കൊല്ലത്തെ സംഭവം പൊലീസിന് മുൻകൂട്ടി അറിയാമായിരുന്നുവെന്ന് വി മുരളീധരൻ ആരോപിച്ചു. വേണ്ട മുൻകരുതൽ എടുത്തില്ല. പൊലീസ് ആവശ്യമായ സുരക്ഷ ഒരുക്കിയില്ല. ഇത് തീക്കളിയാണെന്ന് മുഖ്യമന്ത്രി മനസിലാക്കണം. ഭരണഘടനപരമായ ഉത്തരവാതിത്വം പാലിക്കാൻ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടു. ഗവർണറെ ഗുണ്ടകളെ ഉപയോഗിച്ച് അപായപ്പെടുത്താൻ സാഹചര്യമൊരുക്കിയെന്നും വി മുരളീധരൻ ആരോപിച്ചു.
വിഐപി സെക്യൂരിറ്റി എന്ന നിലയില്‍ ഗവര്‍ണറുടെ റൂട്ട് മാറ്റം ഉള്‍പ്പടെ ആവശ്യമായതൊന്നും ഉണ്ടായില്ലെന്ന് വി മുരളീധരൻ പറഞ്ഞു. പിണറായി വിജയന്റെ പഴയ കണ്ണൂര്‍ ശൈലി ഗവര്‍ണര്‍ക്കെതിരെ പ്രയോഗിക്കാനാണ് ശ്രമിക്കുന്നത്. ആ ശ്രമത്തിലൂടെ ഗവര്‍ണറെ വരുതിക്ക് നിര്‍ത്താമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ അദ്ദേഹത്തിന് തെറ്റിയെന്നും മുരളീധരന്‍ പറഞ്ഞു. ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പരാജയപ്പെട്ടു എന്നതാണ് ഇത് വ്യക്തമാക്കുന്നതെന്ന് മുരളീധരന്‍ കാസർഗോഡ് പറഞ്ഞു.
advertisement
അതേസമയം ഗവര്‍ണറുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രതികരണം ആരാഞ്ഞപ്പോള്‍ മുഖ്യമന്ത്രി ചിരിയിലൊതുക്കി. നിലമേല്‍ സംഭവത്തിലൂടെ ഗവര്‍ണര്‍ നിരന്തരമായി ഉത്തരവാദിത്വം ലംഘിക്കുന്നുവെന്ന് ബോധ്യമായിരിക്കുകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. എല്ലാവര്‍ക്കുമെതിരെ സമരം സ്വാഭാവികമാണ്. ബോധപൂര്‍വം ഗവര്‍ണര്‍ ഷോ നടത്തുകയാണ്. ഒരു മാസത്തിനിടെ ഇത് നാലാതമത്തെ ഷോയാണെന്നും അദ്ദേഹം പറഞ്ഞു.
Also Read- 'പ്രതിഷേധിക്കുന്നത് മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാർ:' ആഞ്ഞടിച്ച് ഗവർണർ
ഗവർണർക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയും രംഗത്തെത്തി. കോഴിക്കോട് അങ്ങാടിയിൽ കറങ്ങിയില്ലേ അതുപോലെ ഇനി കുറച്ച് അവിടെ ഇരിക്കട്ടെ എന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ഗവർണർ കോപ്രായങ്ങൾ കാട്ടുകയാണെന്നും അദ്ദേഹം ന്യൂസ്18നോട് പറഞ്ഞു. തർക്കിച്ചു മുന്നോട്ടുപോകണമെന്ന് സർക്കാരിന് ആഗ്രഹമില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. തർക്കിക്കാൻ നിൽക്കുന്നത് ഗവർണർ ആണ്. ഒരു മെയ് വഴക്കവും പക്വതയും ഇല്ലാത്ത ഗവർണറാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കൊല്ലം നിലമേലിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അമ്പതോളം വരുന്ന എസ് എഫ് ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് നാടകീയ സംഭവങ്ങൾ ഉണ്ടായത്. ഇതേത്തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഗവർണർ പൊലീസിനെ ശകാരിച്ചു. എന്തുകൊണ്ട് ലാത്തിച്ചാർജ് നടത്തിയില്ലെന്നും, അക്രമികളെ പിടികൂടിയില്ലെന്നും രോഷത്തോടെ ഗവർണർ പൊലീസിനോട് ചോദിച്ചു.
കരിങ്കൊടി കാണിച്ച എല്ലാവരെയും അറസ്റ്റ് ചെയ്യാതെ മടങ്ങിപ്പോകില്ലെന്ന് ഗവർണർ അറിയിച്ചു. തുടർന്ന് വാഹനത്തിൽ തിരിച്ചു കയറാൻ കൂട്ടാക്കാതെ ഗവർണർ കസേരയിൽ ഇരുന്ന് പ്രതിഷേധിച്ചു. സംഭവത്തിൽ 12 പേരെ അറസ്റ്റ് ചെയ്തെന്ന് റൂറൽ എസ്.പി ഗവർണറെ അറിയിച്ചു. എന്നാൽ 50 പേരെയും അറസ്റ്റ് ചെയ്യാതെ മടങ്ങിപ്പോകില്ലെന്ന് ഗവർണർ എസ്.പിക്ക് മറുപടി നൽകി.