പുലർച്ചെ മട്ടന്നൂർ വിമാനത്താവളത്തിൽ എത്തിയ സുധാകരനെ സ്വീകരിക്കാൻ നൂറുകണക്കിന് പ്രവർത്തകരാണ് വിമാനത്താവളത്തിൽ തടിച്ചുകൂടിയത്. ക്ഷീണിതനാണെന്നും അതിനാൽ പ്രതികരിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന രാഹുൽ ഗാന്ധിയുടെയും മല്ലികാർജ്ജുൻ ഖർഗെയുടെയും കർശന നിലപാടിന് മുന്നിലാണ് സുധാകരന് വഴങ്ങേണ്ടി വന്നത്. എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾ നടത്തിയ അനുനയ നീക്കങ്ങളും സ്വതന്ത്രനായി മത്സരിച്ചാൽ എംപി സ്ഥാനം നഷ്ടപ്പെടുമെന്ന് അറിയിച്ചതോടെയുമാണ് സുധാകരൻ പിന്തിരിഞ്ഞത്.
advertisement
37 മണ്ഡലങ്ങളിലെ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ കോൺഗ്രസ് പട്ടികയ്ക്ക് അന്തിമരൂപമായി. സുധാകരൻ വാശിപിടിച്ച കണ്ണൂർ സീറ്റിൽ ടി.ഒ. മോഹനനെയാണ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. കോന്നിയിൽ അടൂർ പ്രകാശിന് പകരം സതീഷ് കൊച്ചുപറമ്പിലും കൊച്ചിയിൽ ദീപ്തി മേരി വർഗ്ഗീസിന് പകരം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ജനവിധി തേടും. ലൈംഗിക പീഡനക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിയെ പെരുമ്പാവൂരിൽ നിന്ന് മാറ്റിയ പാർട്ടി പകരം മനോജ് മൂത്തേടനെയാണ് അവിടെ നിശ്ചയിച്ചിരിക്കുന്നത്.
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സിപിഎം വിട്ടുപോകുന്ന പ്രമുഖ വിമതരെ പിന്തുണയ്ക്കാനുള്ള യുഡിഎഫ് തീരുമാനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദൻ, അമ്പലപ്പുഴയിൽ ജി. സുധാകരൻ, ഒറ്റപ്പാലത്ത് പി.കെ. ശശി എന്നിവർക്ക് യുഡിഎഫ് പിന്തുണ നൽകാൻ തീരുമാനിച്ചു. ഇതോടെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ശക്തമായ രാഷ്ട്രീയ പോരാട്ടത്തിനാണ് വഴിയൊരുക്കുന്നത്.
