വൈപ്പിനിൽ നിന്ന് 48 തൊഴിലാളികളുമായി പോയ സെന്‍റ് ആന്റണീസ് ഇൻബോർഡ് വള്ളമാണ് കരയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ അപകടത്തിൽ പെട്ടത്. മാസങ്ങൾക്ക് മുൻപ് അപകടത്തിൽപെട്ട് തകർന്ന ബോട്ടിന്‍റെ അവശിഷ്ടത്തിൽ വള്ളം തട്ടി തകരുകയായിരുന്നെന്നു രക്ഷപ്പെട്ട തൊളിലാളികൾ പറഞ്ഞു.
പിന്നാലെ എത്തിയ സെന്‍റ് ഫ്രാൻസിസ് എന്ന ഇൻബോർഡ് വള്ളത്തിലെ തൊഴിലാളികളാണ് അപകടത്തിൽ പെട്ടവരെ രക്ഷപ്പെടുത്തിയത്. പിന്നീട് ഇവരെ കരയിലേക്ക് എത്തിച്ചു. അപകടത്തിൽ ആർക്കും ഗുരുതര പരുക്കില്ല. കടലിൽ അപകടത്തിൽ പെട്ട ബോട്ട് നീക്കം ചെയ്യാതെ വച്ചതാണ് അപകടത്തിന് ഇടയാക്കുന്നതെന്ന് തൊഴിലാളികൾ ആരോപിക്കുന്നു.
advertisement
ബോട്ടിൻ്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യണമെന്ന് മത്സ്യത്തൊഴിലാളികൾ പലതവണ ആവശ്യപ്പെട്ടതാണ് . എന്നാൽ ഇതിന് അധികൃതർ തയ്യാറായിട്ടില്ല . പൊളിഞ്ഞ ബോട്ടുകളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യണമെങ്കിൽ അതിൻറെ ചിലവ് ഉടമകൾ തന്നെ വഹിക്കണമെന്നാണ് ചട്ടം . ബോട്ടോ വള്ളമോ തകരുന്നതോടെ ഉടമകൾ സാമ്പത്തികമായി വലിയ പ്രതിസന്ധിയിലാകും . പിന്നെ ഇത് നീക്കം ചെയ്യണമെങ്കിൽ വീണ്ടും കടം വാങ്ങേണ്ട സ്ഥിതിയാണ്. ഇതു കൊണ്ട് തന്നെയാണ് പലപ്പോഴും അവശിഷ്ടങ്ങൾ കടലിൽ പല ഭാഗങ്ങളിലും ഉപേക്ഷിക്കപ്പെടുന്നത് . കടലിലേക്ക് പോകുന്ന ചാലിലാണ് മുങ്ങിയ ബോട്ടിൻ്റെ അവശിഷ്ടങ്ങൾ കിടക്കുന്നത് . അതു കൊണ്ട് ഇതിൻറെ ഉത്തരവാദിത്വം മത്സ്യബന്ധന വകുപ്പോ , കൊച്ചിൻ പോർട്ട് ട്രസ്റ്റോ ഏറ്റെടുക്കണമെന്നാണ് തൊഴിലാളികൾ പറയുന്നത് .
മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഇത്തരം സാഹചര്യങ്ങളിൽ, അപകടം ഇല്ലാതാക്കാൻ അധികൃതർ തന്നെ നേരിട്ട് ഇടപെടണം എന്ന് പലതവണയായി ഇവർ ആവശ്യപ്പെടുന്നുണ്ട് . ഇപ്പോൾ രണ്ടാം തവണയാണ് വള്ളങ്ങൾ അപകടത്തിൽപ്പെടുന്നത് ഭാഗ്യം കൊണ്ടുമാത്രം ആളപായം ഇല്ലാതെ രക്ഷപ്പെട്ടു .
Also read- ഇന്ന് മുതൽ റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല റിലേ നിരാഹാര സമരം
തൊഴിലാളികളുടെ കൂട്ടായ്മയിലുള്ളതാണ് അപകടത്തിൽപെട്ട വള്ളം. ഏതാനും ആഴ്ചകൾക്ക് മുൻപാണ് ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് സെന്‍റ് ആന്‍ണീസ് എന്ന വള്ളം കടലിലിറക്കുന്നത്.