മലപ്പട്ടം, പാവന്നൂർ, കാഞ്ഞിലേരി, മയ്യിൽ, കുറ്റ്യാട്ടൂർ, ബ്ലാത്തൂർ, ചേടിച്ചേരി, കൊടോളിപ്രം, കൊളപ്പ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് വാഴക്കുലകളെത്തിച്ചത്. നല്ലൂർ, തടത്തിൽകാവ്, ചമ്പോച്ചേരി, മഠത്തിൽവളപ്പ്, തൈവളപ്പ് എന്നിവിടങ്ങളിലെ കുഴികളിലാണ് വാഴക്കുലകൾ പഴുക്കാനായി കുഴിച്ചിട്ടത്.
ശനിയാഴ്ച പുറത്തെടുക്കുന്ന കുലകൾ കുഴികൾക്ക് സമീപമുള്ള പന്തലുകളിൽ തൂക്കിയിടും. ഞായറാഴ്ച രാവിലെ തടത്തിൽക്കാവിൽനിന്ന് പഴക്കുലകളുമായി ഓമനക്കാഴ്ച പയ്യാവൂരിലേക്ക് പുറപ്പെടും. ദേശങ്ങളുടെ സാഹോദര്യവും കൂട്ടായ്മയും ഊട്ടി ഉറപ്പിക്കുന്ന ചടങ്ങാണ് പയ്യാവൂർ ഊട്ടുത്സവം. വ്യത്യസ്ത ദേശങ്ങളുടെയും ഭാഷയുടെയും സംസ്ക്കാരങ്ങളുടെയും സംഗമ വേദിയായി പയ്യാവൂർ മാറുന്ന അപൂർവ്വ കാഴ്ച.
advertisement
ഒരു വറുതി കാലത്ത് ഊട്ടുൽസവം മുടങ്ങി പോയെന്നും അന്ന് സാക്ഷാൽ പരമശിവൻ നേരിട്ട് എഴുന്നള്ളി അരി കുടക് നാട്ടിൽ നിന്നും, ഇളനീർ ചേടിച്ചേരി നാട്ടിൽ നിന്നും, മോര് കൂനത്ത് നിന്നും, പഴം ചൂളിയാട് നിന്നും തുടങ്ങി ഊട്ടുൽസവത്തിനാവശ്യമായ ഭഷ്യ വിഭവങ്ങൾ വിവിധ ദേശങ്ങളിൽ നിന്നും കൊണ്ടുവരാൻ ആവശ്യപ്പെട്ടതായാണ് ഐതിഹ്യം. നൂറ്റാണ്ടുകൾക്ക് മുൻപ് തുടങ്ങി വച്ച ആചാരം ഒരു ജനത മുഴുവൻ ഇന്നും പാലിച്ചു പോരുന്നു.
നഗ്നപാദരായാണ് നൂറുകണക്കിനാളുകൾ കാഴ്ചക്കുലകളുമായി 18 കിലോമീറ്ററോളം പിന്നിട്ട് പയ്യാവൂർ ശിവക്ഷേത്രത്തിൽ എത്തുന്നത്. ഓമനക്കാഴ്ച ആദിത്യ മര്യാദയുടെ ഒരു ഉത്സവം കൂടിയാണ്. ഈ ദിവസം ഗ്രാമത്തിലെത്തുന്ന അപരിചിതരെ വിശിഷ്ട അതിഥികളായി സ്വികരിച്ചു പോരുന്നു. ഓമനക്കാഴ്ച ക്ഷേത്രത്തിലത്തെുന്നതോടെ അരിയുമായെത്തിയ കുടകർ മടങ്ങും. 24-ന് ഉത്സവം സമാപിക്കും.
