മത്സ്യത്തൊഴിലാളിയായ സജീവന് നാല് സെന്റ് ഭൂമിയും വീടുമാണ് സ്വന്തമായിട്ടുള്ളത്. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചിരുന്ന വീടിന്റെ ആധാരം തിരിച്ചെടുക്കുന്നതിനായി സജീവന്‍ പലരില്‍നിന്നും കടം വാങ്ങിയ ശേഷമാണ് ആധാരം തിരിച്ചെടുത്തത്.
മറ്റൊരു ബാങ്കില്‍ കൂടുതല്‍ തുകയ്‌ക്ക് ആധാരം ഈട് നല്‍കി കടം വാങ്ങിയ പണം തിരികെക്കൊടുക്കാനായിരുന്നു സജീവന്‍റെ തീരുമാനം. എന്നാല്‍ ആധാരവുമായി ബാങ്കിലെത്തിയപ്പോള്‍ ഇതു നിലമാണെന്നും പുരയിടമാക്കി മാറ്റണമെന്നും ബാങ്ക് ജീവനക്കാര്‍ അറിയിച്ചു. തുടര്‍ന്ന് ഭൂമി തരംമാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ പല തവണ വില്ലേജ്, താലൂക്ക്, ഫോര്‍ട്ട്‌കൊച്ചി ആര്‍.ഡി. ഓഫീസുകളില്‍ കയറിയിറങ്ങിയെങ്കിലും നടപടിയുണ്ടായില്ല. ഒന്നര വര്‍ഷത്തോളമായി ഇതിന് വേണ്ടി സജീവന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയതായി ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞദിവസം ആര്‍.ഡി ഓഫീസില്‍ പോയി തിരികെയെത്തിയപ്പോള്‍ സജീവന്‍ കടുത്ത നിരാശയിലായിരുന്നു.
advertisement
ഇന്നലെ രാവിലെ 7 മണിയോടെ ഭാര്യ സതിയാണു സജീവനെ സമീപത്തെ ചാഞ്ഞു നിന്ന മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് പോലീസെത്തി മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. കോവിഡ് പരിശോധനയില്‍ സജീവന്‍ പോസിറ്റീവായിരുന്നതായി കണ്ടെത്തി. പിന്നീട് മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഇന്‍ക്വസ്‌റ്റ് നടപടിക്കിടെയാണ് വസ്‌ത്രത്തില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. ആ സമയത്തു കത്തു പൂര്‍ണമായി കാണാന്‍ കഴിയാതിരുന്ന ബന്ധുക്കള്‍ വാര്‍ഡ് അംഗത്തിനൊപ്പം പോലീസ് സ്റ്റേഷനിലെത്തി കത്തു കാണണമെന്ന് ആവശ്യപ്പെട്ടു.
കൈക്കൂലി ഉണ്ടെങ്കില്‍ മാത്രമേ കാര്യങ്ങള്‍ നടക്കൂ. സാധാരണക്കാരന് ജീവിക്കാന്‍ ബുദ്ധിമുട്ടായതുകൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്നാണു കത്തില്‍ എഴുതിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കത്തിലെ എഴുത്തില്‍ അവ്യക്തയുള്ളതിനാല്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു.
