പരേതനായ അശോകന്റേയും ബിന്ദുവിന്റേയും മകള്‍ അഞ്ജു അശോകന്റെ വിവാഹം ആഘോഷപൂര്‍വ്വം നടത്തി കൊടുക്കാനുള്ള തിരക്കിലാണ് കായംകുളം ചേരാവള്ളി മുസ്ലീം ജമാഅത്ത് കമ്മിറ്റി. അഞ്ജുവിന്റെ വിവാഹത്തിന്റെ ആഘോഷങ്ങളെ കുറിച്ചും അവസാനവട്ട ഒരുക്കങ്ങളെ കുറിച്ചും തീരുമാനിക്കാന്‍ വെള്ളിയാഴ്ച പ്രത്യേക ജനറല്‍ബോഡി യോഗവും ചേരുന്നുണ്ട്.
Also Read- 2019 കള്ളക്കടത്തിന്‍റെ വർഷം: പിടിയിലായവരിൽ അധികവും വടക്കൻ കേരളത്തിൽ നിന്നുള്ളവർ
പള്ളി കമ്മിറ്റിയുടെ ലെറ്റര്‍പാഡില്‍ തയാറാക്കിയ പ്രത്യേക വിവാഹക്ഷണക്കത്തില്‍ കല്യാണത്തിനുള്ള ക്ഷണവും തുടങ്ങി കഴിഞ്ഞു. ജനുവരി 19ന് ഞായറാഴ്ച പകല്‍ 11.30 നും 12.30 നും മധ്യേ പള്ളിക്ക് മുമ്പില്‍ ഒരുക്കിയ വേദിയില്‍ വെച്ച് ഹൈന്ദവ ആചാരങ്ങള്‍ പ്രകാരമാണ് വിവാഹം നടക്കുന്നത്. പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും ഭക്ഷണവും തുടങ്ങി വിവാഹത്തിന് വേണ്ട മുഴുവന്‍ ചെലവുകളും പള്ളി കമ്മിറ്റിയാണ് വഹിക്കുന്നത്. വിവാഹ സമയത്ത് വേണ്ട പൂജാവിധികള്‍ക്ക് വേണ്ട ചെലവുകള്‍ ഉള്‍പ്പടെ എല്ലാം പള്ളി കമ്മിറ്റി വഹിക്കും. ഇതിന് പുറമെ വരന്റേയും വധുവിന്റേയും പേരില്‍ രണ്ട് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്യുമെന്ന് ചേരാവള്ളി മുസ്ലീം ജമാഅത്ത് കമ്മിറ്റി അറിയിച്ചു.
advertisement
മറ്റു പോംവഴികളൊന്നുമില്ലാതെ വന്നതോടെ മൂന്നുമാസം മുമ്പാണ് മകളുടെ വിവാഹ ആവശ്യവുമായി ബിന്ദു പള്ളികമ്മിറ്റിയെ സമീപിക്കുന്നത്. ബന്ധുവായ ശശിധരന്‍- മിനി ദമ്പതികളുടെ മകന്‍ ശരത് ശശിയാണ് വരന്‍. കായംകുളം ചേരാവള്ളി ക്ഷേത്രത്തിന് തെക്കുവശം വാടക വീടായ അമ്യതാഞ്ജലിയിലാണ് ബിന്ദുവും മൂന്നു മക്കളും താമസിക്കുന്നത്. ഇതിന് സമീപത്ത് തന്നെയാണ് ചേരാവള്ളി മുസ്ലീം ജമാഅത്ത് പള്ളിയും. നിര്‍ധന കുടുംബാംഗമായ ബിന്ദുവിന്റെ ഭര്‍ത്താവ് കഴിഞ്ഞ വര്‍ഷം ഹ്യദയാഘാതം വന്നാണ് മരിച്ചത്. പെട്ടെന്ന് നെഞ്ചു വേദന അനുഭവപ്പെട്ട അശോകന്‍ ആശുപത്രിയിലെത്തിക്കും മുമ്പെ മരിച്ചിരുന്നു. ബിന്ദുവിന്റെ മൂത്ത മകളാണ് അഞ്ജു. അഞ്ജുവിന് താഴെ ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയുമാണുള്ളത്.
വിവാഹത്തില്‍ ആലപ്പുഴ എം പി ആരിഫ്, കായംകുളം എം എല്‍ എ യു പ്രതിഭ തുടങ്ങിയവര്‍ പങ്കെടുക്കും.