എസ്എഫ്ഐ ക്രിമിനല്‍ സംഘടനയായി മാറിയിരിക്കുകയാണ്. ആരോഗ്യ മന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്ത അക്രമിസംഘത്തില്‍ ഉണ്ടായിരുന്നു. കലാപത്തിന് ആഹ്വാനം നല്‍കി രക്തസാക്ഷിയെ സൃഷ്ടിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.
Also Read-രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേരെയുണ്ടായത് അനാവശ്യ ആക്രമണം: ഇപി ജയരാജൻ
പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയിട്ട് മുഖ്യമന്ത്രിയോ മന്ത്രിമാരോ പ്രതികരിച്ചില്ല. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അക്രമിച്ചപ്പോഴും എസ്.എഫ്.ഐ- ഡിവൈ.എഫ്.ഐ ക്രിമിനലുകള്‍ ഗാന്ധിയുടെ ചിത്രം തകര്‍ത്തു. സംഘപരിവാറിന്റെ ഗാന്ധി നിന്ദയാണ് സി.പി.എമ്മും ആവര്‍ത്തിക്കുന്നതെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
advertisement
അതേസമയം, രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ കേസിലെ പ്രതി പേഴ്സണൽ സ്റ്റാഫ് അംഗമാണെന്ന ആരോപണത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വിണാ ജോർജ് രംഗത്തെത്തി. ഇയാൾ ഇപ്പോൾ സ്റ്റാഫ് അംഗമല്ലെന്ന് മന്ത്രി പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാൽ ഇയാളെ ഈ മാസമാദ്യം ഒഴിവാക്കിയിരുന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഇതിനിടയിൽ ഓഫീസ് ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ 19 എസ്എസ്ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി വ്യാഴാഴ്ച രാഹുൽ വയനാട്ടിൽ എത്തും. ആക്രമണത്തെ കുറിച്ച് അന്വേഷിച്ചു എഡിജിപി മനോജ് എബ്രഹാം ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകും.
സിപിഎം ശ്രമിക്കുന്നത് നരേന്ദ്ര മോദിയെ സുഖിപ്പിക്കാൻ: കെസി വേണുഗോപാൽ
എസ്എഫ്ഐ ആക്രമണം ഉന്നത സിപിഎം നേതാക്കളുടെ അറിവോടെയാണ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. അല്ലെങ്കിൽ ഡിവൈഎസ്പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ ഇടപെടുമായിരുന്നു. പ്രതിഷേധത്തിൽ നിന്ന് തലയൂരാനാണ് ഡിവൈഎസ്പിക്കെതിരെ നടപടി എടുത്തത്. മോദി ഡൽഹിയിൽ രാഹുലിനെതിരെ നടത്തുന്ന പീഡന ശ്രമം കേരളത്തിൽ എസ്എഫ്ഐയെ കൊണ്ട് സിപിഎം ചെയ്യിപ്പിക്കുകയാണ്. നരേന്ദ്ര മോദിയെ സുഖിപ്പിക്കാനാണ് സിപിഎം ശ്രമമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
ദേശീയ തലത്തിൽ ബിജെപിക്കൊപ്പമാണ് സിപിഎം എന്ന പ്രഖ്യാപനം: കെ മുരളീധരൻ
രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേരെയുണ്ടായ ആക്രമണം ബി ജെ പിക്ക് സന്തോഷം നൽകുന്ന നടപടിയെന്ന് കെ മുരളീധരൻ. സി പി എം നേതൃത്വത്തിന്റ അറിവോടെയാണ് എസ് എഫ് ഐ ആക്രമണം. ദേശീയ തലത്തിൽ ബി ജെ പിക്ക് ഒപ്പമാണെന്ന് പ്രഖ്യാപിക്കുകയാണ് സി പി എമ്മെന്നും സ്വർണക്കടത്ത് കേസിൽ നിന്ന് രക്ഷപെടാനാണിതെന്നും മുരളീധരൻ ആരോപിച്ചു.