്ന് കണക്കുകള്‍ പറയുന്നു. നവംബർ 8 ന് പൊലീസ് ആസ്ഥാനത്തു ചേർന്ന ഉന്നതതല യോഗത്തിലാണ് 2019 ജനുവരി മുതൽ 2023 ഓഗസ്റ്റ് 30വരെയുള്ള കണക്കുകൾ അവതരിപ്പിച്ചത്.
ഉദ്യോഗസ്ഥർക്കിടയിൽ ആത്മഹത്യാ പ്രവണതയുള്ളവരേയും മാനസിക സമ്മർദ്ദം നേരിടുന്നവരേയും കണ്ടെത്തി കൗണ്‍സിലിംഗ് നൽകാനും ആഴ്ച്ചയിൽ ഒരു ദിവസം കുറച്ചു സമയം യോഗ പോലുള്ള പരിശീലനങ്ങൾ നൽകുന്നതിനും മാനസിക പിരിമുറക്കം കുറയ്ക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാനുമാണ് നിർദേശം.