വ്യത്യസ്ഥങ്ങളായ പരിപാടികള്‍ നടത്തിവരുന്ന വായനശാല ഇത്തവണ 25 പേരെ ചേര്‍ത്ത് നിര്‍ത്തി യാത്ര ആരംഭിച്ചിരിക്കുന്നു. കേരളത്തിലെയും ഇന്ത്യയിലെയും വിവിധ സ്ഥലങ്ങളിലായി 15 ഓളം യാത്രകള്‍ ഇതിനോടകം നടത്തിയ വായനശാല 16-ാമതായി മലേഷ്യയിലേക്കാണ് യാത്ര തിരിച്ചത്. വായനശാലയുടെ വയോജന വേദിയും വായനശാല സെക്രട്ടറി അഡ്വ. വി പ്രദീപനുമാണ് വയോജനങ്ങളുടെ യാത്രയുടെ സാരഥികള്‍.
പ്രായത്തിൻ്റെ അവശത മറികടന്ന്, ഉറച്ച മനസ്സുമായി 21 സ്ത്രീകള്‍ ഉള്‍പെടെ 25 പേരാണ് മലേഷ്യയിലേക്ക് പുറപ്പെട്ടത്. 80 വയസു കഴിഞ്ഞ പി കെ ശയോദ, മാലതി, പുഷ്പവല്ലി, വിമല എന്നിങ്ങനെ യാത്രാ സംഘത്തിലുള്ളവര്‍ നീളും. യാത്രക്കുള്ള പാസ്പോര്‍ട്ടിനായി സമര്‍പ്പിക്കാന്‍ ജനന തീയ്യതി രേഖകള്‍ പോലും ഇല്ലാതിരുന്ന വയോജനങ്ങള്‍ക്ക് വായനശാലയുടെ നേതൃത്വത്തില്‍ പാന്‍കാര്‍ഡുകള്‍ സംഘടിപ്പിച്ചാണ് അപക്ഷ സമര്‍പ്പിച്ചത്. ജീവിതത്തില്‍ ഇത്ര ദൂരം പറക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലാത്തവര്‍, തങ്ങള്‍ക്ക് പാസ്പോര്‍ട്ട് കിട്ടിയ ആഹ്ലാദം പരസ്പരം ചേര്‍ത്തുപിടിച്ചാണ് സന്തോഷം പങ്കുവെച്ചത്.
advertisement
പ്രായമായാല്‍ വീടുകളില്‍ ചടഞ്ഞു കൂടി സ്വയം വിധിയെ പഴിച്ച് ഒതുങ്ങി കഴിയേണ്ടവരല്ലെന്നും പ്രായം ഒന്നിനും തടസ്സമല്ലെന്നും ലോകത്തിന് മുന്നില്‍ ഉറക്കെ വിളിച്ചു പറഞ്ഞാണ് ഇവര്‍ യാത്ര തുടങ്ങിയത്. മലേഷ്യയിലേക്കുള്ള യാത്രയുടെ ആദ്യഘട്ടമായ കൊച്ചിയിലേക്ക് പുറപ്പെട്ട 25 പേര്‍ക്ക് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വച്ച് വായനശാല സംഘാടക പ്രവര്‍ത്തകരും യാത്രയില്‍ പങ്കെടുക്കുന്ന വയോജനങ്ങളുടെ കുടുംബാഗങ്ങളും യാത്രയപ്പ് നല്‍കി.
യാത്ര ചെയ്യുന്ന എല്ലാ വയോധികര്‍ക്കും യാത്രാനുഭവങ്ങള്‍ പങ്കു വയ്ക്കാന്‍ പുസ്തകവും പേനയും വായനശാല നല്‍കിയിട്ടുണ്ട്. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാല്‍ അനുഭവക്കുറിപ്പുകള്‍ വായനശാല ശേഖരിച്ച് ഇവക്രോഡീകരിച്ച് യാത്രാ വിവരണമാഗസിന്‍ തയ്യാറാക്കാനും വായനശാല പദ്ധതിയിട്ടിട്ടുണ്ട്. പ്രായം തളര്‍ത്താത്ത മനോധൈര്യത്തിലാണ് ഈ സുഹത്തുകള്‍ യാത്ര തുടങ്ങിയത്.