ലഹരി മരുന്ന് കടത്തിൽ കേസിൽ പ്രതിയായ ആൻഡ്രൂ സാൽവദോർ സർവലി എന്ന വിദേശിയെ രക്ഷിക്കാൻ അഭിഭാഷകനായിരുന്ന ആന്‍റണി രാജു കോടതിയിലെ തൊണ്ടിമുതൽ മാറ്റിയതെന്നാണ് കേസ്. തൊണ്ടിമുതലായ അടിവസ്ത്രത്തിൽ മാറ്റം വരുത്തിയതിന്റെ വിശദാംശങ്ങളടങ്ങിയ ഫോറന്‍സിക് റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. അടിവസ്ത്രത്തിലെ അടിഭാഗത്തെ തുന്നലുകളും, വസ്ത്രത്തിന്റെ മറ്റു ഭാഗത്തെ തുന്നലുകളും തമ്മിൽ വ്യത്യാസമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം ഫൊറൻസിക് ലാബ് 1996ൽ നൽകിയതാണ് റിപ്പോർട്ട്.
ആന്‍റണി രാജുവിന്റെ കൈയ്യക്ഷരം സ്ഥിരീകരിച്ചത് ഇങ്ങനെ
കേസിൽ തൊണ്ടി രജിസ്റ്ററിൽ ഒപ്പിട്ടത് ആന്‍റണി രാജുവാണെന്ന് തെളിയിക്കുന്നതിനായി കൈയ്യക്ഷര സാംപിളുകൾ ശേഖരിക്കുകയായിരുന്നു ആദ്യ നടപടി. ഇതിനുവേണ്ടി തൊണ്ടി റജിസ്റ്ററിൽ എഴുതിയ അതേ വാചകം; Received the item No T241/90 as per court order on 9.8.90 എന്നത് ആൻ്റണി രാജുവിനെക്കൊണ്ട് അന്വേഷണോദ്യോഗസ്ഥൻ അസി. കമ്മിഷണർ പി. പ്രഭ അഞ്ചുതവണ എഴുതിച്ചു. ഇത്രയും തവണ ഒപ്പും ഇടുവിച്ചു. കൂടാതെ മറ്റൊരു പേപ്പറിൽ, Returned on 5/12/90 എന്നും അഞ്ചുതവണ എഴുതിപ്പിച്ച് ഒപ്പ് ഇടുവിച്ചു. ഇതുകൂടാതെ സംഭവം നടന്ന 1990കളിൽ ആന്‍റണി രാജു എഴുതിയ ചില കുറിപ്പുകളും ഫൊറൻസിക് വിഭാഗം ശേഖരിച്ചു. ഇവയെല്ലാം കൂടി ചേർത്ത് വെച്ചാണ് തിരുവനന്തപുരം ഫൊറൻസിക് ലാബ് ജോയിൻ്റ് ഡയറട്കർ കെ. പി. ജയകുമാർ പരിശോധന പൂർത്തിയാക്കിയത്. എല്ലാ കയ്യക്ഷരവും ഒരാളുടേതെന്നും തൊണ്ടി റജിസ്റ്ററിൽ കണ്ടതുമായി ഒത്തുപോകുന്നത് ആണെന്നും ഈ പരിശോധനയിൽ സ്ഥിരീകരിക്കുകയായിരുന്നു. പരിശോധന ഫലം പിന്നീട് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്തു.
advertisement
Also Read- ഓസ്ട്രേലിയക്കാരന്റെ ജട്ടി തിരുവനന്തപുരം കോടതിയിലെങ്ങനെ വന്നു?
അതേസമയം ആന്‍റണി രാജുവിനെതിരെ സാധ്യമായ തെളിവുകളെല്ലാം ലഭിച്ചിട്ടും അന്വേഷണം എഴുതിത്തള്ളാണ് പൊലീസ് ശ്രമിക്കുകയായിരുന്നു. മതിയായ തെളിവുകളില്ലെന്ന് പറഞ്ഞാണ് കേസ് എഴുതിത്തള്ളാൻ 2002ൽ പൊലീസ് ശ്രമിച്ചത്. പിന്നീട് 2006ൽ ഐ.ജിയായിരുന്ന ടി.പി. സെൻകുമാറിന്‍റെ നിർദേശം അനുസരിച്ച് നടത്തി അന്വേഷണത്തിലാണ് കൈയ്യക്ഷര പരിശോധന പൂർത്തിയാക്കുന്നത്.
Also Read- മയക്കുമരുന്ന് കേസിൽ തിരുവനന്തപുരം കോടതിയിൽ അണ്ടർവെയർ മാറ്റിയെന്ന് ഇന്‍റര്‍പോളിന്‍റെ കത്ത്
നേരത്തെ തൊണ്ടിമുതലായ അടിവസ്ത്രത്തിന്‍റെ നൂലിന്റെ പഴക്കവും തുന്നലിന്റെ സ്വഭാവവുമെല്ലാം പരിശോധിച്ചുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു. പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതൽ വെട്ടിത്തയ്ച്ച് ചെറുതാക്കി എന്ന് വ്യക്തമാക്കുന്നതായിരുന്നു റിപ്പോർട്ട്. ഫോറൻസിക് വിദഗ്ധൻ പി വിഷ്ണു പോറ്റിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അടിവസ്ത്രത്തിന്റെ രണ്ട് വശങ്ങളിലേയും കാലുകളുടെ ഭാഗമാണ് ചെറുതാക്കിയത്. രണ്ട് വശത്തേയും അടിഭാഗത്തെ തുന്നലുകളും മറ്റ് ഭാഗത്തെ തുന്നലുകളും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ടെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു.