കത്തിയെരിയുന്ന ഉച്ചവെയിലില്‍, അഗ്നി ജ്വലിക്കുന്ന കണ്ണൂകള്‍, കറുപ്പും ചുവപ്പും വെളുപ്പും കലര്‍ന്ന നിറങ്ങളിലുള്ള മുഖത്തെഴുത്ത്, മൂന്നാം തൃക്കണ്ണ്, തലയില്‍ പൂവ്, രക്തചുവപ്പ് ചായത്തിലുള്ള വേഷവിധാനങ്ങള്‍, കാലില്‍ ചിലമ്പണിഞ്ഞ് മന്ത്രമൂര്‍ത്തിയായ മുപ്പത്തിയാറ് കുട്ടിശാസ്തന്‍മാര്‍ അഥവാ കുട്ടിച്ചാത്തന്മാര്‍ ആര്‍ത്ത് അട്ടഹസിച്ച് ക്ഷേത്രാങ്കണത്തിന് ചുറ്റും ഭക്തജനങ്ങള്‍ക്ക് മുമ്പാകെ നിറഞ്ഞാടി.
ശിവനും പാര്‍വ്വതിയും വള്ളുവനും വള്ളുവത്തിയുമായി വേഷം മാറിയപ്പോള്‍ അവര്‍ക്കുണ്ടായ പുത്രനാണ് കുട്ടിച്ചാത്തന്‍. മക്കളില്ലാത്ത കാളകാട്ടില്ലത്തെ നമ്പൂതിരിക്ക് ദൈവദത്തമായി ഈ കുട്ടിച്ചാത്തനെ മകനായി ലഭിച്ചു. അതോടെ കാളകാട്ടില്ലത്തെത്തിയ കുട്ടിച്ചാത്തന്‍ ബ്രാഹ്‌മണാചാരങ്ങള്‍ക്ക് വിരുദ്ധമായ ശീലങ്ങള്‍ അനുവര്‍ത്തിക്കാന്‍ തുടങ്ങി. പഠിപ്പില്‍ അസാമാന്യമായ ബുദ്ധി പ്രകടിപ്പിച്ചെങ്കിലും ഗുരുവിനെ അനുസരിക്കാന്‍ തയ്യാറായില്ല. തന്നെ അനുസരിക്കാതിരുന്ന കുട്ടിച്ചാത്തനെ ഗുരുനാഥന്‍ ശാസിക്കുകയും അടിക്കുകയും ചെയ്തു. ചാത്തന്‍ ഗുരുവിനെ വെട്ടിക്കൊന്ന് പഠിപ്പുമതിയാക്കി സ്ഥലം വിട്ടു.
advertisement
തുടര്‍ന്ന് കാളകാട്ടില്ലത്തെ കന്നുകാലികളെ മേയ്ക്കുന്ന ചാത്തന്‍ ഒരു കാളയെ അറുത്ത് ചോരകുടിച്ചു. നമ്പൂതിരി കോപാകുലനായി ചാത്തനെ ശിക്ഷിച്ചു. ഇത് ഇല്ലത്തെ അമ്മയുടെ ഏഷണി നിമിത്തമാണെന്ന് വിചാരിച്ച ചാത്തന്‍ അമ്മയുടെ മാറിലേക്ക് കല്ലെറിഞ്ഞു. ഇതില്‍ രോഷാകുലനായ നമ്പൂതിരി ചാത്തനെ വെട്ടിക്കൊന്നു. പക്ഷെ ചാത്തന്‍ ചത്തില്ല. വാശി കൂടിയ നമ്പൂതിരി ബ്രാഹ്‌മണരെ വരുത്തി ഹോമകുണ്ഡം തിര്‍ത്തു. വീണ്ടും ചാത്തനെ വെട്ടി 390 കഷ്ണങ്ങളാക്കി 21 ഹോമകുണ്ഡങ്ങളില്‍ ഹോമിച്ചു. ഈ ഹോമകുണ്ഡങ്ങളില്‍ നിന്ന് അനേകം ചാത്തന്മാരുണ്ടായി. അഗ്‌നിനൃത്തം വെച്ച് ചാത്തന്‍ കാളകാട്ടില്ലവും, സമീപത്തെ ബ്രാഹ്‌മണ ഇല്ലങ്ങളും ചുട്ടുകരിച്ചു.
ഉപദ്രവകാരിയായി നാട്ടില്‍ നടന്ന ചാത്തനെ അടക്കാന്‍, കോലം കെട്ടി പൂജിക്കാന്‍ തീരുമാനിച്ചു. അങ്ങനെ കുട്ടിച്ചാത്തനെ തെയ്യമാക്കി ആരാധിച്ചു വരാന്‍ തുടങ്ങി. വടക്കന്‍ കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും കുട്ടിച്ചാത്തന്‍ തെയ്യം കെട്ടിയാടാറുണ്ടെങ്കിലും കോറോത്ത് ക്ഷേത്രത്തിലെ ആണ്ടു തിറ മഹോത്സവം വൈവിധ്യങ്ങളാല്‍ വേറിട്ടതാണ്. ഇത്രയും കുട്ടിച്ചാത്തന്മാര്‍ ഒരുമിച്ച് കളിയാട്ടം നടത്തുന്ന അത്യപൂര്‍വ്വ കാഴ്ച ഇവിടെ മാത്രം.
ക്ഷേത്രപ്പറമ്പില്‍ ഭക്തജനങ്ങള്‍ക്കിടയില്‍ ആര്‍പ്പുവിളികളുടേയും കൊട്ട് പാട്ടിൻ്റെയും അകമ്പടിയോടെ കുട്ടിചാത്തന്‍മാര്‍ ഒന്നിന് പിറേകേ ഒന്നായി ചുവട് വച്ച് നീങ്ങുന്ന കാഴ്ച വേറെ ഒരിടത്തും കാണില്ല. കുട്ടിച്ചാത്തന് പുറമേ ഗുളികന്‍, ഘണ്ടകര്‍ണന്‍, കാരണവര്‍, ഉച്ചിട്ട ഭഗവതി, എന്നീ തെയ്യങ്ങളും കെട്ടിയാടി. ഉഗ്രരൂപങ്ങളായ 3 തീചാമുണ്ഡി തെയ്യങ്ങള്‍ ഭക്തരുടെ മനം നിറച്ചു.