മുന്നിലെ വഴികളടഞ്ഞ് ആശങ്കയുടെ തീരത്തായവർക്ക് ആശ്വാസത്തിന്റെ വഴി തുറക്കുകയാണ് ചാലക്കുടിയിലെ ഒരു ഐടി കമ്പനി. ജോബിൻ ആൻഡ് ജിസ്മി ഐ ടി സർവീസസ് എന്ന സ്ഥാപനം കോവിഡ് മൂലം ജോലി പോയവർക്ക് മുൻഗണന നൽകാൻ തീരുമാനിച്ചതായാണ് അറിയിപ്പ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
Also Read-അറിയുമോ ധനേഷ് കുമാറിനെ? പ്രകൃതിയെ സംരക്ഷിക്കാൻ പോരാടുന്ന ഓഫീസറെ ?
പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെ: പ്രിയ സുഹൃത്തുക്കളേ,ഈ കാലഘട്ടത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കമ്പനി എന്ന നിലയിൽ ജോബിൻ ആൻഡ് ജിസ്മി പുതിയ സോഫ്റ്റ്‌വേർ ജോലിക്കാരെ തേടുന്നു. രണ്ടു വിഭാഗത്തിലുള്ള ആളുകൾക്കാണ് മുൻഗണന. 1. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് കമ്പനി അടച്ചുപൂട്ടിയതിനാൽ ജോലി നഷ്ടപ്പെട്ടവർ. 2. ഉന്നത വിദ്യാഭ്യാസം നേടിയിട്ടുണ്ടെങ്കിലും കുടുംബത്തിന് മുൻഗണന നൽകി ജോലിക്കു ശ്രമിക്കാതിരുന്ന/ജോലി ഉപേക്ഷിച്ച സ്ത്രീകൾ.
advertisement
ജോലി നഷ്ടപ്പെടുന്നവർ പലരും പലതരം പ്രശ്നങ്ങളും ഉത്തരവാദിത്തങ്ങളും ഉള്ളവരായിരിക്കാം. അവർക്ക് മറ്റൊരു ജോലി കണ്ടെത്തുക ചിലപ്പോൾ അത്ര എളുപ്പമായിരിക്കില്ല. ഈ സാഹചര്യത്തിലാണ് അങ്ങനെയുള്ളവർക്ക് ജോലി നൽകാൻ തീരുമാനിച്ചതെന്ന് സ്ഥാപനത്തിന്റെ സിഇഒ ജോബിൻ ജോസ് പെരികിലമലയിൽ പറയുന്നു. പലരും അതീവ ടാലന്റുള്ളവരായിരിക്കാം. എന്നാൽ ആ മേഖലയിൽ ജോലി നേടാനായില്ലെങ്കിൽ അവർ മറ്റു മേഖലകളിലെ ജോലി തേടേണ്ട സാഹചര്യവുമുണ്ടാകാം. അതും ഒഴിവാക്കേണ്ടതാണെന്നും ജോബിൻ പറയുന്നു.
ഇതിനൊപ്പം കുടുംബ പ്രാരാബ്ധങ്ങളിൽ പെട്ടും മറ്റും ജോലി തുടരാനാകാതെ വന്നവരോ ജോലിക്കു പോകാനാകാത്തവരുമായ സ്ത്രീകൾക്കും ജോലി ഓഫറുണ്ട്. പലരും വിവാഹത്തോടെയും കുട്ടികളുണ്ടാകുമ്പോഴും ഒക്കെയാണ് ജോലി വിടുന്നതെന്നും അവർക്ക് ആഗ്രഹമുള്ളപ്പോൾ ജോലിക്ക് തിരിച്ചുകയറാൻ സാഹചര്യമൊരുക്കണമെന്നുമുള്ള ചിന്തയാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് സിടിഒ ജിസ്മി ജോബിൻ പറയുന്നു.
വിവാഹത്തോടെ ജോലി വിടുന്നവരാണ് ഏറെ. പലരും ഉന്നത ബിരുദങ്ങളും സാങ്കേതിക പരിജ്ഞാനം ഉള്ളവരുമായിരിക്കാം. പ്രാരാബ്ധങ്ങളിൽ കുടുങ്ങി ജോലി വിടേണ്ടിവരുന്നവർ പ്രൊഫഷണൽ ലോകം തിരിച്ചുപിടിക്കണമെന്ന് ആഗ്രഹിക്കാതിരിക്കില്ല. കുട്ടികൾ ഒരു പരിധിവരെ വളർന്നു കഴിയുമ്പോൾ അവരിൽ പലരും തിരിച്ചു ജോലിയിൽ വരാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ കുറച്ചുകാലം മാറിനിന്നത് അവരുടെ ജോലി സാധ്യതയെ പ്രതികൂലമായി ബാധിക്കും. പലർക്കും തിരികെ വരാൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് അത്തരക്കാർക്ക് അവരുടെ ലോകത്തേക്ക് വഴിയൊരുക്കാൻ ആലോചിച്ചതെന്നും ജിസ്മി പറഞ്ഞു.
2012ലാണ് ചാലക്കുടി ആസ്ഥാനമായി ജോബിൻ ആൻഡ് ജിസ്മി ഐ ടി സൊലൂഷൻസ് തുടങ്ങിയത്. മാധ്യമപ്രവർത്തകനായിരുന്ന ജോബിനും ഐടി പഠനം കഴിഞ്ഞ ജിസ്മിയും ആയിരുന്നു ആദ്യത്തെ ജീവനക്കാർ. ഉടമകളും ജീവനക്കാരും ഒരേ ആൾക്കാരായ കമ്പനി. പിന്നീട് പതുക്കെ പതുക്കെ ഹയറിംഗ് തുടങ്ങി. ഇപ്പോൾ നൂറു പേരാണ് ജീവനക്കാർ. പുതിയ നിയമനങ്ങളിലുടെ മുപ്പതുപേരെക്കൂടി സ്ഥാപനത്തിന്റെ ഭാഗമാക്കാനാണ് തീരുമാനം.
അഭിരുചി പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, മെഷീൻ ടെസ്റ്റ് എന്നീ പതിവു കടമ്പകളെല്ലാം കടന്നു തന്നെയാണ് നിയമനം. പരീക്ഷയ്ക്കു തയാറെടുക്കാൻ അപേക്ഷകർക്ക് രണ്ടാഴ്ച സമയം നൽകും. തെരഞ്ഞെടുക്കപ്പെട്ടാൽ വാക്സിൻ എടുത്തയുടൻ ജോലിയിൽ പ്രവേശിക്കാം.
പതിവു തൊഴിലിടങ്ങളിൽനിന്നു വ്യത്യസ്തമായ അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്നും ജോബിനും ജിസ്മിയും പറയുന്നു. ജോലിക്കൊപ്പം കൃഷിയും ഇവിടത്തെ ഒരു ശീലമാണ്. ചാലക്കുടി കോട്ടാറ്റ് വയലിന്റെ ഓരത്തുള്ള സ്ഥാപനത്തിന് ചുറ്റുമുള്ള വളപ്പിൽ നിറയെ പച്ചക്കറികളും പാഷൻ ഫ്രൂട്ടുമൊക്കെയാണ്. ഇതെല്ലാം, ജീവനക്കാർ തന്നെയാണ് കൃഷി ചെയ്യുന്നതും പരിപാലിക്കുന്നതും. ഈ പച്ചക്കറികളാണ് കാന്‍റീനിൽ കറിയുണ്ടാക്കാൻ എടുക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
കണ്ണൂർ ഒടുവള്ളി സ്വദേശിയായ ജോബിൻ ജോസ് മാധ്യമ പ്രവർത്തകനായിരുന്നു. ജിസ്മിയുമായുള്ള വിവാഹത്തോടെയാണ് ഐടി രംഗത്തേക്കു തിരിഞ്ഞത്. ചാലക്കുടി സ്വദേശിയാണ് ജിസ്മി.