ജഗന്നാഥ ക്ഷേത്ര ഉത്സവത്തിന് വെടിക്കെട്ട് കാണാനെത്തിയ 27 പേരാണ് അന്ന് ആ ട്രെയിനിനടിയില്‍ പിടഞ്ഞ് മരിച്ചത്. 1986 ഫെബ്രുവരി 28 ന് പുലര്‍ച്ചെ 5.20 നാണ് നാടിനെ നടുക്കിയ ആ ദുരന്തം. ഉത്സവം കഴിഞ്ഞുള്ള വെടിക്കെട്ട് കാണുന്ന തിരക്കിലായിരുന്നു കൂടി നിന്നവരെല്ലാം... തലശ്ശേരി ഭാഗത്തുനിന്ന് വന്ന ട്രെയിനിൻ്റെ ശബ്ദം വെടിക്കെട്ടിൻ്റെ ശബ്ദത്തില്‍ ആരും കേട്ടില്ല. സംഭവം നടന്ന് അരമണിക്കൂറിനകം മരിച്ചവരെയും പരിക്കേറ്റവരെയും തലശ്ശേരി ആശുപത്രിയില്‍ എത്തിച്ചു.
എക്‌സിക്യൂട്ട് എക്‌സ്പ്രസ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ഉത്സവ സമയം ഇവിടെയെത്തുമ്പോള്‍ ട്രെയിനിൻ്റെ വേഗത 15 കിലോമിറ്ററായി കുറയ്ക്കാറുണ്ട്, എന്നാല്‍ അപകട ദിവസം ട്രെയിന് 100 കിലോമീറ്റര്‍ വേഗത്തിലാണ് കടന്നുപോയത്. റെയില്‍ പാളത്തിലിരുന്ന് വെടിക്കെട്ട് കണ്ടവരാണ് അപകടത്തില്‍പ്പെട്ടവരെല്ലാം. സന്തോഷത്തോടെ ഉത്സവം കാണാനെത്തി ഒരു നിമിഷം കൊണ്ട് എല്ലാം തകര്‍ന്ന ആ ദിവസം ഓര്‍ത്താണ് ഇന്നും ഈ ഉത്സവ രാവിനെ ദേശക്കാര്‍ വരവേല്‍ക്കുന്നത്.
advertisement