രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാല ജീവനക്കാരന്റെ മരണം: രാജ്യത്ത് അത്യപൂർവ സംഭവം
- Published by:Naseeba TC
- news18-malayalam
Last Updated:
ഒറ്റ കടിയിൽ 20 മനുഷ്യരെ വരേയോ ഒരു ആനയെയൊ കൊല്ലാനുള്ള വിഷം രാജവെമ്പാല പുറത്ത് വിടാറുണ്ട്.
തിരുവനന്തപുരം: രാജവെമ്പാലയുടെ കടിയേറ്റ് മനുഷ്യൻ മരിക്കുന്നത് തന്നെ രാജ്യത്ത് അപൂർവ്വമാണ്. മൃഗശാല ജീവനക്കാരൻ മരിക്കുന്നത് രാജ്യത്ത് ആദ്യമായാണ്. ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഹർഷാദാണ് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്. പാമ്പിന് തീറ്റ നൽകി, കൂട് വൃത്തിയാക്കുന്നതിനിടെയായിരുന്നു കടിയേറ്റത്. കേരളത്തിൽ രാജവെമ്പാല കടിച്ച് മരിച്ച ഒരു കേസ് മാത്രമാണ് ഇതിന് മുൻപ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
സാധാരണ ഉൾക്കാട്ടിൽ കഴിയുന്ന രാജവെമ്പാലകൾ മനുഷ്യന്റെ സാനിധ്യമറിഞ്ഞാൽ തന്നെ മാറി പോകാറാണ് പതിവ്. വലിയ പ്രകോപനം ഉണ്ടായാൽ മാത്രമെ രാജവെമ്പാല കടിക്കാറുള്ളു. 20 പേരെ വരേയൊ, ഒരു ആനയെയൊ കൊല്ലാനുള്ള വിഷം ഒറ്റകടിയിൽ രാജവെമ്പാല പുറത്ത് വിടാറുണ്ട്.
മ്യൂസിയം ജീവനക്കാരന്റെ മരണത്തിന് ഇടയാക്കിയ രാജവെമ്പാലയ്ക്ക് രണ്ട് വയസാണ് പ്രായം. ബാംഗ്ലൂരിൽ നിന്നെത്തിച്ച ആണ്‍ രാജവെമ്പാലയാണ് ഇത്. ഒറ്റയ്ക്ക് ഒര് കൂട്ടിലാണ് ഇതിനെ ഇട്ടിരുന്നത്. മറ്റൊരു കൂട്ടിൽ രണ്ട് രാജവെമ്പാലകളെ കൂടി ഇട്ടിട്ടുണ്ട്. ഇവ ആണും പെണ്ണുമാണ്.
advertisement
നാഗ, നീലു, കാര്‍ത്തിക് എന്നിങ്ങനെയാണ് മൂന്ന് രാജവെമ്പാലകളുടെ പേര്. ഒറ്റയ്ക്ക് ഒരു കൂട്ടില്‍ കഴിയുന്ന കാര്‍ത്തിക് എന്ന ആണ്‍ രാജവെമ്പാലയാണ് ഹര്‍ഷാദിനെ കടിച്ചത്. വലത്ത് കൈപ്പത്തിക്കും കൈമുട്ടിനും ഇടയ്‌ക്കാണ് കടിയേറ്റത്. കടിയേറ്റ് അവശനിലയിലായ ഹർഷാദ് പാർക്കിനുള്ളിൽ തന്നെ കുഴഞ്ഞു വീണു. ശേഷം ഇരുമ്പ് വാതിലിൽ അടിച്ച് ശബ്ദമുണ്ടാക്കി. ഈ ശബ്ദം കേട്ടാണ് മറ്റ് ജീവനക്കാർ എത്തുന്നത്.
രാജവെമ്പാലയുടെ കടിയേറ്റാൽ മരണം ഉറപ്പെന്നാണ് വിദഗ്ധർ പറയുന്നത്. രാജ്യത്ത് രാജവെമ്പാല കടിച്ചാൽ കുത്തിവയ്ക്കേണ്ട ആന്റിവെനം ഇല്ല. അത് കൂടാതെ കൂടുതൽ വിഷം കുത്തിവയ്ക്കുന്നതിനാൽ 15 മിനിട്ട് കൊണ്ട് മരിക്കാനാണ് സാധ്യത. വിഷം മനുഷ്യന്റെ നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. രാജനാഗം, കൃഷ്ണനാഗം, കരിനാഗം, ശംഖുമാല എന്നീ പലപേരുകളില്‍ ഇവയെ അറിയപ്പെടുന്നു.
advertisement
You may also like:ഫലം അറിഞ്ഞത് രണ്ടു ദിവസം കഴിഞ്ഞ്; 'സ്ത്രീ ശക്തി' ലോട്ടറിയുടെ 75 ലക്ഷം സതീഷിന്റെ ഓട്ടോയിൽ
വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ ഹർഷാദ് നിലത്ത് കിടക്കുന്നതാണ് കണ്ടത്. സംസാരിക്കാനോ, ശ്വാസമെടുക്കാനോ കഴിയാത്ത സ്ഥിതിയിലായിരുന്നു അപ്പോൾ ഹർഷാദ്. ജീവനക്കാർ ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജിവൻ രക്ഷിക്കാനായില്ല.
മൂര്‍ഖന്‍ പാമ്പുകളുടെ വര്‍ഗത്തില്‍ പെട്ടവായാണ് ഇവയെങ്കിലും മൂര്‍ഖനില്‍ നിന്നും വ്യത്യസ്തമായ ഘടനാ രീതിയാണ് രാജവെമ്പാലയ്ക്കുള്ളത്. ഫണം അല്പം നീണ്ടാണ് കാണപ്പെടുന്നത്. ഇവയുടെ അടിഭാഗം ഇളംമഞ്ഞയും കറുപ്പും കലര്‍ന്ന് അകലമുള്ള പട്ടകളായിട്ടാണ് കാണപ്പെടുന്നത്. മുതുകില്‍ കറുപ്പ് നിറത്തില്‍ ചിത്രപ്പണികളോട് കൂടിയ അകലമുള്ള പട്ടകളും കാണാം.
advertisement
You may also like:രാജവെമ്പാലയുടെ കടിയേറ്റ് തിരുവനന്തപുരം മൃഗശാല ജീവനക്കാൻ മരിച്ചു
ഇന്ത്യയില്‍ സാധാരണയായി രാജവെമ്പാലകൾ കാണുന്നത് കേരളം, തമിഴ്‌നാട്, കര്‍ണാടക, ഒഡിഷ, അസാം എന്നീ സംസ്ഥാനങ്ങളിലെ വനപ്രദേശങ്ങളിലാണ്. ഈര്‍പവും തണുപ്പും ഇഷ്ടപ്പെടുന്ന ഇവ നിത്യഹരിത വനപ്രദേശങ്ങളിലാണ് കാണാറ്. വയനാട്ടില്‍ തേയില, കാപ്പിത്തോട്ടങ്ങളില്‍ ഇവ ധാരാളമായി കണ്ടുവരുന്നു.
സാധാരണ വന്യ ജീവികൾക്ക് തീറ്റ കൊടുക്കാൻ പോകുമ്പോൾ രണ്ട് പേർ ഉണ്ടാകാറാണ് പതിവ്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ 50 ശതമാനത്തിൽ താഴെ ജീവനക്കാർ മാത്രമേ മൃഗശാലയിൽ ഉണ്ടായിരുന്നുള്ളൂ. അതിനാൽ ഒറ്റയ്ക്കാണ് ഹർഷാദ് പാമ്പിനെ പരിചരിക്കാനായി പോയത്.
advertisement
മ്യൂസിയം പ്രോട്ടോക്കോൾ പ്രകാരം ഒറ്റയ്ക്ക് മൃഗങ്ങളെ പരിചരിക്കാൻ ജീവനക്കാർ കൂട്ടിൽ കയറാൻ പാടില്ല. കുറഞ്ഞത് രണ്ട് പേർ ഉണ്ടാകണം. ഒരാൾ തീറ്റ കൊടുക്കുമ്പോൾ രണ്ടാമത്തെ ആൾ പരിസരം സുരക്ഷിതമാണൊ എന്ന് പരിശോധിക്കുകയാണ് വേണ്ടത്.
നാല് ജീവനക്കാരാണ് പാമ്പുകളെ പരിചരിക്കുന്ന ടീമിലുള്ളത്. ഇതിൽ ഹർഷാദ് മാത്രമാണ് സ്ഥിരം ജീവനക്കാരൻ. ഇരുപത് വർഷത്തോളമായി മ്യൂസിയത്ത് ജോലി ചെയ്യുന്നു. രണ്ട് വർഷം മുൻപാണ് സ്ഥിരം ജോലി ലഭിക്കുന്നത്. കാലങ്ങളായി താൽക്കാലിക ജീവനക്കാരനായിട്ടായിരുന്നു ജോലി ചെയ്തിരുന്നത്. ഇതിനിടെ ജോലി സ്ഥിരമാക്കാൻ ഹർഷാദിന് സമരം ചെയ്യേണ്ടിയും വന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 02, 2021 6:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാല ജീവനക്കാരന്റെ മരണം: രാജ്യത്ത് അത്യപൂർവ സംഭവം