കുറിപ്പിന്റെ പൂർണരൂപം
സഹകരണ മന്ത്രാലയം രൂപികരിച്ചുകൊണ്ടുള്ള മോദി സര്‍കാരിന്റെ തീരുമാനം നിഷ്കപടമല്ല. കേരളത്തിന്റെ അഭിമാനമായ സഹകരണ മേഖലയെ വരുതിയിലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കത്തെ കാണേണ്ടത്. നോട്ട് നിരോധനത്തിന്റെ ഭാഗമായും കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രിയ ഇച്ഛാശക്തിയുടെ ഭാഗമായാണ് അന്ന് കേരളം പ്രതിരോധം തീര്‍ത്തത്.
advertisement
കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ തന്നെ ഈ വകുപ്പിന്റെ ചുമതലയിലേക്ക് വരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രിയ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ്. അമിത് ഷാ യുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ പയറ്റിയ തന്ത്രം രാജ്യത്ത് ആകെ നടപ്പിലാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രണ്ടായിരത്തി പതിനേഴിലെ തെരഞ്ഞെടുപ്പില്‍ തോല്‍വിയിലേക്ക് നീങ്ങുന്ന ബിജെപിയെ രക്ഷിക്കാന്‍ ഗുജറാത്തിലെ ജനങ്ങളുമായി അഭേദ്യമായ ബന്ധം ഉള്ള സഹകരണമേഖലയെ അമിത് ഷാ യുടെ നേതൃത്വത്തില്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. ഗുജറാത്ത് സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളയെല്ലാം സഹകരണ മേഖലയിലൂടെയുള്ള ആനൂകൂല്യങ്ങള്‍ വഴി ശമിപ്പികാനുള്ള തന്ത്രമാണ് നടത്തിയതും വിജയിച്ചതും. കോണ്‍ഗ്രസ് ഭൂരിപക്ഷ ബൂത്തുകളില്‍ പോലും സഹകരണ മേഖല വഴിയുള്ള ഇടപെടലിലൂടെ ബിജെപി പിടിമുറുക്കി.
Also Read- 'സഹകരണ മന്ത്രാലയം രൂപീകരിക്കാനുള്ള തീരുമാനം ഭരണഘടനാ വിരുദ്ധം'; രമേശ് ചെന്നിത്തല
അതേ തന്ത്രം പയറ്റി ഗ്രാമീണ വോട്ടു ബാങ്കിനെ നേരിട്ട് സ്വാധീനിക്കാനും സഹകരണപ്രസ്ഥാനത്തിനെ കൈപിടിയില്‍ ഒതുക്കാനുമുള്ള ഈ ശ്രമം സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റം കൂടിയാണ്;ഒപ്പം ഫെഡറൽ തത്വങ്ങളുടെ അട്ടിമറിയും. നിലവില്‍ സഹകരണം സംസ്ഥാന വിഷയമായിരിക്കെയുള്ള ഈ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളികൂടിയാണ്. സഹകരണ മേഖലയിലെ വലിയ നിക്ഷേപത്തെ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് അടിയറ വെക്കാനാണ് വകുപ്പ് രൂപികരണത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നത്.
ഇന്ത്യയിൽ സഹകരണ മേഖല ആരോഗ്യകരമായി പ്രവർത്തനം വ്യാപിപ്പിച്ചിട്ടുള്ളതും ജനസൗഹൃദ നടപടികൾ സ്വീകരിച്ചിട്ടുള്ളതും കേരളത്തിലാണ്. സർവ്വതലസ്പർശിയായ സാന്നിദ്ധ്യമാണ് മലയാളികൾക്ക് സഹകരണ ബാങ്കുകൾ. കേരള സമൂഹത്തിന്‍റെ സാമ്പത്തിക അടിത്തറയുടെ ബലവത്തായ ഘടകമാണത്. ഈ ഉറപ്പിനെ നിഹനിക്കാനുള്ള സൃഗാല തന്ത്രങ്ങൾ RSS-BJP ബുദ്ധിരാക്ഷസന്മാരുടെ മൂശയിൽ ഉണ്ടാകാൻ സാദ്ധ്യതയേറെയാണ്.കേരള സമൂഹം ഇതിനെതിരെ ജാഗ്രത്തായിരിക്കണം.കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്നത് അതാണ്.