സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് പാര്‍ട്ടി കടന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. അതുവരെ മാധ്യമങ്ങള്‍ക്ക് ആരെ വേണമെങ്കിലും സ്ഥാനാര്‍ത്ഥിയും കെ.പി.സി.സി പ്രസിഡണ്ടുമാക്കാം. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ നേതാക്കളും തെക്കുവടക്ക് ഓടിനടന്ന് ഞാനാണ് നയിക്കുന്നതെന്ന് പറഞ്ഞിട്ട് കാര്യമില്ല. പരമാവധി സീറ്റില്‍ വിജയമുറപ്പാക്കുകയാണ് വേണ്ടത്. വടകരയില്‍ കൂടുതല്‍ എം.എല്‍.എമാരെ വിജയിപ്പിക്കുയാണ് ലക്ഷ്യം. അതുകൊണ്ടാണ് വടകരയില്‍ മാത്രം പ്രചാരണത്തിനിറങ്ങുമെന്ന് പറഞ്ഞതെന്നും കെ മുരളീധരന്‍ പറഞ്ഞു.
'ചക്കയെന്ന് പറഞ്ഞാല്‍ ചുക്ക് എന്ന് വാര്‍ത്ത കൊടുക്കുന്നവരാണ് മാധ്യമങ്ങള്‍. വടകരയില്‍ പ്രചാരണത്തിനിറങ്ങുമെന്ന് ഞാന്‍ പറഞ്ഞത് മാധ്യമങ്ങള്‍ തെറ്റായാണ് അവതരിപ്പിച്ചത്. രമേശ് ചെന്നിത്തലയുടെ കേരളയാത്ര കോഴിക്കോട്ടെത്തുമ്പോള്‍ ഞാനുണ്ടാവില്ല. ആ സമയം ലോക്‌സഭയില്‍ നടക്കുന്ന കാര്‍ഷിക ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് പോകുന്നത്. ഇനി അതും തെറ്റായി വ്യാഖ്യാനിക്കേണ്ട. തിരുവനന്തപുരത്ത് സമാപന സമ്മേളനത്തില്‍ സജീവമായി ഉണ്ടാകും'- മുരളീധരന്‍ പറഞ്ഞു
advertisement
Also Read സെന്‍സെക്സ് 50,000 കടന്നു: ചരിത്രം നേട്ടവുമായി ഇന്ത്യന്‍ ഓഹരിവിപണി
ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ബി.ജെ.പിയെക്കാള്‍ ശ്ക്തിയോടെ സി.പി.എം വര്‍ഗ്ഗീയത പ്രചരിപ്പിക്കുകയാണ്. കോണ്‍ഗ്രസ്സിന്റെ ആഭ്യന്തര കാര്യങ്ങള്‍ പോലും മത ജാതി വിഭാഗീയതയോടെ പ്രചരിപ്പിക്കുകയാണ് മുഖ്യമന്ത്രി. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ സമിതി വന്നത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണ്. ആര്‍.എസ്.എസുകാരുടെ പണി സി.പി.എം ഏറ്റെടുക്കുന്നത് ശരിയല്ല. കേരളത്തിലെ സഭാതര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെട്ടത് രാഷട്രീയ ലക്ഷ്യത്തോടെയാണ്. മത സംഘടനകള്‍ തമ്മിലുള്ള എല്ലാ തര്‍ക്കത്തിലും പ്രധാനമന്ത്രി ഇങ്ങിനെ ഇടപെടുമോ. ഇതേ ഇടപെടലാണ് സി.പി.എമ്മും ഇപ്പോള്‍ നടത്തുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
