ഡ്രൈവിങ് സ്കൂൾ എ ടി ഒയുടെ പേരിലാണ് രജിസ്ട്രേഷൻ നടത്തിയത്. 16 പേർക്ക് ഒരു ബാച്ചിൽ ഡ്രൈവിങ് പരിശീലനം നൽകും. ഒരു മാസമാണ് പരിശീലനം. ഇതിനായുള്ള വാഹനങ്ങൾ ഡിപ്പോയിൽ എത്തിയിട്ടുണ്ട്. അഞ്ചുവർഷം ഡ്രൈവിങ് പരിചയവും രണ്ടുവർഷത്തെ മോട്ടോർ മെക്കാനിക് പ്രവൃത്തിപരിചയവുമുള്ള ആളാണ് പരിശീലകൻ. ഡ്രൈവിങ്ങിനൊപ്പം സോദാഹരണ ക്ലാസും മറ്റ് ക്ലാസുകളും, ഡെമോ റൂമും പയ്യന്നൂർ ഡിപ്പോയിൽ ഇതിനകം സജ്ജം. ഡ്രൈവിങ്ങിലെ സാങ്കേതികകാര്യങ്ങൾ പഠിപ്പിക്കാൻ ഡിപ്പോയിലെ വർക്ക് ഷോപ്പ് അടക്കമുള്ള സംവിധാനങ്ങളും പ്രയോജനപ്പെടുത്താം.
advertisement
ഹെവി വാഹനം-9000, കാർ-7000, ടൂ വീലർ-3500 എന്നിങ്ങനെയാണ് ഫീസ്. ടൂ വീലറും ഫോർ വീലറും ഒപ്പം പഠിക്കാൻ 11,000 രൂപയാണ് ചാർജ്. പരിശീലനത്തിനും മറ്റുമായുള്ള സ്ഥലസൗകര്യം പയ്യന്നൂർ ഡിപ്പോയിൽ തന്നെ ഉള്ളതിനാൽ പഠിച്ച് കഴിഞ്ഞ് ലൈസൻസു കിട്ടിയാൽ സുഗമമായ ഡ്രൈവിങ് സ്വായത്തമാക്കാൻ പ്രത്യേക പരിശീലനവും നല്കും. ഉദ്ഘാടന ചടങ്ങിൽ നഗരസഭാ ചെയർമാൻ കെ.വി. ലളിത അധ്യക്ഷയായി. കെഎസ്ആർടിസി നോർത്ത് സോണൽ ഓഫീസർ വി. മനോജ് കുമാർ, പയ്യന്നൂർ അസി. ഡിപ്പോ എൻജിനിയർ എ. സന്തോഷ്, ടി. കെ. രാജേഷ്, കെ. ജയൻ, കെ. വി. സജിത്ത്, പയ്യന്നൂർ എ ടി ഒ ആൽവിൻ ടി. സേവ്യർ, കൺട്രോളിങ് ഇൻസ്‌പക്‌ടർ (ജനറൽ) ബിജുമോൻ പിലാക്കൽ എന്നിവർ സംബന്ധിച്ചു.