ചാൻസലർ പദവിയിൽ തുടരാനില്ലെന്ന് അടിവരയിട്ട് ആവർത്തിക്കുകയാണ് ഗവർണർ. ചെയ്യുന്ന തൊഴിലിൽ ഗൗരവതരമായ പ്രശ്നങ്ങളുണ്ടായാൽ വേണ്ടന്ന് വയ്ക്കാറുണ്ട്. അതുപോലെ തന്നെയാണ് ചാൻസലർ പദവിയുടെ കാര്യത്തിലും തന്റെ നിലപാടെന്നാണ് ഗവർണർ പറയുന്നത്. അസ്വാഭാവികമായ പലതും നടക്കുന്നു, അതീവ ഗൗരവ സാഹചര്യമെന്നും ഗവർണർ.
വിവാദങ്ങളോട് തർക്കിച്ച് നിൽക്കാൻ താൽപര്യവും, സമയവുമില്ല. അതു കൊണ്ടാണ് പലപ്പോഴും മൗനം പാലിക്കുന്നത്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാൻ കേരള വിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് ഇപ്പോൾ പറയുന്നില്ല. ഭരണഘടനയെയും, ദേശീയചിഹ്നങ്ങളെയും ബഹുമാനിക്കുന്നതിനാൽ വിഷയത്തിൽ അനാവശ്യ വിവാദങ്ങൾ വേണ്ടെന്നും ഗവർണർ വ്യക്തമാക്കി.
advertisement
ഇപ്പോഴത്തെ തർക്കം പരിഹരിക്കാനുള്ള വഴിയെന്തെന്ന ചോദ്യത്തിന് നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കണമെന്നും നിയമനിർമാണമോ ഓർഡിനൻസോ ഇറക്കി ചാൻസലറെ മാറ്റാനുള്ള തീരുമാനമെടുക്കണമെന്നായിരുന്നു മറുപടി. ചാൻസലർ പദവി ഏറ്റെടുക്കാനില്ലെന്ന് ഗവർണർ ആവർത്തിച്ച് വ്യക്തമാക്കുമ്പോൾ ഈ വിഷയത്തിൽ ഒരു സമവായത്തിനും താൻ തയ്യാറല്ലെന്ന് കൂടിയാണ് ഗവർണർ പരോക്ഷമായി പറയുന്നത്.
ഗവർണർ ഇതേനിലപാട് തുടർന്നാൽ, അത് സർവകലാശാലകളുടെ ഭരണത്തെയും ബാധിക്കും. ഇത് മറികടക്കണമെങ്കിൽ സർക്കാർ അടിയന്തരമായി ഇടപെട്ടേ മതിയാവൂ. എന്നാൽ അത് അത്ര എളുപ്പവുമല്ല. നിയമസഭ സമ്മേളനം വിളിച്ച് ഇതിൽ പരിഹാരം കണ്ടെത്താനാണ് ഗവർണറും നിർദ്ദേശിക്കുന്നത്.
ചാൻസലർ പദവി സംബന്ധിച്ച വിവാദങ്ങളോട് ഗവർണർ പ്രതികരിക്കുമ്പോഴും ഡി. ലിറ്റ് വിവാദത്തിൽ ഒന്നും പറയാനില്ല എന്നു പറഞ്ഞു ഒഴിയുകയാണ് ഗവർണർ ചെയ്യുന്നത്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകണം എന്ന് കേരള സർവ്വകലാശാല വിസിയോട് ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഒരു മറുപടിയും ഗവർണർ നൽകുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ഭരണഘടനയെയും, ദേശീയചിഹ്നങ്ങളെയും ബഹുമാനിക്കുന്നതിനാലാണ് താൻ ഇതിൽ പ്രതികരിക്കാത്തതെന്ന് പറയുന്ന ഗവർണർ സ്വയം പ്രതിരോധം തീർക്കുകയാണെന്നു ചൂണ്ടി കാണിക്കപ്പെടുന്നു.
Summary: Governor Arif Mohammad Khan reacts to controversies surrounding Vice Chancellor appointment and other issues