ഫ്രഞ്ച് ആധിപത്യം അവസാനിച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് മാഹിയില്‍ 32 കുടുംബങ്ങളില്‍ 150 ഓളം ഫ്രഞ്ച് പൗരന്‍മാരുണ്ട്. തങ്ങള്‍ക്ക് ഫ്രഞ്ച്ക്കാരോടുള്ള ബഹുമാനം തെളിയിക്കാനുള്ള അവസരമായാണ് ഇന്ത്യൻ ഫ്രഞ്ച് അംബാസഡറിൻ്റെ മയ്യഴി സന്ദര്‍ശനം മയ്യഴിയിലെ ഫ്രഞ്ച് പൗരന്മാര്‍ ഉപയോഗപ്പെടുത്തിയത്. ഇന്തോ-ഫ്രഞ്ച് സംസ്‌കൃതിയുടെ അമൂല്യശേഷിപ്പുകള്‍ കാണാനായി ഫ്രഞ്ച് അംബാസഡറിനൊപ്പം ഭാര്യ സെസി മാത്യു, പുതുച്ചേരിയിലെ ഫ്രഞ്ച് കോണ്‍സല്‍ ജനറല്‍ എത്തിനേ റോളാ പിയാഷേ, കോര്‍ഡിനേറ്റര്‍ കാള്‍ ബുലാ ഷേ എന്നിവരും ഉണ്ടായിരുന്നു.
advertisement
ഫ്രഞ്ച് പൗരന്മാരുടെ കാര്യാലയമായ യുന്യോം ദ ഫ്രാന്‍സേ ദ മാഹേയില്‍ അംബാസഡര്‍ക്കും സംഘത്തിനും വരവേല്പ് നല്‍കി. ഫ്രഞ്ച് പൗരന്മാര്‍ വൈസ് പ്രസിഡൻ്റ് പി. രാധാകൃഷ്ണൻ്റെ നേതൃത്വത്തില്‍ ഷാളും മാലയും അണിയിച്ചും ഉപഹാരം നല്‍കിയും സ്വീകരിച്ചു. ഫ്രഞ്ച് വിപ്ലവ സ്മാരകമായ ടാഗോര്‍ പാര്‍ക്കിലെ മറിയാന്ന് പ്രതിമയ്ക്ക് മുന്നില്‍ അംബാസഡര്‍ ടെറി മാത്യു പുഷ്പചക്രം അര്‍പ്പിച്ചു.
തുടര്‍ന്ന് ഗവ. ഹൗസിലെത്തിയ അംബാസഡറെ അഡ്മിനിസട്രേറ്റര്‍ ഡി. മോഹന്‍കുമാര്‍ സ്വീകരിച്ചു. ഫ്രഞ്ച് പൗരന്മാര്‍ക്കൊപ്പം ഗവ. ഹൗസിന് സമീപത്തെ മൂപ്പന്‍കുന്നും പരിസരവും ടാഗോര്‍ പാര്‍ക്കും പുഴയോര നടപ്പാതയും അംബാസഡറും സംഘവും സന്ദര്‍ശിച്ചു. തുടര്‍ന്ന് മാഹി സെൻ്റ് തെരേസ ബസിലിക്കയിലെത്തിയ അംബാസഡറെ ബസിലിക്ക റെക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കാരക്കാട്ട് സ്വീകരിച്ചു. തൻ്റെ പൂര്‍വീകര്‍ അന്ത്യ വിശ്രമം കൊള്ളുന്ന മാഹി പള്ളി സെമിത്തേരിയും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം മയ്യഴിയില്‍ നിന്നും മടങ്ങിയത്.
ഫ്രഞ്ച് പൗരന്മാരുടെ സംഘടനാ ഭാരവാഹികളായ കണ്ടോത്ത് വൈശാഖ്, ഉഷാകുമാരി വട്ടക്കാരി, ഫ്രഞ്ച് പരിഭാഷകനായ തയ്യില്‍ സദാനന്ദന്‍, ബാലന്‍ പനങ്ങാട്ടില്‍, പൊയിത്തായ കമല, റോസമ്മ നവേസ്, പണ്ടാരത്തില്‍ ലളിത, പ്രമീള എന്നിവര്‍ ചേര്‍ന്നാണ് അംബാസഡറെ സ്വീകരിച്ചത്.