ഞായറാഴ്ച രാവിലെയാണ് കളമശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർഥനയോഗത്തിനിടെ നാടിനെ നടുക്കിയ സ്ഫോടനം ഉണ്ടായത്. കളമശേരി സാംറ കൺവെഷൻ സെന്‍ററിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ ഇന്നലെ മരണപ്പെട്ടിരുന്നു.
ഏകദേശം രണ്ടായിരത്തിലധികം ആളുകൾ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വെള്ളിയാഴ്ച്ച ആരംഭിച്ച മൂന്ന് ദിവസത്തെ സമ്മേളനം ഞായറാഴ്ച സമാപിക്കാൻ ഇരിക്കെയായിരുന്നു സ്ഫോടനം.
കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് നിലവിൽ 40 പേരാണ് ചികിത്സയിലുള്ളത്. 17 പേർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ഇതിൽ 10 പേർ കളമശേരി മെഡിക്കൽ കോളേജിലാണ്. ഐസിയുവിൽ ചികിത്സയിലുള്ള 5 പേരുടെ നില ഗുരുതരമാണ്.
advertisement
കളമശേരി സ്ഫോടനം; മാര്‍ട്ടിന്‍ തന്നെ പ്രതിയെന്ന് പോലീസ്; സ്ഫോടനം നടത്തുന്ന ദൃശ്യങ്ങള്‍ പോലീസിന്
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യഹോവ സാക്ഷി സഭാംഗമായ ഡൊമനിക് മാർട്ടിൻ എന്ന തമ്മനം സ്വദേശി സ്വമേധയാ പൊലീസിൽ കീഴടങ്ങിയിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ കുറ്റസമ്മതം നടത്തിയ ശേഷമാണ് ഡൊമിനിക് മാർട്ടിൻ തൃശൂർ ജില്ലയിലെ കൊടകര സ്റ്റേഷനിൽ കീഴടങ്ങിയത്. യഹോവ സാക്ഷികൾ ദേശവിരുദ്ധ പ്രവർത്തനമാണ് നടത്തുന്നതെന്നും സഭയ്ക്കുള്ളിലെ തർക്കമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും ഡൊമനിക് മാർട്ടിൻ പറയുന്നു.
ഇയാൾക്കെതിരെ യുഎപിഎ അടക്കം ഗുരുതര വകുപ്പുകള്‍ ചുമത്തി.ഐപിസി സെക്ഷൻ 302, 307, എക്സ്പ്ലോസീവ് ആക്ട് 3എ, യുഎപിഎ 16(1)എ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.