പി സരിൻ പാലക്കാട്ടെ ജനങ്ങൾക്ക് ലഭിച്ച ഉത്തമനായ സ്ഥാനാർത്ഥിയാണ്. ജനസേവനത്തിനായി ജോലിവരെ ഉപേക്ഷിച്ചു. പഠിക്കുന്ന കാലത്തേ മിടുക്കനായിരുന്നു. സിവിൽ സർവീസിൽ ഉയർന്ന തസ്തികയിൽ ഉയർന്ന ശമ്പളം വാങ്ങി. അദ്ദേഹത്തിന്റെ മനസ്സ് എപ്പോഴും തൊഴിലാളികൾക്ക് ഒപ്പമായിരുന്നു. വിശ്വസിച്ച രാഷ്ട്രീയത്തിൽ സരിന് സത്യസന്ധതയും നീതിയും ലഭിച്ചില്ല. പാലക്കാടിന്റെ വികസനമുരടിപ്പ് മാറ്റാൻ സരിനു കഴിയും. സരിന്റെ വിജയമാണ് ഇവിടുത്തെ ചെറുപ്പക്കാരും സ്ത്രീകളും ആഗ്രഹിക്കുന്നത്. വയ്യാവേലിയല്ല. സരിൻ നല്ല സ്വതന്ത്രനാണ്- ഇ പി ജയരാജൻ വ്യക്തമാക്കി.
advertisement
'ഞാൻ ഇപ്പോഴും ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ്. ഞാൻ എഴുതിയ ആത്മകഥ അധികം വൈകാതെ പുറത്തിറക്കും. സ്വന്തമായാണ് ആത്മകഥ എഴുതുന്നത്. ആരെയും ഏൽപ്പിക്കുന്നില്ല. എഴുതിക്കഴിഞ്ഞ ഭാഗം വാചകശുദ്ധി വരുത്താൻ ഒരാളെ ഏൽപ്പിച്ചിട്ടുണ്ട്. എന്റെ ആത്മകഥയെന്നു പറഞ്ഞ് പ്രസിദ്ധീകരിക്കാൻ ഡി സിക്ക് എന്ത് അവകാശം? പ്രസിദ്ധീകരിക്കാൻ ആർക്കും അനുമതി നൽകിയിട്ടില്ല. തിരുത്താൻ ഏൽപ്പിച്ച ആളോടു മോഷണമോ മറ്റോ പോയോ എന്നു നോക്കാൻ പറഞ്ഞിട്ടുണ്ട്. ആത്മകഥ ചോർന്നോയെന്നു പരിശോധിക്കും. ഞാൻ എഴുതിയതല്ല പുറത്തുവന്നത്. തിരഞ്ഞെടുപ്പു ദിവസം പുറത്തുവന്നത് ആസൂത്രിതം. നിയമനടപടി സ്വീകരിക്കും. ശക്തമായ അന്വേഷണം വേണം. യഥാർത്ഥ ആത്മകഥ ഉടൻ പ്രസിദ്ധീകരിക്കും. ആത്മകഥ എഴുതി പൂർത്തിയായിട്ടില്ല'- അദ്ദേഹം പറഞ്ഞു.
'ഡിജിപിക്ക് പരാതി സമർപ്പിച്ചിട്ടുണ്ട്. മാധ്യമങ്ങളിൽ വന്നിട്ടുള്ള ഒരു കാര്യവും താൻ എഴുതിയതല്ല. ടൈംസ് ഓഫ് ഇന്ത്യയുടെ ആദ്യ പേജിൽ ഇത് വരണമെങ്കിൽ നിസ്സാരമായ കാര്യമായി കാണുന്നില്ല. തിരഞ്ഞെടുപ്പ് ദിവസം ഇത്തരമൊരു സംഭവം ഉണ്ടായത് ആസൂത്രിതമായാണ്. പാലക്കാട്ടും ചേലക്കരയിലും ഇടതുപക്ഷം മുന്നേറുകയാണ്. ഈ രാഷ്ട്രീയസാഹചര്യം ഉയർന്നുവരുമ്പോൾ അത് ഇല്ലാതാക്കാൻ വേണ്ടി നടത്തിയതാണ്. കഴിഞ്ഞ തവണ ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വാർത്ത തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തുവിട്ടതും ആസൂത്രിതമായിരുന്നു' - ജയരാജൻ കൂട്ടിച്ചേർത്തു.