കൂടുതൽ സീറ്റ് നേടിയെടുക്കാൻ കഴിയാത്തതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. രാജിക്കത്ത് സംസ്ഥാന പ്രസിഡന്റിന് അയച്ചുകൊടുത്തെന്നും അദ്ദേഹവുമായി ഫോണിൽ സംസാരിച്ചെന്നും സുരേന്ദ്രൻപിള്ള പറഞ്ഞു. രണ്ടാഴ്ചയായി പാർട്ടിക്കുള്ളിൽ ശീതസമരം നടക്കുകയാണെന്നാണ് സുരേന്ദ്രൻപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ആർജെഡിക്ക് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെങ്കിൽ പ്രതിഷേധത്തിന്റെ ഭാഗമായി സീറ്റുകൾ ഏറ്റെടുക്കേണ്ടെന്നും തിരികെ കൊടുത്ത് പുറത്തുനിന്ന് പിന്തുണക്കാമെന്നുമായിരുന്നു പാർട്ടിക്കുള്ളിലെ തീരുമാനം.
കൂടുതൽ സീറ്റുകൾക്കായി എൽഡിഎഫുമായി ചർച്ച നടത്താമെന്നും തീരുമാനിച്ചിരുന്നു. അവസാനം നടന്ന ചർച്ചയിലും മൂന്നുസീറ്റ് മാത്രമേ കിട്ടിയുള്ളൂ. അതിനാൽ ആ മൂന്നുസീറ്റിൽ മത്സരിക്കേണ്ടെന്നും പുറത്തുനിന്ന് പിന്തുണകൊടുക്കാമെന്നും തീരുമാനിച്ചു. എന്നാൽ, കഴിഞ്ഞദിവസം പാർട്ടി മൂന്നുസീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ നേരത്തേയുള്ള തീരുമാനം അംഗീകരിക്കപ്പെട്ടില്ല. പക്ഷേ, കഴിഞ്ഞദിവസം പാർട്ടി മൂന്നുസീറ്റുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അതിനർഥം മൂന്നുസീറ്റെന്ന ധാരണ പാർട്ടി അംഗീകരിച്ചെന്നാണ്. ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ടായതുകൊണ്ടാണ് പാർട്ടിയിൽനിന്ന് രാജിവെക്കുന്നതെന്നും സുരേന്ദ്രൻപിള്ള പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ പാർട്ടിയിലെ ഭൂരിഭാഗംപേരും രാജിവെക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
അതേസമയം, തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് 23 വരെ സമയമുണ്ടല്ലോ എന്നായിരുന്നു സുരേന്ദ്രൻപിള്ളയുടെ മറുപടി. മത്സരിക്കുന്ന കാര്യം രാഷ്ട്രീയസാഹചര്യങ്ങൾ ഉരുതിരിഞ്ഞുവരുന്ന മുറയ്ക്ക് ആലോചിച്ച് തീരുമാനിക്കും. തിരുവനന്തപുരം താൻ നേരത്തേ മത്സരിച്ച മണ്ഡലമാണ്. ആ മണ്ഡലത്തോട് കൂടുതൽ അടുപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
