മോദിക്ക് ശേഷം അഞ്ച് വര്‍ഷം ഭരിച്ച ഒരു മുഖ്യമന്ത്രിയും ഗുജറാത്തിലില്ല. അത് പഠിക്കാനാണോ കേരളത്തില്‍ നിന്നും ആളെ വിടുന്നതെന്നും മുരളീധരന്‍ ചോദിച്ചു. അതേസമയം ശിവഗിരിയെ വര്‍ഗീയവത്ക്കരിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന കോടിയേരി ബാലകൃഷ്ണന്റെ ആക്ഷേപം ശരിയാണ്. പക്ഷേ ഇതിന് സിപിഎമ്മും പിന്തുണ നല്‍കുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന പദ്ധതിയാണ്. കേരളത്തില്‍ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഇതെല്ലാമെന്ന് മുരളീധരന്‍ പറഞ്ഞു.
advertisement
Sree Narayana Guru| 'മോദിയുടെ പ്രസംഗം ഗുരുനിന്ദ; ഗുരുവിൽ ഹിന്ദുത്വ അജണ്ട അടിച്ചേൽപ്പിക്കുന്നു': കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: സംഘപരിവാര്‍ അജണ്ട ഗുരുദര്‍ശനത്തിനെതിരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ഗുരുവില്‍ (Sree Narayana Guru) അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഭാരതീയ സംസ്‌കാരവും മൂല്യവും ഹിന്ദുത്വ അജണ്ടയുടേതാണെന്നും സിപിഎം (CPM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (KodiyeriBalakrishnan). പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ച ഗുരുദര്‍ശനവും കാഴ്ചപ്പാടും ഒരേസമയം കൗതുകകരവും അപകടകരവുമാണെന്നും ദേശാഭിമാനി പത്രത്തിലെ ലേഖനത്തിൽ കോടിയേരി വിമർശിച്ചു. 'മോദിയുടെ ഗുരുനിന്ദ' എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
''ശ്രീനാരായണ ഗുരുവിനെ ആദരിക്കുന്നത് നല്ലതാണ്, എന്നാല്‍ ആ അവസരം ഗുരുവിന്റെ ദര്‍ശനത്തേയും നിലപാടുകളേയും തിരസ്‌കരിക്കാനും സംഘപരിവാരിന്റെ കാവിവര്‍ണ ആശയങ്ങള്‍ ഒളിച്ചുകടത്താനുള്ള അവസരമാക്കുന്നത് അനുചിതമാണ്. ഗുരുചിന്തയോട് തെല്ലെങ്കിലും കൂറുണ്ടെങ്കില്‍ ജഹാംഗിര്‍പുരിയില്‍ മുസ്ലീം വേട്ട നടത്തുന്ന ബുള്‍ഡോസര്‍രാജിനെ തള്ളിപ്പറയുകയായിരുന്നു മോദി ചെയ്യേണ്ടിയിരുന്നത്.
ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ 'ബുള്‍ഡോസര്‍രാജ്' അരങ്ങേറുകയാണ് ഇപ്പോള്‍. രാമന്റെയും ഹനുമാന്റെയും പേരിലെന്നപോലെ ശ്രീനാരായണ ഗുരുവിന്റെ പേരും ദുരുപയോഗിച്ച് മുസ്ലിംവിരുദ്ധ വര്‍ഗീയ ലഹളയ്ക്കാണോ മോദിയും കൂട്ടരും ലക്ഷ്യമിടുന്നത്?''- കോടിയേരി ലേഖനത്തില്‍ ചോദിക്കുന്നു.
സംഘപരിവാര്‍ അജണ്ട ഗുരുദര്‍ശനത്തിനെതിരാണ്. മോദി ഗുരുവില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഭാരതീയ സംസ്‌കാരവും മൂല്യവും ഹിന്ദുത്വ അജന്‍ഡയുടേതാണ്. അതിന്റെ ഭാഗമായിട്ടാണ് ശ്രീനാരായണ തീർത്ഥാടന കേന്ദ്രം വിശ്വാസത്തിന്റെ കേന്ദ്രം മാത്രമല്ല 'ഏക ഭാരതം, ശ്രേഷ്ഠഭാരതം' എന്ന ചൈതന്യമുണര്‍ത്തുന്ന സ്ഥാപനമാണെന്ന, പ്രത്യക്ഷത്തില്‍ ഭംഗിവാക്കെന്ന് തോന്നിപ്പിക്കുന്ന അഭിപ്രായം മോദിയില്‍ നിന്നുണ്ടായത്.
അയോധ്യ, മുത്തലാഖ്, കശ്മീര്‍ വിഷയങ്ങള്‍ക്കുശേഷം ഇപ്പോള്‍ ഏകീകൃത സിവില്‍ കോഡില്‍ പിടിച്ചിരിക്കുകയായാണ്. പൊതുവ്യക്തിനിയമം ഉണ്ടാക്കുന്നതിന് ബന്ധപ്പെട്ട വിഭാഗങ്ങളുടെ അഭിപ്രായങ്ങളും താല്‍പ്പര്യങ്ങളുംകൂടി കണക്കിലെടുത്തേ നടപ്പാക്കാവൂ. എന്നാല്‍, ഒറ്റ ഭാഷ, ഒരേതരം വേഷം, ഭക്ഷണരീതി, വിവാഹരീതി, വിശ്വാസം, ആചാരം ഇതെല്ലാം നടപ്പാക്കാനാണ് സംഘപരിവാര്‍ നിലകൊള്ളുന്നത്. ഇത്തരത്തിലുള്ള ഏകസംസ്‌കാര പ്രഘോഷണങ്ങള്‍ ഫാസിസത്തിന്റെ കുഴല്‍വിളിയാണ്.
സംഘപരിവാറിന്റെ ഏകീകൃത സിവില്‍ കോഡ്, ഭരണഘടനയുടെ 25ാം വകുപ്പ് ഉറപ്പുതരുന്ന മതസ്വാതന്ത്ര്യം ഇല്ലാതാക്കി ഹിന്ദുമതത്തിന്റെ നിയമസംഹിതകള്‍ എല്ലാ മതവിഭാഗത്തിനുംമേല്‍ അടിച്ചേല്‍പ്പിക്കാനുള്ളതാണ്. ഇതിനുവേണ്ടി 'ബുള്‍ഡോസര്‍രാജ്' നടപ്പാക്കുന്ന മോദിയും 'ഒരു പീഡയെറുമ്പിനും വരുത്തരുതെന്ന' അനുകമ്പയെ തന്റെ ദര്‍ശനമായി വിളംബരം ചെയ്ത ഗുരുവും രണ്ടു തട്ടിലാണെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.
