അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് രാഷ്ട്രീയമോ അല്ലാത്തതോ ആയതും പാടില്ലാത്തതും ധാർമ്മികതയ്ക്കു യോജിക്കാത്തതുമായ ബന്ധങ്ങൾ ഉണ്ടെങ്കിൽ അവ പുറത്തുവരേണ്ടതു തന്നെയാണ്. പക്ഷേ ഈ സംഭവത്തിന്റെ ആഴവും പരപ്പും വെളിച്ചത്തുവരാതെയും ഇത്തരം വൻകിട അധോലോക —മാഫിയാ ശക്തികളുടെ വേരറുക്കുവാൻ സാധിക്കുന്ന നടപടികളിലേക്ക് എത്താതെയും പോകുമോ എന്ന് സംശയിക്കാവുന്ന വിവാദങ്ങളാണ് നടക്കുന്നതെന്ന് മുഖപ്രസംഗം ആരോപിക്കുന്നു.
കൊടുവള്ളി സംഘം, ചെർപ്പുളശ്ശേരി സംഘം, കണ്ണൂർ പൊട്ടിക്കൽ എന്നിങ്ങനെയുള്ള സംഘങ്ങളെ കുറിച്ചും അവരുടെ ചെയ്തികൾ, നീതികേടുകൾ, കള്ളക്കടത്തിനും ക്വട്ടേഷനുകൾക്കുമുള്ള വിഭ്രമാത്മക രീതികൾ എന്നിവയുടെ വിവരണ കഥകളിലൂടെയാണ് ഇപ്പോൾ നമ്മുടെ സഞ്ചാരം. അത്തരം വിവരണങ്ങൾക്കൊപ്പം ഈ സംഭവങ്ങൾ നമ്മുടെ സാമ്പത്തിക അടിത്തറയ്ക്കുണ്ടാക്കുന്ന ആഘാതവും അതോടൊപ്പം ഉയരുന്ന ധാർമ്മിക പ്രശ്നങ്ങളും കുറ്റകൃത്യങ്ങളും പരിഗണിക്കപ്പെടാതെ പോകുന്നു.
advertisement
ഏകദേശം ഒരുവർഷം മുമ്പാണ് നയതന്ത്ര പരിരക്ഷ ഉപയോഗിച്ച് നടന്നൊരു സ്വർണക്കള്ളക്കടത്ത് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടിയത്. അപ്പോഴും ഇതിന് സമാനമായതു തന്നെയാണ് സംഭവിച്ചതെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രീയ നേട്ടവും എതിരാളികൾക്കെതിരായ അപഹാസ അവസരവും പ്രതിചേർക്കപ്പെട്ടവരുടെ ഉന്നത ബന്ധങ്ങളും മാത്രം ചർച്ച ചെയ്യപ്പെട്ടപ്പോൾ, വിവാദ നിർമ്മിതി മാത്രം ശ്രദ്ധാകേന്ദ്രമായപ്പോൾ ആ സ്വർണക്കള്ളക്കടത്തു കേസിലും യഥാർഥ കുറ്റവാളികൾ പുറത്തു തന്നെ വിരാജിക്കുകയാണ്. സ്വർണക്കള്ളക്കടത്ത് നിർബാധം തുടരുകയും ചെയ്തു. പുതിയ സംഭവത്തിലും അത്തരമൊരു പരിണതിയല്ലാതെ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതീക്ഷിക്കാൻ സാധിക്കുന്നില്ലെന്നും ലേഖനത്തിലുണ്ട്.
You may also like:വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് വഴി ഫോണിൽ സംസാരിക്കുന്നത് 2000 രൂപ പിഴ ഈടാക്കാവുന്ന കുറ്റം
സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ നടത്തുന്ന പ്രതികരണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ എന്ന നിലയില്‍ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
You may also like:രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാല ജീവനക്കാരന്റെ മരണം: രാജ്യത്ത് അത്യപൂർവ സംഭവം
ഒരു ക്രിമിനല്‍ പ്രവര്‍ത്തകരെയും സര്‍ക്കാര്‍ സംരക്ഷിക്കില്ല. ആരെ എടുത്താലും അവര്‍ക്ക് രാഷ്ട്രീയ ആഭിമുഖ്യങ്ങളുണ്ടാകും. അതനുസരിച്ച് അഭിപ്രായപ്രകടനങ്ങളും അവര്‍ നടത്തുന്നുണ്ടാവും. ഏത് രാഷ്ട്രീയ നിലപാടുള്ളവരാണെങ്കിലും ചെയ്ത കുറ്റകൃത്യത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുക.
ഒരു തെറ്റിന്റെയും കൂടെ നില്‍ക്കുന്ന പാര്‍ട്ടിയല്ല സിപിഎം. പാര്‍ട്ടിക്കുവേണ്ടി ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം നടത്തിയവര്‍ പോലും പാര്‍ട്ടിക്ക് നിരക്കാത്ത പ്രവര്‍ത്തനം നടത്തിയാല്‍ തെറ്റിനനുസരിച്ച് നടപടിയെടുക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഎം. പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് ഒരാള്‍ തെറ്റ് ചെയ്താല്‍ അത് അംഗീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഎം. ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുന്നവരുടെ ഉത്തരവാദിത്തം പാര്‍ട്ടിക്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്നുമായിരുന്നു മുഖ്യമന്ത്രി ചൊവ്വാഴ്ച്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
