TRENDING:

'വനം മന്ത്രിയായിരിക്കെ ചന്ദനതൈലം കടത്തി; ചെന്നൈയിലെ ചിട്ടിക്കമ്പനിയില്‍ ബിനാമി നിക്ഷേപം'; കെ സുധാകരനെതിരെ മുന്‍ ഡ്രൈവര്‍

Last Updated:

'സുധാകരന് സുരക്ഷയൊരുക്കാൻ ബോംബുമായി ഏറുമാടത്തിൽ കാവലിരുന്നിട്ടുണ്ട്. കണ്ണൂര്‍ രാഷ്ട്രീയത്തിലേക്ക് തോക്ക് കൊണ്ടുന്നത് സുധാകരനാണ്. രണ്ട് കൊലക്കേസായപ്പോള്‍  സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് മാറിനിന്നു '

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്:  കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ നടത്തിയത് കോടികളുടെ അഴിമതിയെന്ന് മുൻഡ്രൈവർ പ്രശാന്ത് ബാബു. ആരോപണമുന്നയിച്ചത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും പ്രശാന്ത് ബാബു പറഞ്ഞു. വനംമന്ത്രിയായിരിക്കെ തന്നെ സുധാകരൻ നിരവധി അഴിമതികൾ നടത്തിയിരുന്നു. മുൻ മുഖ്യമന്ത്രി കെ കരുണാകരനെ വിറ്റ് കാശാക്കിയ ആളാണ് സുധാകരനെന്നും പ്രശാന്ത് ബാബു വിമർശിച്ചു. മറയൂരിൽ നേരിട്ടെത്തി മറ്റൊരു കേസിൽ പിടിച്ച ചന്ദനതൈലം കടത്തികൊണ്ടു പോയി എന്നും ഇതിൽ അന്വേഷണം ഉണ്ടായില്ലെന്നുമാണ് പ്രശാന്ത് ബാബുന്റെ ആരോപണം.
കെ സുധാകരൻ
കെ സുധാകരൻ
advertisement

സുധാകരനെതിരെ വിജിലൻസ് വിശദ അന്വേഷണത്തിനൊരുങ്ങുന്നതിനിടയിലാണ് കൂടുതല്‍ തുറന്നുപറച്ചിലുകളുമായി പ്രശാന്ത് ബാബു രംഗത്തെത്തിയത്. കണ്ണൂര്‍ ഡി സി സി ഓഫീസ് നിര്‍മാണം, കെ. കരുണാകരന്‍ ട്രസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട് കെ സുധാകരന്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന് പ്രശാന്ത് ബാബു പരാതി ഉന്നയിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ശുപാർശ സമർപ്പിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ തെളിവ് ശേഖരണത്തിന് തടസങ്ങൾ ഉള്ളതിനാൽ വിശദമായ അന്വേഷണം വേണമെന്ന ശുപാർശയാണ് വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട എല്ലാ തെളിവും വിജിലൻസിന് കൈമാറിയെന്ന് പ്രശാന്ത് ബാബു പറഞ്ഞു. 32 കോടിയുടെ അഴിമതിയാണ് സുധാകരൻ നടത്തിയത്. കരുണാകരൻ ട്രസ്റ്റിന് വേണ്ടി പിരിച്ച 32 കോടിയിൽ 16 കോടി മാത്രമാണ് ചെലവാക്കിയത്. ബാക്കി സുധാകരൻ അനധികൃതമായി ചെലവാക്കി. ഇക്കാര്യം അന്നത്തെ മുഖ്യമന്ത്രി എ കെ ആൻ്റണിയെ ധരിപ്പിച്ചിരുന്നുവെന്നും പ്രശാന്ത് പറയുന്നു.

advertisement

പണം കണ്ടാൽ കെ സുധാകരൻ വീഴുമെന്നും പ്രശാന്ത് ബാബു ആരോപിച്ചു. സുധാകരന്‍ 32 കോടിയുടെ അഴിമതി നടത്തിയതിന്‍റെ വ്യക്തമായ രേഖകള്‍ ഹാജരാക്കിയിട്ടുണ്ട്. തന്റെ കയ്യില്‍ എല്ലാ തെളിവുകളുമുണ്ടെന്നും മമ്പറം ദിവാകരന്‍ ഉള്‍പ്പെടെയുളള കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് തനിക്ക് തെളിവുകള്‍ കൈമാറിയതെന്നും പ്രശാന്ത് ബാബു പറഞ്ഞു. ചെന്നൈ ആസ്ഥാനമായ ചിട്ടിക്കമ്പനിയില്‍ കെ സുധാകരന് ബിനാമി നിക്ഷേപമുണ്ടെന്നും വിജിലന്‍സിനോട് ഇക്കാര്യവും പറഞ്ഞിട്ടുണ്ടെന്നും പ്രശാന്ത് പറഞ്ഞു. മരുമക്കളുടെയും ബന്ധുക്കളുടെയും പേരിലാണ് നിക്ഷേപം. തനിക്കെതിരായ ആരോപണങ്ങളില്‍ സുധാകരന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടികളിലേക്ക് പോകുമെന്നും പ്രശാന്ത് ബാബു വ്യക്തമാക്കി.

advertisement

സുധാകരന്‍ പൊതുരംഗം ക്രിമിനല്‍വല്‍ക്കരിക്കുന്നുവെന്നും പ്രശാന്ത് കുറ്റപ്പെടുത്തി. ജവഹര്‍ ബാലവേദിയിലൂടെ കോണ്‍ഗ്രസിലേക്ക് വന്ന പ്രവര്‍ത്തകനാണ് താനെന്നും എന്നാല്‍ സുധാകരന്‍ താനടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രിമിനല്‍ വല്‍കരിച്ചെന്നും പ്രശാന്ത് ബാബു പറഞ്ഞു. 'സുധാകരന്‍ 87ല്‍ പ്രസ്ഥാനത്തിലേക്ക് കടന്നുവരുമ്പോള്‍ ശുഭപ്രതീക്ഷയോടെയാണ് ഞങ്ങള്‍ വരവേറ്റത്. പക്ഷേ അദ്ദേഹം ഞങ്ങളെ ക്രിമിനല്‍വല്‍ക്കരിച്ചു. 22 കേസുകളിലും മൂന്ന് കൊലക്കേസുകളിലും പ്രതിയാണ് ഞാന്‍. സുധാകരന് സുരക്ഷയൊരുക്കാൻ ബോംബുമായി ഏറുമാടത്തിൽ കാവലിരുന്നിട്ടുണ്ട്. കണ്ണൂര്‍ രാഷ്ട്രീയത്തിലേക്ക് തോക്ക് കൊണ്ടുവരുന്നത് സുധാകരനാണ്. രണ്ട് കൊലക്കേസായപ്പോള്‍  സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് മാറിനിന്നു. കോഴിക്കോട് എംപി എം കെ രാഘവനാണ് തിരിച്ചു രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവന്നത്. നഗരസഭാ പ്രതിനിധിയാകുന്നത് അതിന് ശേഷമാണ്. അന്ന് മാലിന്യത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന പദ്ധതിയുടെ ഭാഗമായി 175 കോടിയുടെ അഴിമതി നടത്താന്‍ സുധാകരന്‍ പ്രേരിപ്പിച്ചെന്നും പ്രശാന്ത് ബാബു ആരോപിച്ചു.

advertisement

മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ സ്മരണാർത്ഥം രൂപീകരിച്ച ട്രസ്റ്റിന്റെ പേരിലുള്ള പണപ്പിരിവില്‍ നിന്നടക്കം 32 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് പ്രശാന്തിന്റെ പരാതി. കരുണാകരൻ പഠിച്ച ചിറക്കൽ രാജാസ് ഹൈസ്‌കൂളും 5 ഏക്കർ സ്ഥലവും വാങ്ങാനും അന്താരാഷ്ട്ര നിലവാരമുള്ള എജ്യുക്കേഷണൽ ഹബ്ബാക്കി മാറ്റാനുമായിരുന്നു ഇത്. എന്നാൽ കരാർ ലംഘിച്ച് സുധാകരനും രണ്ട് സുഹൃത്തുക്കളും ചേർന്ന് കണ്ണൂർ എജ്യു പാർക്ക് എന്ന കമ്പനിയുടെ പേരിലേക്ക് തുക വകമാറ്റാൻ ശ്രമിച്ചു, കണ്ണൂർ ഡിസിസി ഓഫീസ് നിർമ്മാണത്തിന് പിരിച്ച കോടികൾ വകമാറ്റി ചെലവഴിച്ചു, ബിനാമി ബിസിനസ്സുകളടക്കം നടത്തി കെ സുധാകരൻ അനധികൃത സ്വത്ത് സമ്പാദനം നടത്തി തുടങ്ങിയ ആരോപണങ്ങളാണ് പ്രശാന്ത് ബാബു ഉന്നയിച്ചത്.

advertisement

വിശദമായ അന്വേഷണത്തിന് അനുമതി തേടി സര്‍ക്കാരിന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. തെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്നാണ്‌ വിജിലന്‍സ് നിലപാട്. കേസെടുത്ത് അന്വേഷണത്തിന് നിയമതടസ്സമുണ്ടോ എന്നറിയാന്‍ വിജിലന്‍സ് നിയമോപദേശം തേടിയിട്ടുണ്ട്‌. സുധാകരന്‍ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റതിനു പിന്നാലെ ജൂണ്‍ ഏഴിന് പ്രശാന്ത് ബാബു വിജിലന്‍സിന് ഈ വിഷയത്തില്‍ പരാതി നല്‍കുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വനം മന്ത്രിയായിരിക്കെ ചന്ദനതൈലം കടത്തി; ചെന്നൈയിലെ ചിട്ടിക്കമ്പനിയില്‍ ബിനാമി നിക്ഷേപം'; കെ സുധാകരനെതിരെ മുന്‍ ഡ്രൈവര്‍
Open in App
Home
Video
Impact Shorts
Web Stories